Saturday, September 27, 2008

കര്‍മ്മഫലം

ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത്‌ ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന , നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.

ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള , ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?

ഇന്ദ്രിയവേദ്യമായ രൂപമാണ്‌ ഒരു വസ്തുവിന്റെ ശരീരം

ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഒരു ഉദാഹരണം എഴുതിയിരുന്നു.

പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത്‌ ക്രമേണ പഴുത്ത്‌ പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു.

ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയമല്ല - അവ നമുക്ക്‌ മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച്‌ വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു.

ഇതിനര്‍ത്ഥം പരിണാമം എന്നത്‌ സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?

(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത്‌ ശരീരം- അനുനിമിഷം നശിക്കുന്നത്‌ എന്നര്‍ത്ഥം)

അതായത്‌ ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ?

ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌ - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?

ഇതെ തത്വം തന്നെയാണ്‌ ഞാന്‍ സ്രോതസ്സിനെ കുറിച്ചെഴുതിയപ്പോഴും പറഞ്ഞത്‌. ഇതൊരു അനുസ്യൂതമായ ഒഴുക്കാണ്‌.

ഇനി ഈ ഒഴുക്കിന്റെ നിയന്താവ്‌ ആരാണ്‌?

അതായത്‌ ഈ ഒഴുക്കിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?

ഉണ്ടായിരിക്കണം.

ഇല്ലെങ്കിലോ?

മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട്‌ സംഭവിക്കുന്നില്ല?

അതായത്‌ സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത്‌ ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത്‌ പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്‌. സാഹചര്യം അനുസരിച്ച്‌ അതിന്‌ അല്‍പസ്വല്‍പം വ്യത്യാസം വരാം

ഉദാഹരണത്തിന്‌ വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത്‌ നിയമം ആണ്‌.

ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?

അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്‌.

അപ്പോള്‍ പരിണാമം നിശ്ചിതം ആണ്‌. അതിന്റെ നിയമങ്ങളും നിശ്ചിതമാണ്‌ - സാഹചര്യത്തിന്‌ പങ്കുണ്ടെന്നു മാത്രം.

ആ നിശ്ചിതമായ പരിണാമത്തെ നമുക്ക്‌ നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ്‌ നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക്‌ ഏന്നത്‌ - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു.

ആ വാക്കാണ്‌ കര്‍മ്മഫലം

ഭാരതീയദര്‍ശനങ്ങള്‍

ഈ പ്രപഞ്ചത്തിനെ കുറിച്ചറിയുവാന്‍ നമ്മുടെ പൂര്‍വികര്‍ ശ്രമിച്ചതിന്റെ ഫലം ആണ്‌ ദര്‍ശനങ്ങള്‍ - ഭാരതീയദര്‍ശനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത്‌ എന്നതിനു തീരുമാനമാകാത്തതു പോലെ ഏറ്റവും ആദി എന്തായിരുന്നു എന്നത്‌ തീരുമാനത്തിലെത്തുവാന്‍ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌ ആദി എന്നത്‌ എന്തോ ഉള്ള ഒന്ന്‌ എന്നു സങ്കല്‍പ്പിച്ചു.

അതില്‍ നിന്നാണ്‌ ഈക്കാണുന്ന പ്രപഞ്ചം മുഴുവനും ഉരുത്തിരിഞ്ഞത്‌

ഈ ഉള്ള ഒരു എന്തോ ഒന്ന്‌ വസ്തു (ദ്രവ്യം = matter) ആണോ, അല്ലയോ എന്നതില്‍ ആണ്‌ ആദ്യം ഉണ്ടായ തര്‍ക്കങ്ങള്‍.

ഈ ഉള്ള ഒരു വസ്തുവിന്‌ 'അവ്യക്തം' എന്നു പേരിട്ടു ചിലര്‍. നിര്‍വചിക്കുവാന്‍ സാധിക്കാത്തത്‌ എന്നര്‍ത്ഥത്തില്‍ അത്‌ സാംഗത്യമുള്ളതായി കരുതി. അത്‌ ഉണ്ടാകുവാന്‍ മറ്റ്‌ യാതൊരു കാരണവും ആവശ്യമില്ല കാര്യവും കാരണവും എല്ലാം അതു തന്നെ അത്രെ.

"സര്‍വഭൂതാനാം കാരണം അകാരണം ---" എന്നു തുടങ്ങുന്ന പാഠഭാഗം (സുശ്രുതം ശാരീരസ്ഥാനം സര്‍വഭൂതചിന്താശാരീരം) പറയുന്നു സര്‍വഭൂതാനാം = എല്ലാ ഭൂതങ്ങളൂടെയും
കാരണം = പ്രഭവസ്ഥാനം
അകാരണം = കാരണങ്ങളില്‍ നിന്നുണ്ടായതല്ല , അത്‌ ഉള്ളവസ്തു ആണ്‌.

പിന്നീട്‌ ഈ ഉരുത്തിരിയല്‍, തന്നെ ഉണ്ടായോ അതോ ആരെങ്കിലും ഉരുത്തിരിച്ചോ എന്ന തര്‍ക്കങ്ങള്‍.

കുശവന്‍ മണ്ണൂപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ ആരെങ്കിലും ഒരാള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചാലേ ഏതൊരു വസ്തുവിനും മറ്റൊന്നാകുവാന്‍ കഴിയൂ - എന്നു വാദിക്കുന്നവ സേശ്വര ദര്‍ശനങ്ങള്‍. അവര്‍ സര്‍വശക്തനായ ഒരു ഈശ്വരനെ സങ്കല്‍പ്പിക്കുന്നു അദ്ദേഹം മേല്‍പറഞ്ഞ വസ്തു ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു.

ന്യായ വൈശേഷികദര്‍ശനങ്ങളും പൂര്‍വമീമാംസയും ഇക്കൂട്ടത്തില്‍ പെടുന്നു. (സേശ്വരദര്‍ശങ്ങളുടെ കൂട്ടത്തിലാണ്‌ ചിലര്‍ സാംഖ്യയോഗങ്ങളെയും കൂട്ടുന്നത്‌. എനിക്ക്‌ അതില്‍ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട്‌ ഇങ്ങനെ എഴുതി)


മുമ്പു പറഞ്ഞ എല്ലാവരും വേദവാക്യങ്ങളെ ആയിരുന്നു തങ്ങള്‍ക്കിഷ്ടമുള്ളരീതിയി വ്യാഖ്യാനിച്ച്‌ പ്രപഞ്ചസ്രഷ്ടാവായി ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചത്‌. അപ്പോള്‍ അവ്യക്തം എന്ന ഒരു വസ്തുവിനെ ഈശ്വരന്‍ എവിടെയോ ഇരുന്ന്‌ നിയന്ത്രിക്കുന്നു എന്നു വരുത്തി.

എന്നാല്‍ ശ്രീശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനു ഭാഷ്യമെഴുതിയതോടു കൂടി ഇവയുടെ ഒക്കെ അലകും പിടിയും വേര്‍തിരിച്ചു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങിയതാണ്‌ അല്ലാതെ വേറേ ഒരു ഈശ്വരനില്ല, അറിവ്‌ അഥവാ ബോധം എന്ന ആ "വസ്തു" അതു തന്നെയാണ്‌ നാം എല്ലാവര്‍ക്കും ഉള്ളിലുള്ളത്‌. അതു നാം അറിയുന്നില്ല എന്നേ ഉള്ളു, അതിനെ അറിയുവാന്‍ ശ്രമിക്കുക,അതായിത്തീരാനും നമുക്കു സാധിക്കും എന്നുദ്ഘോഷിക്കുന്ന അദ്വൈതസിദ്ധാന്തം അദ്ദേഹം കൊണ്ടു വന്നു.

സ്വാര്‍ത്ഥബുദ്ധിയില്ലാത്ത ശ്രേഷ്ഠവ്യക്തികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌.അന്നു നിലവിലുണ്ടായിരുന്ന രീതിയ്ക്കനുസരിച്ച്‌ ശങ്കരാചാര്യര്‍ക്ക്‌ വേണമെങ്കില്‍ തന്റെപേരില്‍ ഒരു പുതിയ മതം തുടങ്ങി അതിന്റെ മേലാളായി വിലസാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശം അതലായിരുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക എന്നതു മാത്രമായിരുന്നു.

Friday, September 26, 2008

ജഡഭരതന്‍ ഭാരതം എന്ന പേരു

കമന്റ്‌ സ്വല്‍പം വലുതായതു കൊണ്ട്‌ ഒരു പോസ്റ്റാക്കുന്നു

ജഡഭരതന്‍ എന്ന ഒരു കഥാപാത്രത്തിന്റെ കഥയുണ്ട്‌.

ഒരു ബ്രാഹ്മണന്‌ ജനിച്ച നാലു മക്കളില്‍ നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു മുനിയെ പോലെ ജീവിയ്ക്കുന്ന ഒരുവന്‍.

ആഹാരം കൊടുത്താല്‍ കഴിക്കും . കൊടുത്തില്ലെങ്കില്‍ ചോദിയ്ക്കുക പോലും ഇല്ല .

എല്ലാ ജോലികളും ചെയ്യും യാതൊരു പരാതിയും ഇല്ല എന്നല്ല മൗനത്തിലായിരിക്കും എല്ലായ്പ്പോഴും.

യാതൊരു കാര്യവും ആവശ്യപ്പെടുകയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കര്യം.

ഒരിക്കല്‍ അദ്ദേഹം വഴിവക്കില്‍ ഇരിക്കുന്നു.


ആ ദേശത്തെ രാജാവ്‌ ഗുരുവിനെ തേടിയുള്ള യാത്രയില്‍ കപിലന്റെ അടുത്തു പോകുന്ന സമയത്ത്‌

രാജാവിന്റെ പല്ലക്കു ചുമക്കുവാന്‍ ആളു കുറവായതിനാല്‍ ആരോ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടു വന്നു.

മറ്റു മൂന്നു പേരും സാധാരണ പല്ലക്കു ചുമട്ടുകാര്‍.

ജഡഭരതന്‍ നടക്കുമ്പോള്‍ വഴിയിലിള്ള ഉറുമ്പു പോലെയുള്ള ജന്തുക്കള്‍ക്കു പോലും തന്റെ പാദസ്പര്‍ശത്താല്‍ അപകടം വരാതെ ഇരിക്കുവാന്‍ നോക്കിയും ചാടിച്ചാടിയും ആണ്‌ നടന്നിരുന്നത്‌. അതിനാല്‍ പല്ലക്കിലിരുന്ന രാജാവിന്‌ ദേഷ്യം വരികയും നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കുന്നുണ്ട്‌" എന്ന പോലെയുള്ള ചില " വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു.

ഇതുകേട്ട ജഡഭരതന്‍ തന്നെ എന്നു വച്ചാല്‍ തന്റെ ശരീരത്തെയാണോ , അതോ ആത്മാവിനെയാണോ മര്യാദ പഠിപ്പിക്കുന്നത്‌ എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിച്ചു.

തുടര്‍ന്ന്‌ രാജാവും ഇദ്ദേഹവും തമ്മില്‍ നടന്ന വാഗ്വാദത്തില്‍ നിന്നും ഇദ്ദേഹം അസാമാന്യജ്ഞാനിയായ ഒരു വ്യക്തിയാണെന്നു മനസ്സിലായി
തുടര്‍ന്ന്‌ ഗുരുവായി ഇദ്ദേഹം മതി , താന്‍ ഇനി കപിലന്റെ അടുത്ത്‌ പോകുന്നില്ല എന്നു തീരുമാനിച്ച്‌ അദ്ദേഹം പല്ലക്കില്‍ നിന്നിറങ്ങി ജഡഭരതന്റെ പാദത്തില്‍ വീണു വണങ്ങി.

അപ്പോള്‍ ജഡഭരതന്‍ പറയുന്നുണ്ട്‌ രണ്ടു ജന്മങ്ങള്‍ക്കു മുമ്പ്‌ പതിനായിരത്തില്‍ പരം വര്‍ഷങ്ങള്‍ അജനാഭവര്‍ഷം ഭരിച്ച ഭരതനാണ്‌ താന്‍ എന്നും തന്റെ ഭരണം നിമിത്തമാണ്‌ അജനാഭവര്‍ഷത്തിന്‌ ഭാരതം എന്ന പേരു ലഭിച്ചതെന്നും. ഈ കഥ ഭാഗവതം മൂലത്തിലുണ്ട്‌. (ഇവിടെ ഒരു തത്വം കൂടി കാണിക്കുന്നു - ഗംഭീരനായി ഭാരതം ഭരിച്ച രാജാവായിട്ടും ഭാവിയില്‍ പല്ലക്കു ചിമക്കേണ്ടി വരുന്ന അവസ്ഥ)

ആ ഭരതന്‍ ഋഷഭന്റെ പുത്രനാണ്‌.

എന്നാല്‍ ശകുന്തളയുടെ പുത്രനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണെന്ന്‌ വേറൊരു മതവും ഉണ്ട്‌.

Wednesday, September 24, 2008

ആധ്യാത്മികചിന്ത

വിശ്വാമിത്രന്റെ കഥ വായിച്ചു കഴിഞ്ഞു എങ്കില്‍ എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്‌.

ആധ്യാത്മികചിന്ത കൊണ്ട്‌ എന്താണ്‌ നേടുവാനുദ്ദേശിക്കുന്നത്‌ അതിന്റെ പൂര്‍ണ്ണഫലമാണ്‌ വിശ്വാമിത്രന്‍ എന്ന ബ്രാഹ്മണന്‍.

ഭൗതികസുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാമധേനുവിനു പിന്നാലെ പോയ വിശ്വാമിത്രന്‍ ശക്തിയുടെയും കാമത്തിന്റെയും ക്രോധത്തിന്റെയും എല്ലാം പരമമായ അവസ്ഥകള്‍ അനുഭവിച്ചുകഴിഞ്ഞു.

എന്നാല്‍ അതൊന്നും ശാശ്വതമായ സുഖം നല്‍കുന്നവയല്ലെന്നും, അതിനും മുകളില്‍ മറ്റ്‌ എന്തോ ഉണ്ടെന്നും മനസ്സിലായവനാണ്‌ വിശ്വാമിത്രന്‍.

ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ അവസ്ഥകള്‍ തന്നെയാണ്‌ ഈ കഥയില്‍ കൂടിവരച്ചു കാട്ടുന്നതും.

പക്ഷെ മറ്റു ജന്തുക്കളില്‍ നിന്നും വ്യത്യസ്ഥമായി വിശേഷബുദ്ധി ഒന്നുള്ളതിനാല്‍, മനുഷ്യന്‌ വേണമെങ്കില്‍ മറ്റുള്ളവരുടെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഇതിലെ ചില അവസ്ഥകള്‍ അനുഭവിക്കാതെ ഒഴിവാക്കുവാന്‍ സാധിക്കും.

അത്‌ അവനവന്റെ ചിന്താശക്തിക്കനുസരിച്ചിരിക്കും.

സുഖം എന്നത്‌ ഓരോരുത്തരെയും സംബന്ധിച്ച്‌ വ്യത്യസ്ഥ നിര്‍വചനങ്ങള്‍ ഉള്ളതാണ്‌.

ഞാന്‍ ആദ്യം എഴുതിയ മതം മനുഷ്യന്‌ വേണം വേണ്ടാ എന്ന ലേഖനത്തില്‍ പറഞ്ഞതു പോലെ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കാത്തവന്‌ പ്രധാനം അവ തന്നെയാണ്‌.

അതിലെ പടികള്‍ ഓരോന്നും കടന്നവന്‌ വേണമെങ്കില്‍ ഇപ്രകാരം ചിന്തിക്കാം.

അഥവാ വിശ്വാമിത്രന്‍ ചെയ്തു എന്നു പറഞ്ഞതു പോലെ ആഹാരം ഉപേക്ഷിക്കുവാനുള്ള കരുത്ത്‌, ശ്വാസം ഉപേക്ഷിക്കുവാനുള്ള കഴിവ്‌ - (ഇവയെ ഇച്ഛാശക്തി എന്നര്‍ത്ഥത്തില്‍ മനസ്സിലാക്കുക.) ഇവയുള്ളവര്‍ക്ക്‌ തന്റെ ലക്ഷ്യം ഇന്നതാണെന്ന്‌ മനസ്സിലായാല്‍ അതിലേക്ക്‌ സ്വയം നേരത്തെ തന്നെ പോകാം.

താന്‍ പാരണ വീടുവാന്‍ വച്ച ആഹാരം , കഴിക്കുന്നതിനു തുടങ്ങുമ്പോള്‍ ദേവേന്ദ്രന്‍ വന്ന്‌ അതു യാചിക്കുന്നു. ഒട്ടും മടിക്കാതെ ആ ആഹാരം വിശ്വാമിത്രന്‍ ദേവേന്ദ്രനു നല്‍കുന്നു. - തുടര്‍ന്ന്‌ ശ്വാസനിരോധത്തോടുകൂടി വിശ്വാമിത്രന്‍ തപസ്സു തുടരുന്നു.

തന്റെ ജീവനെ പുല്ലുപോലെയേ വിലവയ്ക്കുന്നുള്ളു ആ അവസ്ഥയില്‍.

മൃഗങ്ങളുടെ നിലവാരത്തില്‍ നിന്നും ഉയര്‍ന്ന്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടി ഉള്ളതാണ്‌ തത്വശാസ്ത്രം.


"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

ഈ ലോകത്തിലെ സമസ്ത ചരാചരങ്ങളും സുഖമുള്ളവയായി ഭവിക്കട്ടെ എന്ന് ഉദ്ഘോഷിക്കുന്ന ഒരു തത്വശാസ്ത്രം പറഞ്ഞ ഈ കഥ കേട്ടു കഴിഞ്ഞാല്‍ -

ഞാന്‍ മുമ്പ്‌ http://indiaheritage.blogspot.com/2007/12/basic-principles-of-ayurveda.html എഴുതിയ ""Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace. "

ഈ വാചകത്തിന്റെ അര്‍ത്ഥം ചിലപ്പോള്‍ മനസ്സിലാകും.


ഹൈന്ദവധര്‍മ്മം എന്താണെന്ന് ചോദിച്ചാല്‍ ഇത്രയേ ഉള്ളു.

ഭര്‍തൃഹരിയുടെ ഒരുശ്ലോകമുണ്ട്‌

അതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്‌ " മജ്ജയില്ലാത്ത ഉണങ്ങിയ നാറുന്ന, ഒരു കഴുതയുടെ എല്ലിന്‍ കഷണം കടിച്ചുവലിക്കുന്ന നായ, തന്റെ അരികില്‍ കൂടി ദേവേന്ദ്രന്‍ എങ്ങാനും പോകുന്നതുകണ്ടാല്‍ , ദേവേന്ദ്രന്‍ ആ ഏല്ലിന്‍ കഷണം തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിയ്ക്കുവാന്‍ വന്നതാണൊ എന്നു ശങ്കിച്ച്‌ മുറുമുറുക്കും എന്ന്‌."



അതു മനസ്സിലാക്കാതെ രണ്ടു കൂട്ടര്‍ തമ്മില്‍ തല്ലുന്നതാണ്‌ ഇന്നു കാണുന്നത്‌ - ഒരു കൂട്ടര്‍ തങ്ങള്‍ വിശ്വസിക്കുന്ന ചില അബദ്ധങ്ങള്‍ ഹൈന്ദവതയാണെന്നു പറഞ്ഞു പരത്തുന്നു.

മറ്റൊരു കൂട്ടര്‍ അതെന്താണെന്നു പഠിച്ച്‌ തിരുത്തുവാന്‍ ശ്രമിക്കാതെ, എതിര്‍ത്ത്‌ രംഗം വഷളാക്കുന്നു. എതിര്‍ക്കും തോറും രംഗം വഷളാവുകയേ ഉള്ളൂ. കാരണം രണ്ടു കൂട്ടരും പിടിച്ച മുയലുകള്‍ക്ക്‌ കൊമ്പ്‌ ഒരുപാടാണ്‌.

Friday, September 19, 2008

വിശ്വാമിത്ര കഥ തുടരുന്നു- ബ്രാഹ്മണ്യപ്രാപ്തി

രംഭയെ വിളിച്ച്‌ ദേവേന്ദ്രന്‍ ഇപ്രകാരം പറഞ്ഞു.
"സുരകാര്യമിദം രംഭേ കര്‍ത്തവ്യം സുമഹത്‌ ത്വയാ
ലോഭനം കൗശികസ്യേഹ കാമമോഹസമന്വിതം"

അതേ വിശ്വാമിത്രനെ പ്രലോഭിപ്പിച്ച്‌ കാമത്തിനും മോഹത്തിനും വശംവദനാക്കുക. ഇതാണ്‌ നീ ചെയ്യേണ്ടത്‌.
എന്നാല്‍ രംഭ വിശ്വാമിത്രന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലയായി, അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചു.
പക്ഷെ ദേവെന്ദ്രന്‍ സമാധാനിപ്പിച്ചു. നീ ഒട്ടും ഭയക്കേണ്ട ഞാനും കാമദേവനും മറ്റ്‌ മരുത്‌ ഗണങ്ങളും നിന്നെ അനുഗമിക്കാം. വസന്തകാലം വരികയും കുയിലുകള്‍ കളകളാരവം പൊഴിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അവിടെ എത്തിയിരിക്കും നീ ഭയക്കാതെ പൊയ്ക്കൊള്ളൂ.

രംഭ പോയി. വസന്തകാലം വന്നു, കുയിലുകളുടെ കൂജനം കൊണ്ട്‌ ആ പ്രദേശം മുഖരിതമായി.

പക്ഷെ വിഷയം വിശ്വാമിത്രന്‌ മനസ്സിലായി. അവന്‍ കാമത്തിന്‍ അതീതനായി കഴിഞ്ഞിരുന്നു. രംഭയുടെ ആകാരസൗഷ്ഠവത്തിനോ, ലാസ്യനടനത്തിനോ അദ്ദേഹത്തില്‍ ഒരു വികാരവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല, പകരം തപസ്സിനെ ഭഞ്ജിക്കുവാന്‍ ശ്രമിച്ച രംഭയെ കല്ലായി പതിനായിരം കൊല്ലം വസിക്കുവാന്‍ ശപിക്കുകയാണുണ്ടായത്‌.

ശാപമോക്ഷമായി വസിഷ്ഠന്‍ അവളെ അത്രയും കാലത്തിനു ശേഷം മോചിപ്പിക്കും എന്നും അനുഗ്രഹിച്ചു.(നോക്കണം ആ ജോലിയും വസിഷ്ഠനാണ്‌ കൊടുത്തത്‌. ആദ്യം വസിഷ്ഠന്‍ തന്റെ ശത്രുവായിരുന്നു എന്നോര്‍ക്കുക)

ശാപം കേട്ട പാതി കേള്‍ക്കാത്ത പാതി മറഞ്ഞു നിന്നിരുന്ന ദേവേന്ദ്രന്‍ കടന്നുകളയുകയും ചെയ്തു ( എന്തൊരു സ്നേഹം, ആശ്രിതവാത്സല്ല്യം അല്ലേ?)

പക്ഷെ വിശ്വാമിത്രന്‍ ക്രോധമുണ്ടായതു കൊണ്ടല്ലെ അവളേ ശപിച്ചത്‌? അപ്പോള്‍ അതുവരെ ചെയ്ത തപസ്സും ഫലശൂന്യമായി.

ഇതു മനസ്സിലാക്കിയ വിശ്വാമിത്രന്‍ തീരുമാനിച്ചു. ഇനി മൗനവ്രതം എടുക്കുക തന്നെ . - വാക്കില്‍ കൂടിയാണ്‍` അനേകം ആപത്തുകള്‍ വരുന്നത്‌. അതുകൊണ്ട്‌ ഇനിമേലില്‍ താന്‍ മൗനം ആചരിക്കുവാന്‍ പോകുന്നു. - പോരാ ശ്വാസം കഴിച്ചാലല്ലെ വര്‍ത്തമാന്‍ പരയുവാന്‍ സാധിക്കൂ. അതുപോലും ഒഴിവാക്കുന്നു.

നൂറു കൊല്ലം ശ്വാസം നിരോധിച്ച്‌ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു.
"അഥവാ നോഛ്വസിഷ്യാമി സംവത്സരശതാന്യപി--"

പിന്നീടതും മാറ്റി ബ്രാഹ്മണ്യം ലഭിക്കുന്നതുവരെ ശ്വാസം നിരോധിക്കുവാന്‍ തീരുമാനിച്ചു.

താവത്‌ യാവദ്ധി മേ പ്രാപ്തം ബ്രാഹ്മണ്യം തപസാര്‍ജ്ജിതം
അനിഛ്വസന്നഭുഞ്ജാനസ്തിഷ്ഠേയം ശാശ്വതീഃ സമാ"

ഇ തീരുമാനം കൈക്കൊണ്ട വിശ്വാമിത്രന്‍ ആ ദിക്കു വിട്ട്‌ കിഴക്കുദിക്കില്‍ പോയി ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തു.

ആ തപസ്സിനവസാനം പാരണ വീടുവാന്‍ തുനിഞ്ഞ വിശ്വാമിത്രനെ പരീക്ഷിക്കുവാന്‍ വീണ്ടും എത്തി ദേവേന്ദ്രന്‍. ഇത്തവണ ഒരു ദ്വിജന്റെ രൂപത്തില്‍ ഭിക്ഷ യാചിക്കുവാനാണ്‌ എത്തിയത്‌. പാരണയ്ക്കുള്ള അന്നം ദേവെന്ദ്രനു നല്‍കി വിശ്വാമിത്രന്‍ തപസ്സ്‌ മുടക്കാതെ തുടര്‍ന്നു.
ആ തപസ്സ്‌ ആയിരം വര്‍ഷം തുടര്‍ന്നു.

ആ സമയത്ത്‌ ദേവകള്‍ ബ്രഹ്മാവിനടൂത്തെത്തി ഇപ്രകാരം പറഞ്ഞു " പലവിധത്തില്‍ വിശ്വാമിത്രനെ കാമമോഹിതനാക്കുവാനും , ക്രോധിപ്പിക്കുവാനും ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാതരത്തിലും അതിനെ ഒക്കെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവനില്‍ സൂക്ഷ്മമായ ഒരു ദോഷം പോലും കാണുവാനില്ല. അവന്‍ ബ്രാഹ്മണപദവിക്ക്‌ അര്‍ഹനായിരികുന്നു "

തുടര്‍ന്ന്‌ ബ്രഹ്മാവ്‌ ദേവഗണങ്ങളോടൂ കൂടി വിശ്വാമിത്രന്റെ അടുത്തു ചെന്ന്‌ ഇപ്രകാരം പരഞ്ഞു
"ബ്രഹ്മര്‍ഷേ സ്വാഗതം തേസ്തു തപസാ സ്മ സുതോഷിതാഃ
ബ്രാഹ്മണ്യം തപസോഗ്രേണ പ്രാപ്തവാനസി കൗശിക"

അല്ലയോ ബ്രഹ്മര്‍ഷി വിശ്വാമിത്ര അങ്ങേയ്ക്കു സ്വാഗതം. അങ്ങയുടെ ഉഗ്രമായ തപസ്സില്‍ ഞങ്ങള്‍ സന്തുഷ്ടരായി. അങ്ങ്‌ ബ്രാഹ്മണനായിരിക്കുന്നു.

അപ്പോള്‍ വിശ്വാമിത്രന്‌ ഒരു ആഗ്രഹം വസിഷ്ഠന്‍ കൂടി താന്‍ ബ്രാഹ്മണനായി എന്ന്‌ അംഗീകരിക്കണം.

"തതഃ പ്രസാദിതോ ദേവൈര്‍വസിഷ്ഠോ ജപതാം വരഃ
സഖ്യം ചകാര ബ്രഹ്മര്‍ഷിരേവമസ്ത്വിതി ചാബ്രവീത്‌"
ബ്രഹ്മര്‍ഷിസ്ത്വം ന സന്ദേഹ --"

വസിഷ്ഠനും മറ്റു ദേവതകളും എല്ലാം വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായതായി അംഗീകരിച്ചു.

അപ്പോള്‍ വിശ്വാമിത്രന്‍ ആദ്യം ചെയ്തതെന്താണെന്നു കേള്‍ക്കണ്ടേ?

ഞാന്‍ അക്ഷരശാസ്ത്രത്തിന്റെ ആദ്യത്തെ പോസ്റ്റില്‍ ഇക്കഥ എഴുതുവാനായാണ്‌ ഇതു തുടങ്ങിയതു തന്നെ. പിന്നെ എതിലേ ഒക്കെയോ പോയി അവസാനം ഇവിടെ തന്നെ എത്തി.

" വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം"

തന്റെ ശത്രുവായി ആദ്യം കണക്കാക്കിയിരുന്നതും , ആരെ തോല്‍പ്പിക്കുവാന്‍ വേണ്ടി ഇക്കണ്ട പാടെല്ലാം പെട്ടുവോ ആ വസിഷ്ഠനെ പൂജിച്ചു എന്ന്‌

ഇനി പറയൂ- ബ്രാഹ്മണന്‍ എന്നാല്‍ എന്താണ്‌ എത്ര ബ്രഹ്മണമാരെ നിങ്ങള്‍ കണ്ടിരിക്കുന്നു?
കാല്‍ ആരുടെ ഒക്കെ കഴുകിച്ചൂട്ടാം?

Saturday, September 13, 2008

“പ’ കാണുന്നില്ലല്ലൊ (പ. സാറേ

എതിരന്‍ ജിയുടെ കമന്റില്‍ ഒരു അവിശ്വാസത്തിന്റെ ലാഞ്ഛന തോന്നിയതു കൊണ്ട്‌ ഞാന്‍ എന്റെ പുസ്താത്തിലെ ആ വാക്ക്‌ പടമായി എടുത്ത്‌ പോസ്റ്റുന്നു.
അതാണ്‌ ശരി എന്ന്‌ കടും പിടുത്തമൊന്നുമില്ല കേട്ടോ.

എന്റെ കയ്യിലുള്ള വാല്‌മീകിരാമായണത്തില്‍ നാലിടത്തു നിന്നും ശുനഃശേപന്‍ എന്ന വാക്ക്‌ കണാം

പുസ്തകത്തിന്റെ പുറം താളിന്റെ പടവും ഉണ്ട്‌. ഗീതാ പ്രസ്‌ ഗോരഖ്‌പുരിന്റെ ആണ്‌ പുസ്തകം.

ഇനിയുള്ളിടത്തും പ തന്നെ ആണ്‌ അതാണ്‌ ഞാന്‍ ആദ്യം എഴുതിയത്‌.

രണ്ടും ശരിയായിരിക്കാം എന്ന്‌ ആണെന്നല്ല.