Thursday, November 29, 2007

ആയുര്‍വേദത്തിനെ കുറിച്ച്‌

ആയുര്‍വേദശാസ്ത്രത്തെ ഇകഴ്തിപറയുന്നത്‌ ഒരു ഫാഷന്‍ ആണെന്നു ധരിച്ചിട്ടോ എന്തോ ഇപ്പോള്‍ പലപോസ്റ്റുകളായി അങ്ങനെ കാണുന്നു.

ഒരു വശം മാത്രം കേട്ടുകൊണ്ടിരുന്നാല്‍ സാമാന്യജനങ്ങള്‍ വിഭ്രമത്തിലാകും എന്നതു കൊണ്ട്‌ ആയുര്‍വേദത്തിനെ കുറിച്ച്‌ അല്‍പം പറയാം.

അതിനു മുമ്പ്‌ ഒരു ഡിസ്ക്ലൈമര്‍ ഇടുന്നു- ഇതു കൊണ്ട്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത്‌ ഇന്നു ലോകത്തുള്ള അസുഖങ്ങളെല്ലാം ആയുര്‍വേദം ഉപയോഗിച്ച്‌ ചികില്‍സിച്ചു ഭേദപ്പെടുത്താം എന്നല്ല.

പിന്നെയോ ആയുര്‍വേദം എന്നത്‌ ഒരു ശാസ്ത്രം,ആണ്‌, ജനങ്ങള്‍ക്കുപകാരപ്രദമായ പല വിജ്ഞാനങ്ങളും അതിലുണ്ട്‌ . വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ എന്നു മാത്രം.

മറ്റൊന്ന്‌ ഇന്നു കാണുന്ന എല്ലാ ആയുര്‍വേദ ബിരുദധാരികളോ അല്ലാത്തവരോ ചെയ്യുന്നതും പറയുന്നതും എല്ലാം ശുദ്ധ ആയുര്‍വേദം ആണെന്നും ഞാന്‍ പറയുന്നില്ല.

ഇനി ഒന്ന്‌ എനിക്കു സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഒരു വൈദ്യശാലയോ , തിരുമ്മല്‍ കേന്ദ്രമോ അങ്ങനെ യാതൊന്നും നിലവിലില്ല. ആരുടെയും പരസ്യത്തിനു വേണിയും അല്ല.

ഇപ്പറയുന്നത്‌ എനിക്കു മനസ്സിലായ ആയുര്‍വേദത്തില്‍ ജനോപകാരപ്രദമായ അനേകം കാര്യങ്ങള്‍ ഉണ്ട്‌ എന്നു വെളിപ്പെടുത്തുവാന്‍ മാത്രം

ഇത്‌ ആധുനിക ശാസ്ത്രത്തിന്റെ കഴിവുകള്‍ക്കെതിരായ ഒരു പോസ്റ്റും അല്ല - ഞാന്‍ മുമ്പ്‌ അശോക്‌ കര്‍ത്തായുടെ പോസ്റ്റില്‍ ഇട്ടിരുന്നകമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും- അത്യാഹിതസന്ദര്‍ഭങ്ങളില്‍ ആധുനികവൈദ്യമല്ലാതെ മറ്റ്‌ യാതൊരു സമ്പ്രദായങ്ങളും ജീവന്‍ രക്ഷിക്കുവാന്‍ പര്യാപ്തമാക്കുകയില്ല.

ആദ്യമായി ഒന്നു പറയട്ടെ. ആയുര്‍വേദത്തിനെ കുറിച്ചു പഠിക്കണം എങ്കില്‍ അതിന്റെ അടിസ്ഥാനം ആദ്യം മനസ്സിലാക്കണം. നാം ഇന്നു സ്കൂളില്‍ പഠിക്കുന വിഷയങ്ങള്‍ മനസ്സിലായാല്‍ പിന്നീടുള്ള ശാസ്ത്രപഠനം എളുപമാകും - കാരണം അതിന്റെ അടിസ്ഥാനമാണ്‌ നാം സ്കൂളുകളില്‍ പഠിക്കുന്നത്‌. കാര്‍ബണ്‍ എന്താണെന്നു കേട്ടിട്ടില്ലാത്ത ഒരാളിനോട്‌ കാര്‍ബണ്‍ എന്നു പറഞ്ഞാല്‍ അയാള്‍ക്ക്‌ ഒന്നും പ്രത്യേകിച്ചു മനസ്സിലാകുകയില്ല.

അതു പോലെ ത്രിദോഷം എന്നു കേട്ടിട്ടില്ലാത്ത ഒരാളോട്‌ ആ വാക്ക്‌ പറഞ്ഞാല്‍ അയാള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും മനസ്സിലാകുകയില്ല - ചിലപ്പോള്‍ അത്‌ എന്തോ വലിയ ഒരു വിഡ്ഢിത്തം ആണെന്നും തോന്നിയേക്കാം. മലയാളം പഠിക്കാത്ത ഒരാള്‍ , ആംഗലേയ അക്ഷരം മാത്രം പഠിച്ച ശേഷം മലയാളത്തെ വിമര്‍ശിക്കുകയും മലയാളത്തിലെ അക്ഷരങ്ങളേയും വാക്കുകളേയും വിഡ്ഢിത്തമാണെന്നു പറയുകയും ചെയ്താല്‍ എങ്ങനെ ഉണ്ടാകും? അത്‌ അയാളുടെ തെറ്റല്ല -

ആയുര്‍വേദശാസ്ത്രം സംസ്കൃതഭാഷയിലാണ്‌ എഴുതിയത്‌ . സംസ്കൃതഭാഷയ്ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അതിലേ ഓരോ വാക്കും ഓരോ ധാതുവില്‍ നിന്നും ഉണ്ടാക്കുന്നതാണ്‌. അതേ പോലെ ഓരോ വസ്തുവിനും പര്യായപദങ്ങള്‍ എന്ന പേരില്‍ പല പേര്‍കളുണ്ടാകും. ഇവയൊക്കെ ശ്ലോകം ചമയ്ക്കുമ്പോള്‍ പാദപൂരണത്തിന്‌ ചേരുന്ന വാക്കുപയോഗിക്കാനാണ്‌ എന്നാണ്‌ നമ്മുടെ ധാരണ .

എന്നാല്‍ അങ്ങനെ അല്ല
പിന്നെയോ ആ വസ്തുവിന്റെ properties വിശദീകരിക്കുന്നവയായിരിക്കും അതിന്റെ പര്യായ പദങ്ങള്‍. ഒരു ഉദാഹരണം പറയാം രക്തത്തിന്‌ പല പര്യായപദങ്ങള്‍ ഉണ്ട്‌.

1. "രച്‌ ചംക്രമണേ" ചംക്രമണസ്വഭാവം ഉള്ള വസ്തുവിനെ കുറിക്കുമ്പോള്‍ രച്‌ ധാതുവില്‍ നിന്നുല്‍പന്നമായ വാക്ക്‌ അത്‌ 'രക്തം' എന്ന പദം. അതായത്‌ രക്തം എന്ന പേര്‌ കേള്‍ക്കുമ്പോള്‍ അത്‌ ചംക്രമണസ്വഭാവമുള്ള ഒന്നാണ്‌ എന്നു അര്‍ത്ഥം ലഭിക്കുന്നു.

2. "അസു ക്ഷേപണേ" ക്ഷേപണസ്വഭാവം - അതായത്‌ ഒരു വസ്തുവിനെ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവം ഉള്ള വസ്തുവിന്‌ "അസ്‌ " ധാതുവില്‍ നിന്നും നിഷ്പന്നമായ പദം അത്‌ "അസൃക്‌" . രക്തത്തിന്റെ ഒരു പര്യായപദമാണ്‌ അസൃക്‌. ആ പദം കേള്‍ക്കുമ്പോള്‍ അതിന്‌ ക്ഷേപണസ്വഭാവം ഉണ്ട്‌ എന്നു മനസ്സിലാക്കുന്നു.

3. "രുധിര്‌ ആവരണേ" ആവരണം ചെയ്യപ്പെട്ടിരികുന്ന വസ്തുവില്‍ രുധിര്‌ ധാതുവില്‍ നിന്നുല്‍പന്നമായ "രുധിരം" എന്ന പേര്‌.

ഇങ്ങനെ ഓരോരോ പേരുകളിലായി
ആവരണം ചെയ്യപ്പെട്ടിരിക്കുന്നതും , ചംക്രമണസ്വഭാവമുള്ളതും , വസ്തുക്കളെ ഒരിടത്തുനിന്ന്‌ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവവും ഉള്ള വസ്തുവാണ്‌ പ്രകരണത്തിലൂള്ളത്‌ എന്ന്‌ ആ വസ്തുവിനെ വിശദീകരിക്കുകയാണ്‌. ആ വിശദീകരണം സംസ്കൃതം പഠിച്ചവര്‍ക്കോ, അഥവാ ശാസ്ത്രീയമായി ആയുര്‍വേദം പഠിച്ചവര്‍ക്കൊ മാത്രമേ മനസ്സിലാകുന്നുള്ളു എന്നു മാത്രം . അതുകൊണ്ട്‌ വെറുതേ പുസ്തകം വായിച്ചിട്ട്‌ അതിനെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അതിലുള്ള അര്‍ത്ഥശൂന്യത മനസ്സിലായികാണുമല്ലൊ.

ആയുര്‍വേദത്തിന്റെ text books അഗ്നിവേശന്‍ എന്ന ആചാര്യന്‍ എഴിതിയതും പിന്നീട്‌ ചരകന്‍ എന്ന ആചാര്യന്‍ പുനഃസംസ്കരിച്ചതും , ദൃഢബലന്‍ എന്ന ആചാര്യന്‍ മുഴുമിപ്പിച്ചതും ആയ ചരകസംഹിത, സുശ്രുതാചാര്യന്റെ സുശ്രുതസംഹിത, വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹം, ഭാവമിശ്രന്റെ ഭാവപ്രകാശം, മറ്റൊരു വാഗ്ഭടന്റെ രസരത്നസമുച്ചയം, ശാര്‍ങ്ങധരാചാര്യന്റെ ശാര്‍ങ്ങധരസംഹിത, ഭൈഷജ്യരത്നാവലി, മാധവനിദാനം, യോഗരത്നാകരം തുടങ്ങിയവയാണ്‌. അഷ്ടാംഗഹൃദയം, എന്നത്‌ ഒരു handbook പോലെ ഉപയോഗിക്കുന്ന ചെറിയ പുസ്തകമാണ്‌.

സഹസ്രയോഗം എന്നത്‌ കുറെ മരുന്നുകളുടെ യോഗങ്ങള്‍ മാത്രം കുറിച്ചതും , കേരളത്തില്‍ പ്രസിദ്ധമായ ധാര കിഴി തുടങ്ങിയവ വിശദീകരിക്കുന്നതും ആയ ഒരു ഗ്രന്ഥമാണ്‌.

ഗര്‍ഭോപനിഷത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എവിടെയോ വായിച്ചിട്ടുണ്ട്‌ എന്നല്ലാതെ ഞാന്‍ ആ പുസ്തകം കണ്ടിട്ടുകൂടിയില്ല, ആ പുസ്തകം ആയുര്‍വേദ കോളേജുകളില്‍ പഠിപ്പിക്കുന്ന ഒന്നല്ല.

ആയുര്‍വേദം ശരീരത്തെ മനസിലാക്കുന്നത്‌ എങ്ങനെ ആണ്‌ എന്നറിയണം എങ്കില്‍ മേല്‍പറഞ്ഞ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച്‌ ചിന്തിക്കുകയും വേണം.

അല്ലെകില്‍ അമേരിക്കയില്‍ ചെന്ന പോപ്‌ ചോദിച്ച ചോദ്യം പത്രക്കാരുണ്ടാക്കിയതു പോലെ ആര്‍ക്കും എന്തും എഴുതാം ബ്ലോഗല്ലേ ആരു ചോദിക്കാന്‍
Read More


Please read this link also
where the explanations for various stupid allegations by Dr Suraj is provided.

Wednesday, November 28, 2007

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

"അണ്ട കാണാത്തവന്‍ കുണ്ട കണ്ടാല്‍ അണ്ട കുണ്ട ദേവലോകം" എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്‌.
ഭാരതത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെ "ആഭാസം " എന്നു വിളിച്ച്‌ അധിക്ഷേപിച്ചതിനുള്ള മറൂപടി അല്‍പം പരുഷമായി തോന്നുന്നു എങ്കില്‍ ബാക്കിയുള്ളവര്‍ ക്ഷമിക്കുക.

അങ്ങേര്‍ക്കുള്ള ശരിയായ ഒരു മറുപടി Ziya യുടെ (മറുമൊഴിയിലെ) 49610 നമ്പര്‍ കമന്റായി വന്നിരുന്നു - അത്‌ പക്ഷെ ഉടന്‍ തന്നെ delete ആയിപോയി - മറുമൊഴിയില്‍ നിന്നു പോലും!!-

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവന്നതാണ്‌. വിവരക്കേട്‌ എഴുതിയത്‌ വായിച്ചിട്ടും മിണ്ടാതിരുന്നത്‌ അങ്ങേരുടെ നിലവാരം നേരത്തെ മനസ്സിലായതു കൊണ്ടായിരുന്നു.

എന്നാല്‍ ജോജുവിനോട്‌ എന്റെ അഭിപ്രായംകൂടി ചോദിച്ചോളാന്‍ ഉദാരമായ ഒരു ഉപദേശവും

ജോജു , രോഗലക്ഷണങ്ങളല്ലെയുള്ളൂ . പിന്നെങ്ങിനെ ഇത് പരസ്പര വിരുദ്ധമല്ലാതാവും ? ചിന്തിക്കൂ ജോജൂ , ഇന്‍ഡ്യാ ഹെറിറ്റേജിനോടും അഭിപ്രായം ആരായാവുന്നതാണ്

കൂടി കണ്ടപ്പോള്‍, ഒരു വാക്ക്‌ പറഞ്ഞേക്കാം എന്നു വച്ചു.


എടോ സുകുമാരാ ഈ "5000 കൊല്ലം മുമ്പ്‌ എഴുതിയ അഷ്ടാംഗഹൃദയം" എന്ന വിവരം തനിക്ക്‌ എവിടെ നിന്നു കിട്ടിയതാണ്‌? വിവരമില്ലെങ്കില്‍ അതിനെ കുറിച്ച്‌ മിണ്ടാതിരിക്കുക(-, എങ്കില്‍ ബാക്കിയുള്ളവരെങ്കിലും താന്‍ വലിയ ബുദ്ധിമാനാണെന്നു വിചാരിച്ചുകൊള്ളും). തന്നെ പഠിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാത്തതു കൊണ്ട്‌- (താന്‍ സര്‍വജ്ഞനാണല്ലൊ) അതിന്റെ ചരിത്രമൊന്നും കുറിക്കുന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍- തന്റെ ആരാധനാപാത്രമായ ആധുനിക വൈദ്യശാസ്ത്ര മെഡിക്കല്‍ കോളേജ്‌ തന്നെ- പോയി നോക്കുക - അവിടെ ശസ്ത്രക്രിയയുടെ പിതാവ്‌ ആരാണ്‌ എന്ന്‌ എഴുതിവച്ചിട്ടുണ്ട്‌- സുശ്രുതന്‍ എന്ന ആയുര്‍വേദാചാര്യനാണ്‌ ലോകം അംഗീകരിക്കുന്ന ആ മഹാന്‍.

ഇന്നു ലോകത്തിലുള്ള സസ്യങ്ങളും ലോഹങ്ങളും എന്നു തുടങ്ങി നമുക്കു ചുറ്റും കാണുന്ന ഓരൊ വസ്തുവിനെ കുറിച്ചും എത്ര വിശദമായി അവര്‍ പഠിച്ചിരുന്നു എന്ന്‌ അറിയണം എങ്കില്‍ ഭാവപ്രകാശം, രസതരംഗിണി, രസരത്നസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിക്കുക. അതെങ്ങനാ എവിടെ നിന്നോ അഷ്ഠാംഗഹൃദയം എന്നൊരു വാക്കു മാത്രം കേട്ടിട്ടല്ലേ കിടന്നു കുരയ്ക്കുന്നത്‌.

ചുമയ്ക്കുള്ള ആദ്യത്തെ alkaloid ആടലോടകത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതിന്‌ യുഗങ്ങള്‍ക്കു മുമ്പു തന്നെ വാശാരിഷ്ടം വൈദ്യന്മാരും, ആടലോടകത്തില വാട്ടിപ്പിഴിഞ്ഞെടുത്ത നീര്‌ തേനും ചേര്‍ത്ത്‌ വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Digoxin അറിയപ്പെടുന്നതിനും യുഗങ്ങള്‍ക്കു മുമ്പു തന്നെ അതേ properties ഉള്ള പാര്‍ത്ഥാരിഷ്ടം വൈദ്യന്മാരും, നീര്‍മരുതിന്‍ തൊലി വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Reserpine എന്താണെന്നു ലോകം അറിയുന്നതിനു യുഗങ്ങള്‍ക്കു മുമ്പു തന്നെ സര്‍പ്പഗന്ധാദി ഗുളിക വൈദ്യന്മാര്‍ ഉപയോഗിച്ചിരുന്നു.

ഇങ്ങനെ എഴുതി പോയാല്‍ ഇന്നോ നാളെയോ ഒന്നും ഇതെഴുതി തീരുകയില്ല.

പിന്നെ - പറയുമ്പോള്‍ ഉടനേ ഒരു വാദം വരും ഇപ്പോള്‍ നടക്കുന്ന ആയുര്‍വേദ കച്ചവടം എത്ര മോശമാണ്‌ അതിനെതിരെ പ്രതികരിക്കുന്നു എന്ന്‌- എങ്കില്‍ ഇപ്പോള്‍ നടകുന്ന ആധുനിക വൈദ്യത്തിന്റെ ദുരുപയോഗത്തിനെ കുറിച്ച്‌ തനിക്കു വല്ലതും അറിയുമോ?

Ciba - Geigy കമ്പനിയുടെ ഒരു മരുന്നുപയോഗിച്ച്‌ 10000 പേരുടെ കണ്ണു പോയത്‌ താന്‍ കേട്ടിട്ടുണ്ടോ?
എന്തിന്‌ തിരുവനന്തപുരം RCC യിലെ സംഭവം തനിക്കറിയുമോ?

ജോജുവിനോട്‌ ചെറുപ്പത്തില്‍ സ്കൂളില്‍ പഠിച്ച ഒരു വരി -
"He that knows not, and knows not that he knows not is a fool, avoid him" സ്വയം വിവരമില്ല എന്നുള്ള വിവരം പോലും സ്വയം അറിയാത്തവന്‍ വിഡ്ഢിയാണ്‌ അവനെ ഒഴിവാക്കുക" അതായിരിക്കും ബുദ്ധി.
എന്റെ അഭിപ്രായം ഞാന്‍ നേരത്തെ ജോജുവിനുള്ള കമന്റില്‍ പറഞ്ഞതു തന്നെ ഇപ്പോഴും- ഓരോ ശാസ്ത്രത്തിനും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ട്‌ അതാത്‌ ഉപകാരപ്പെടുന്ന അവസരത്തില്‍ അതാത്‌ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌

Saturday, October 27, 2007

മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ

മനുഷ്യന്‍ ജനിച്ചു വരുന്നത്‌ വാസനകളോടു കൂടിയാണ്‌ എന്നു പറയാറുണ്ട്‌.

എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ. അതായത്‌ കുറേ തവണ ഇടപെടുന്ന ആളോട്‌ നമുക്കുണ്ടാകുന്ന മാനസികമായ അടുപ്പം പോലെ അനുഭവങ്ങളോടും നമുക്ക്‌ അടുപ്പം ഉണ്ടാകും - പിന്നീട്‌ അവ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന തോന്നല്‍ ഉണ്ടാകും. ശീലം കൊണ്ട്‌ ഈ അടുപ്പത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. പുകവലി, ലഹരി ഉപയോഗം എന്നിവയുടെ ഉദാഹരണം എടുത്താല്‍ ഇത്‌ വളരെ പെട്ടെന്ന്‌ മനസ്സിലാകും. അങ്ങനെ നേരത്തെ തന്നെ സൂക്ഷ്മശരീരത്തില്‍ ഉണ്ടായിട്ടുള്ള സംസ്കാരം ആണ്‌ വാസനകള്‍. ശീലം കൊണ്ട്‌ ഇവയുടെ തീവ്രത വര്‍ദ്ധിക്കും എന്നു പറഞ്ഞപ്പോള്‍ തന്നെ ശീലം ഇല്ലാഴിക കൊണ്ട്‌ ഇവയെ ഒഴിവാക്കുവാനും സാധിക്കും എന്ന്‌ അര്‍ഥം ലഭിക്കുമല്ലൊ.
തന്നെയുമല്ല ഇവയെ തന്നെ നല്ലതും ചീത്തയും എന്നും തിരിക്കാം.

ഈ തത്വങ്ങളെ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ ഉപദേശിക്കുന്ന ഒരു ഭാഗം നോക്കാം-
"ശുഭാശുഭാഭ്യാം മാര്‍ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്‌
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"

ശുഭവും അശുഭവും ആയ മാര്‍ഗ്ഗങ്ങളില്‍ കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്‍മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്‌ തിരിച്ചു വിടണം.
പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ മനസ്സിലാകാണമെങ്കിലോ? പ്രാവര്‍ത്തികമാക്കണമെങ്കിലോ?
നാം എങ്ങനെ ആണ്‌ നമുക്കു ചുറ്റും ഉള്ള പ്രപഞ്ചത്തോട്‌ ഇടപെടുന്നത്‌? ഇന്ദ്രിയങ്ങളില്‍ കൂടി. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്ന സമയത്തും ഉണ്ടായിട്ടും അന്നേരം നമുക്ക്‌ ഈ അനുഭവം ഉണ്ടാകുന്നില്ലല്ലൊ.
അപ്പോള്‍ ഇന്ദ്രിയങ്ങള്‍ , മനസ്‌ , ബുദ്ധി തുടങ്ങി പലഘടകങ്ങളുടെ പ്രവര്‍ത്തനം ഇതില്‍ ഉള്‍പ്പെടുന്നു എന്ന്‌ മനസ്സിലാക്കാം.
എന്താണ്‌ ഈ മനസ്സ്‌? അത്‌ ഇന്ദ്രിയങ്ങളെ പോലെ വേര്‍തിരിച്ചു കാണിക്കുവന്‍ സാധിക്കുന്ന ഒരു ദ്രവ്യം അല്ല. പിന്നെയോ?

പരീക്ഷണശാലയില്‍ വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താവുന്ന രു വസ്തുവും അല്ല.

മനസ്സിനെ പറ്റിയും ശ്രീരാമന്‍ വസിഷ്ഠനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌- " നാം ആകാശം എന്നു പറഞ്ഞിട്ട്‌ എന്തിനേയോ മനസ്സിലാക്കുന്നില്ലേ?, വാസ്തവത്തില്‍ എന്തിനെ എങ്കിലും അറിയുന്നുണ്ടോ? ശൂന്യവും ജഡവുമായ ഒന്നിനെ എങ്ങനെ ആണ്‌ മനസ്സിലാക്കുക? അതുപോലെ തന്നെ ആണ്‌ മനസ്സിന്റെയും സ്ഥിതി"
ആകാശം എന്നതു കൊണ്ട്‌ നാം മുകളില്‍ കാണുന്ന വ്യാവഹാരിക ആകാശം അല്ല ഉദ്ദേശിച്ചത്‌ - പഞ്ചഭൂതങ്ങളിലെ ആകാശം ആണ്‌. അത്‌ ശുദ്ധമായ ശൂന്യത - absolute space ആണെന്നു പറയുന്നു. അതിനെ മനസ്സിലാകുവാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ തന്നെ ആണ്‌ മനസ്സും എന്ന്‌.

ഈ ഉത്തരത്തില്‍ മറ്റൊരു വലിയ തത്വം കൂടി ഒളിഞ്ഞു കിടക്കുന്നു. മനസ്സ്‌ എന്നത്‌ ഒരാളില്‍ ഒതുങ്ങി കഴിയുന്ന ഒരു തത്വം അല്ല - പിന്നെയോ അത്‌ universal ആണ്‌- അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു തത്വമാണ്‌- ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.

ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ സൂചിപ്പിക്കുന ഒരു തത്വം ഉണ്ട്‌- എവിടെ ചലനം കണ്ടാലും അതിനു പിന്നില്‍ ഒരു ചേതനസങ്കല്‍പം ഉണ്ടെന്ന്‌.

എന്തു ചലനം ഉണ്ടാകണം എങ്കിലും അത്‌ വ്യക്തമായ ഒരു planning ന്റെ ഫലമായേ ഉണ്ടാകൂ. ആ planning തുടങ്ങുന്ന ഒരു ചേതന - അഥവാ ബോധം അതിനു പിന്നില്‍ ഉണ്ടായേ ഒക്കൂ.

ഇല്ലെങ്കില്‍ എന്തില്‍നിന്നും എന്തും ഉണ്ടാകാം എന്ന അരക്ഷിതാവസ്ഥ ഉണ്ടാകും.

ഈ planning നടത്തുന്ന തന്ത്രം - technoLogy, അതു നടപ്പിലാക്കുന്ന യന്ത്രം machinery ഇവയെ രണ്ടിനെയും ധരിക്കുന്നത്‌ വായു (പഞ്ചഭൂതങ്ങളിലെ വായു) ആണ്‌ എന്ന്‌
"വായുസ്തന്ത്രയന്ത്രധര:" എന്ന വാക്യത്തില്‍ പറയുന്നു

വായുവിന്റെ ധര്‍മ്മമാണ്‌ ചലനം. അതിനെ നിയന്ത്രിക്കുന്ന ബോധവും സര്‍വവ്യാപിയാണ്‌- universal ആണ്‌. അഥവാ ആ ബോധ തന്നെ ആണ്‌ പരമാത്മതത്വം. അതിനെ സൂചിപ്പിക്കുന്നു ഈ മന്ത്രം-
"ഭയാദസ്യാഗ്നിസ്തപതി
ഭയാത്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച
മൃത്യുര്‍ധാവതി പഞ്ചമഃ".
ഇങ്ങനെ ഉള്ള, നമ്മില്‍ തന്നെ ഉള്ള ഈ ബോധത്തെ നാമറിയാതെ മറച്ചു വയ്ക്കുന്നവന്‍ ആരാണ്‌, അഥവാ ഈ ബോധം നാം അറിയുവാതിരിക്കുവാന്‍ സഹായിക്കുന്നത്‌ ആരാണ്‌? അത്‌ മനസാണ്‌.

ആ മനസ്സും universal ആണെന്ന്‌ നേരത്തെ പറഞ്ഞു.

അരണികള്‍ കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നു, രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരയുമ്പോള്‍ തീയുണ്ടാകുന്നു. മുമ്പില്ലാതിരുന്ന തീ പുതിയതായി ഉണ്ടാകുവാന്‍ സാധിക്കുകയില്ല. തീ ഏതെങ്കിലും ഒരു രൂപത്തില്‍ ആ വസ്തുക്കളില്‍ ഉണ്ടായിരുന്നു എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ എവിടെ നിന്നു വന്നു?

അപ്പോള്‍ എല്ലാ വസ്തുക്കളിലും അഗ്നി ഉണ്ട്‌, പക്ഷെ അതു വെളിപ്പെടുന്നത്‌ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉണ്ടാകുന്ന സമ്പര്‍ക്കത്തിലായി എന്നു മാത്രം.

ഇതെ പോലെ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ഥങ്ങളും തമ്മില്‍ബന്ധപ്പെടുമ്പോല്‍ തല്‍ക്കാലം ഉണ്ടാകുന്ന ഒരു സങ്കല്‍പമാണ്‌ മനസ്സ്‌ എന്നു പറയാം.

അഗ്നി എല്ലാ വസ്തുക്കളിലും ഉണ്ട്‌ എന്നു വച്ച്‌ അത്‌ അപകടകാരിയാകുന്നില്ല. അഗ്നിയെ വേണ്ട വിധം നിയന്ത്രിച്ചുപയോഗിച്ചാല്‍ അത്‌ നമുക്ക്‌ ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നവനും അണ്‌, പക്ഷെ അനിയന്ത്രിതമായാല്‍ അത്‌ അപകടകാരിയും ആണ്‌. ഇതുപോലെ തന്നെ ആണ്‌ മനസ്സിന്റെ കാര്യവും.

ഈ മനസ്സ്‌ എന്ന സങ്കല്‍പശക്തി തുടക്കത്തില്‍ ഒരു ചെറു ദീപനാളം പോലെ ഉണ്ടാകുന്നു എങ്കിലും അതിന്റെ ക്രമേണ ഉള്ള പോഷണം - അതായത്‌ കൂടുതല്‍ കൂടുതല്‍ അതിനെ ഉപയോഗിച്ചു കൊണ്ടിരുന്നാല്‍- അതു വളര്‍ന്ന്‌ വളര്‍ന്ന്‌ ഈ ബ്രഹ്മാണ്ഡത്തെ പോലും നശിപ്പിക്കുവാന്‍ കെല്‍പുള്ളതാകും, മറിച്ച്‌ അതിനെ അതിന്റെ ഉറവിടത്തില്‍ തന്നെ ഉപശമിപ്പിച്ചാല്‍ അതു വീണ്ടും പൊതിവരുവാന്‍ കഴിവുള്ള വണ്ണം അടങ്ങി ഇരിക്കും.

എന്നാല്‍ നിയന്ത്രിതമായി അതിനെ ഉപരോധിച്ചാല്‍ - ബോധപൂര്‍വം അതിനെ അടക്കിയാല്‍- അതെങ്ങോ പോയിമറയും, സച്ചിദാനന്ദസ്വരൂപനായ പരമപുരുഷന്‍ വെളിപ്പെടുകയും ചെയ്യും.

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത്‌ ഈ മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്‌, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"മനോദൃശ്യമിദം ദ്വൈതം യത്‌കിഞ്ചിത്‌ സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"

എന്നു മാണ്ഡൂക്യകാരികയില്‍ പറയുന്നത്‌ ഇതു തന്നെ ആണ്‌.

ഈ മനസ്സിനെ നിശ്ശേഷം ഇല്ലാതാകുവാന്‍ അനുവദിക്കാതെ നിലനിര്‍ത്തുന്നതും അവസരം കിട്ടുമ്പോള്‍ തളിര്‍ക്കുവാന്‍ സഹായിക്കുന്നതും ആയ വസ്തുവാണ്‌ നാം ആദ്യം കണ്ട 'വാസന'

അതുകൊണ്ട്‌ ആ വാസനകളെ അഭ്യാസം കൊണ്ട്‌ ശുഭമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വിട്ട്‌ , മനസ്സിനെ നിഗ്രഹിച്ച്‌ നിത്യസത്യത്തെ അനിഭവിക്കുവാന്‍ വേഡാന്തം ഉപദേശിക്കുന്നു.

മനസ്സാണ്‌ ബന്ധത്തിനും മോക്ഷത്തിനും കാരണം-

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്‍വിഷയം സ്മൃതം"

വിഷയാസക്തമായ മനസ്‌ ബന്ധങ്ങള്‍ക്കായും , നിര്‍വിഷയമായത്‌- വിരക്തമായത്‌ മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തില്‍ തന്നെ ഈ തത്വങ്ങള്‍ മനസ്സിലാക്കി, അവനവന്റെ ധര്‍മ്മങ്ങള്‍ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാന്‍ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ ഈ ജന്മത്തില്‍ തന്നെ മുക്തന്മാരാകുന്നു- കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക - ശ്രീരാമകൃഷ്ണന്റെ ഉപദേശം പോലെ ബാങ്കിലെ കാഷ്യര്‍ ധനം കൈകാര്യം ചെയ്യുന്നുണ്ട്‌ - പക്ഷെ അതൊന്നും അത്‌ തന്റെതായി കണ്ടു കൊണ്ടല്ല - അതേ ഭാവത്തോടു കൂടി ചെയ്യുവാന്‍ ശീലിക്കുക.
"ഇഹൈവ തൈര്‍ജ്ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ"

ഇതു വായിക്കുന്നവര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടാകുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

Thursday, September 20, 2007

On the lighter side

ഹാവൂ ഇന്നലെ രാത്രി intercom ബെല്ലടിച്ചപ്പോള്‍ അതു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന കാലത്ത്‌ പറഞ്ഞു ചിരിച്ചിട്ടുള്ള പോലെ ഒരു സംഭവം ആകും എന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഏതായാലും അത്‌ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു.

വടക്കെ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക്‌ english കുറച്ചു കമ്മിയാണെന്നറിയാമല്ലൊ.

അപ്പോള്‍ രാത്രി എനിക്കു കിട്ടിയ സന്ദേശം
"hello Doctor, 75 year old patient brought to casualty, crying with pain abdomen, tried to pass urine in the house but failed, so came here. Then I tried to pass urine but I also failed. Now Doctor please hurry, come to casualty and pass urine."

Wednesday, September 19, 2007

മരണശേഷം -09

ഓംകാരോപാസനയുടെ ഫലത്തെ പ്രശ്നോപനിഷത്തിലെ അഞ്ചാം
പ്രശ്നത്തിനുത്തരമായി പിപ്പലാദാചാര്യന്‍ സത്യകാമന്‌ പറഞ്ഞുകൊടുക്കുന്നത്‌
ഇപ്രകാരമാണ്‌. "ഓംകാരത്തിന്റെ ഒന്നാം മാത്രയില്‍ മനസ്സുറച്ചാല്‍ അവനെ
ഋക്കുകള്‍ മനുഷ്യലോകത്ത്‌ ഏകാഗ്രതയും ബ്രഹ്മചര്യവും ഉള്ള
തപസ്വിയും ശ്രദ്ധയുള്ളവനും ഭൗതികാധ്യാത്മികസമ്പന്നതയും
ഉള്ളവനാക്കുന്നു.

രണ്ടാം മാത്രയില്‍ മനസ്സുറച്ചവനെ യജുര്‍മന്ത്രങ്ങള്‍
അന്തരീക്ഷത്തില്‍ ചന്ദ്രലോകത്തെത്തിച്ച്‌ അവിടെ ഐശ്വര്യങ്ങള്‍ അനുഭവിച്ച ശേഷം
വീണ്ടും മനുഷ്യലോകത്ത്‌ വരുന്നു. മൂന്നാം മാത്രയില്‍
മനസ്സുറച്ചവനെ സാമമന്ത്രങ്ങള്‍ ബ്രഹ്മലോകത്തെത്തിക്കുനു - അഖണ്ഡബോധരൂപമായ
ബ്രഹ്മാനന്ദത്തെ അനുഭവിക്കുന്നു.
(വിശദമായി പ്രശ്ണോപനിഷത്ത്‌ നോക്കുക)

നാം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്ന ഉദാഹരനം നോക്കുക. വാഹനം
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന താളനിബദ്ധമായ ഒരു ശബ്ദം ഉണ്ടെങ്കില്‍
നമുക്ക്‌ സുഖമായി അതിലിരുന്ന്‌ ഉറങ്ങാം, വാഹനം നില്‍ക്കുമ്പോള്‍ ഉണരുകയും
ചെയ്യും. അതേ പോലെ തന്നെ ഒരു അമ്മ തന്റെ കുഞ്ഞിനെ ഉറക്കുവാന്‍ എത്ര
ശ്രവണസുഖമല്ലാത്ത ശബ്ദത്തിലായാല്‍ പോലും താളത്തിലാണ്‌ രാരിരം
പാടൂന്നത്‌ എങ്കില്‍ കുറച്ചു നേരം കൊണ്ട്‌ ആ കുട്ടി ഉറങ്ങും, പാട്ടു
നിര്‍ത്തിയാല്‍ അഥവാ തൊട്ടിലിന്റെ ആട്ടം നിര്‍ത്തിയാല്‍ ഉണരും. നമ്മുടെ
തലച്ചോറിന്‌ താളത്തിനോട്‌ ഇഴുകിച്ചേരാനുള ഒരു പ്രത്യേകത
ഉള്ളതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഓംകരത്തിന്റെ അവസാനമുള്ള മ്‌ എന്ന
നീട്ടല്‍ എത്രനേരം കൂടുതല്‍ നീട്ടുന്നുവോ അതും ഇതേ പോലെ ഒരു താളം
തലച്ചോറില്‍ ഏല്‍പിക്കുന്നു. (ഭ്രാമരിപ്രാണായാമം ചെയ്യുന്നവര്‍ക്ക്‌ ഇതു
ബോധ്യമായിട്ടുണ്ടാകും) അപ്പോല്‍, ചെറിയ രീതിയില്‍ ഇത്രയൊക്കെ ആകും എങ്കില്‍
വാഹനത്തിലിരുന്നുറങ്ങുന്ന ആ സുഷുപ്തി അറിഞ്ഞു കൊണ്ടാനന്ദിക്കുന്ന അവസ്ഥ
ഓംകാരോപാസനയിലും ഉണ്ടാകുന്നതിന്‌ തടസ്സമില്ലല്ലൊ അല്ലേ?

നിര്‍ഗ്ഗുണോപാസന എന്നത്‌ പ്രതീകത്തിന്റെ സഹായമില്ലാതെ തന്നെ
മനസ്സിനെ നിശ്ചലമാക്കുന വിദ്യ ആണ്‌. അത്‌ സാക്ഷാല്‍
ബ്രഹ്മദര്‍ശികള്‍ക്കല്ലാതെ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നു സംശയം ആണ്‌.

തുടര്‍ന്ന്‌ ആത്മാവിന്റെ വിവരണം നല്‍കുകയാണ്‌ യമധര്‍മ്മന്‍. ഭഗവദ്‌
ഗീതയില്‍
രണ്ടാം അദ്ധ്യായം 20ആം ശ്ലോകം അല്‍പം
വ്യത്യാസപ്പെടുത്തിയതാണ്‌ ഈ മന്ത്രം

"ന ജായതേ മ്രീയതേ വാ വിപശ്ചിത്‌
നായം കുതശ്ചിന്ന ബഭൂവ കശ്ചിത്‌
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"

ഈ ആത്മാവ്‌ ജനിക്കുന്നില്ല, മരിക്കുന്നുമില്ല. ഇത്‌ ഒന്നില്‍ നിന്നും
ഉണ്ടായതല്ല, ഇതില്‍ നിന്നും ഒന്നും ഉണ്ടാകുന്നുമില്ല. ഇത്‌ ജനിക്കാത്തവനും,
നിത്യനും, എല്ലാക്കാലവും നിലനില്‍ക്കുന്നവനും , നിത്യനൂതനനും ആണ്‌.
ദേഹം നശിപ്പിക്കപ്പെടുമ്പോഴും ഇത്‌ നശിക്കുന്നില്ല.

ദര്‍ശനങ്ങളില്‍ സാങ്ഖ്യം, യോഗം, ന്യായം, വൈശേഷികദര്‍ശനം എന്നീ നാല്‌
എണ്ണം സേശ്വരദര്‍ശനങ്ങള്‍ - അതായത്‌ ഒരു ഈശ്വരനെ അംഗീകരിക്കുന്നവ
ആണ്‌.
വൈശേഷികദര്‍ശനത്തിന്റെ ഒരു ഭാഗം വിശദീകരിച്ച്‌ ഈ സങ്കല്‍പം
എന്താണെന്ന്‌ പറയാം.
അതിന്‍പ്രകാരം- ദ്രവ്യം - matter ഉണ്ടാകുവാന്‍ എന്തെങ്കിലും ഒരു കാരണം
ആവശ്യം ആണ്‌ അതായത്‌ ഒരു കാരണത്തില്‍ നിന്നും ഒരു കാര്യം
ഉണ്ടാകുന്നു. ഇതിനെ കാര്യകാരണ ബന്ധം എന്നു വിളിക്കുന്നു.
വെറുതേ ഏതെങ്കിലും ഒരു കാരണത്തില്‍ നിന്നും ഏതെങ്കിലും ഒരു കാര്യം
ഉണ്ടാകുക എന്നത്‌ യുക്തിക്ക്‌ നിരക്കാത്തതായതിനാല്‍ കാരണങ്ങള്‍ക്ക്‌ ഒരു
നിശ്ചിത നിയമം ഉണ്ടായിരിക്കണം അല്ലെങ്കില്‍ എന്തില്‍ നിന്നും എന്തും
ഉണ്ടാകാം എന്നു വരും.
അതുകൊണ്ട്‌ അവര്‍ കാരണത്തെ മൂന്നു തരമായി തരം തിരിക്കുന്നു
1. സമവായി കാരണം
2. അസമവായി കാരണം
3. നിമിത്ത കാരണം
ഏതു ദ്രവ്യത്തിന്റേയും ഉല്‍പത്തിയില്‍ ഇവ മൂന്നും പ്രവര്‍ത്തിക്കുന്നു.
ഒരു വസ്ത്രം ഉണ്ടാകുന്നത്‌ ഉദാഹരണമായെടുത്താല്‍ നൂല്‍
വസ്ത്രത്തിന്റെ സമവായി കാരണവും, നൂലിന്റെ യഥാതഥമുള്ള അടുക്കല്‍ - നെയ്ത്ത്‌
അസമവായി കാരണവും , നെയ്ത്തുകാരന്‍ നിമിത്തകാരണവും ആണ്‌ എന്ന്‌
അവര്‍ സമര്‍ത്ഥിക്കുന്നു.
ഇതിലെ നെയ്ത്തുകാരന്റെ ഭാഗം ആണ്‌ അവര്‍ ഈശ്വരനുനല്‍കുന്നത്‌.

(എന്നാല്‍ ഇതിനെ ഒന്നും അദ്വൈതം അംഗീകരിക്കുന്നില്ല, എന്നു മാത്രമല്ല
യുക്തിയുക്തം ഖണ്ഡിച്ചിട്ടും ഉണ്ട്‌.)

അപ്പോള്‍ പറഞ്ഞു വന്നത്‌ ആത്മാവ്‌ എന്നത്‌ ഇതുപോലെ ഒന്നില്‍ നിന്നും
ഉണ്ടായതും അല്ല, അതില്‍ നിന്നും മറ്റൊന്നും ഉണ്ടാകുന്നും ഇല്ല- അതിന്‌ ഉണ്മ
എന്നൊരവസ്ഥ മാത്രമേ ഉള്ളു.

"ഹന്താ ചേന്മന്യതേ ഹന്തും
ഹതശ്ചേന്മന്യതേ ഹതഃ
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ"

കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍ കൊല്ലുന്നു എന്നും കൊല്ലപ്പെടുവാന്‍
സാധ്യതയുള്ളവന്‍ കൊല്ലപ്പെടുന്നു എന്നും ഒക്കെ കരുതുന്നു എങ്കില്‍ രണ്ടു പേരും സത്യം
അറിയുന്നില്ല കാരണം ഈ ആത്മാവ്‌ മരിക്കുന്നുമില്ല, ആരേയും കൊല്ലുന്നും ഇല്ല.

Monday, September 17, 2007

മരണശേഷം -08

അധ്യാത്മയോഗം അഭ്യസിച്ച്‌ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും
പിന്‌വലിച്ച്‌ എന്നൊക്കെ മുമ്പു പറഞ്ഞു.

മനസ്സ്‌ എന്ന പതിനൊന്നാമത്തെ ഇന്ദ്രിയം ആണ്‌ ആകെ ഉള്ള
കുഴപ്പക്കാരന്‍. അവന്‍ ഏതു നേരവും പ്രവൃത്തിനിരതനാണ്‌. അവന്‍ ശാന്തനാണെങ്കില്‍
കാര്യം ജയിച്ചു.

വലിയ വലിയ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്‌ നമുക്ക്‌ ചില
ചെറിയ കാര്യങ്ങള്‍ നോക്കാം.

നമുക്ക്‌ ഏതെങ്കിലും ഒരു വസ്തുവില്‍ ആഗ്രഹം ജനിക്കുന്നു എന്നു
വിചാരിക്കുക. അപ്പോള്‍ മനസ്സു ഇളകിക്കൊണ്ടിരിക്കുന്നു. ആ വസ്തുവിനോടുള്ള നമ്മുടെ
അഭിനിവേശം എത്രയുണ്ടോ അതിനനുസരിച്ചിരിക്കും നമ്മുടെ മനഃപ്രയാസവും.

എന്നാല്‍ ആ വസ്തു നമുക്കു ലഭിക്കുമ്പോഴോ? ഒരു നിമിഷത്തേക്ക്‌
സന്തോഷമായി എന്നു തോന്നും. മനസ്സുശാന്തമായി എന്നു നാം പറയും. ഈ ശാന്തത
ദീര്‍ഘനേരം നിലനില്‍ക്കില്ല. അടുത്ത വസ്തുവിലോ കാര്യത്തിലോ ഉള്ള
പ്രവൃത്തി ഉടന്‍ തുടങ്ങുകയായി. വീണ്ടും ഇളക്കം. ഈ പ്രക്രിയ അനുസ്യൂതം
തുടരുന്നു.

സാക്ഷാല്‍കരിക്കുവാന്‍ സാധിക്കാത്ത ആഗ്രഹങ്ങള്‍
ദുഃഖദായികളാകുന്നു.

ഇതിനെ തന്നെ തമാശരൂപത്തില്‍ കണക്ക്‌ കാണിച്ചും പറയാറുണ്ട്‌.
ആഗ്രഹം , ആഗ്രഹസാക്ഷാല്‍കാരം എന്നീ രണ്ട്‌ പ്രക്രിയകളെ ആണല്ലൊ നാം
സ്വീകരിച്ചത്‌. ഒരു ആഗ്രഹം , ഒരു ആഗ്രഹസാക്ഷാല്‍കാരം അപ്പോള്‍
ലഭിച്ചത്‌ ഒരു സന്തോഷം, എങ്കില്‍ infinite അനന്തമായ സന്തോഷം
കിട്ടണമെങ്കിലുള്ള വഴി ഇവ തമ്മിലുള്ള ratio ആയതിനാല്‍ ആഗ്രഹത്തേ
'0' ആക്കുക
number of ആഗ്രഹസാക്ഷാല്‍കാരം/number of ആഗ്രഹം =infinite

ആകും അപ്പോള്‍.

അതായത്‌ ആഗ്രഹം ഇല്ലാതെ ആക്കിയാല്‍ അനന്തമായ
സന്തോഷമായിരിക്കും ഫലം എന്നര്‍ത്ഥം("ജ്ഞേയഃ സ നിത്യസന്യാസീ യോ ന ദ്വേഷ്ടി ന
കാംക്ഷതി - ഭഗവദ്‌ഗീത)

മനസ്സിനെ അടക്കുക എന്ന്‌ എന്തെളുപ്പമാണ്‌ പറഞ്ഞു നിര്‍ത്തിയത്‌. എന്നാല്‍
കാര്യം അങ്ങനെ അല്ല. ഈ ലോകത്ത്‌ അതിനെക്കാള്‍ പ്രയാസമുള്ള മറ്റൊരു
കാര്യം ഇല്ലതന്നെ.
അതിനുള്ള ഒരു വഴി അധ്യാത്മ യോഗം ആണ്‌. യോഗത്തില്‍ ധ്യാനം
ശീലിച്ച്‌ സമാധിയില്‍ എത്തുക.

'സമാധി' എന്ന വാക്കും പ്രത്യേകത ഉള്ളതാണ്‌ എന്താണ്‌ അതിന്റെ
അര്‍ത്ഥം?
'സമ' ആയ 'ധീ' ആണ്‌ സമാധി. ധീ എന്നത്‌ ബുദ്ധി. അത്‌ 'സമ'
ആയും 'വിഷമ' ആയും ഇരിക്കാം. എല്ലാറ്റിനേയും ഒരേപോലെ കാണുന്നതാണ്‌
'സമ', ഭേദം കാണുന്നത്‌ 'വിഷമ'.

ഭഗവദ്‌ഗീതയില്‍ പറയുന്ന
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"

എന്ന ശ്ലോകത്തില്‍ നോക്കുക- വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും,
പശുവിലും, ആനയിലും, പട്ടിയിലും, പട്ടിയെ തിന്നുന്നവനിലും എല്ലാം ഒരേ
തത്വത്തെ കാണുന്നവനെ ആണ്‌ 'പണ്ഡിതന്‍' എന്നു വിളിക്കുന്നത്‌. ഇവരില്‍
വ്യത്യാസം കാണുന്നവന്‍ പണ്ഡിതന്‍ പോലും അല്ല -( പിന്നല്ലെ ബ്രാഹ്മണന്‍
ആകുന്നത്‌ !!!)

ഇതില്‍ നിന്നും കുറച്ചു കൂടി ഉയരത്തില്‍ ഈ പ്രപഞ്ചത്തെ മുഴുവനും
ഒരു വ്യത്യാസവും ഇല്ലാത്തതായി അനുഭവിക്കുവാന്‍ കഴിയുന്ന ആ
അവസ്ഥയാണ്‌ 'സമാധി'.

സമാധ്യവസ്ഥയില്‍ പ്രാണസഞ്ചാരവും അടങ്ങും എന്നതു കൊണ്ടാണ്‌ ആദ്യം
പ്രാണായാമം ശീലിക്കേണ്ടി വരുന്നത്‌.

ധ്യാനം എന്നത്‌ 'സഗുണം ' നിര്‍ഗ്ഗുണം' എന്നിങ്ങനെ രണ്ടു രീതിയില്‍
ശീലിക്കാം. സഗുണോപാസനയില്‍ ഏതെങ്കിലും ഒരു പ്രതീകത്തെ ഉപാസിച്ച്‌ അതില്‍
മനസ്സിനെ കേന്ദ്രീകരിക്കുന്നു. അതാണ്‌ യോഗത്തില്‍ 'ധാരണ' എന്ന പേരില്‍
പറയപ്പെടുന്നത്‌.
കഠോപനിഷത്തില്‍ 'പ്രണവം' അഥവാ ഓംകാരമാണ്‌ പ്രതീകമായി
എടുക്കുന്നത്‌. (മുണ്ഡകോപനിഷത്തില്‍ പ്രണവം വളരെ വിശദമാക്കുന്നു) ഇനി
അങ്ങോട്ട്‌ നചികേതസ്സിന്റെ ചോദ്യവും അതിനു മറുപടി ആയി യമധര്‍മ്മന്റെ
പ്രണവത്തെ കുറിച്ചുള്ള വിശദീകരണവും ആണ്‌.

"അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാത്‌
അന്യത്രാസ്മാത്‌ കൃതാകൃതാത്‌
അന്യത്ര ഭൂതാച്ച ഭവ്യാച്ച
യത്തദ്‌ പശ്യസി തദ്വദ"

നചികേതസ്സ്‌ ചോദിക്കുന്നു- ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും അപ്പുറം,
കാര്യകാരണരൂപമായ ഈ ജഗത്തിനും മീതെ ആയി
ഭൂതഭാവിവര്‍ത്തമാനങ്ങള്‍ക്കും ഉപരിയായി അങ്ങു യാതൊരു തത്വത്തെ കാണുന്നുന്വോ അതിനെ
ഉപദേശിച്ചാലും

ഈ ചോദ്യത്തിനുത്തരമായി ഓംകാരത്തെ കാണിച്ചു കൊടുക്കുന്നു-

"സര്‍വേ വേദാ യത്‌പദമാമനന്തി
തപാംസി സര്‍വാണി ച യദ്വദന്തി
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്‌"

വേദങ്ങളെല്ലാം യാതൊരു തത്വത്തേ വിവരിക്കുന്നുവോ, തപസ്സുകളെല്ലാം
യാതൊന്നിനെ ലക്ഷ്യമാക്കുന്നുവോ, ബ്രഹ്മചര്യം യാതൊന്നിനുവേണ്ടി
അനുഷ്ഠിക്കപ്പെടുന്നുവോ ആ തത്വം ഓംകാരം ആണ്‌.
"ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ
യോ യദിഛസി തസ്യ തത്‌"

അക്ഷരമായ - നശിക്കാത്തതായ ബ്രഹ്മവും, പരമമായ സത്യവും,
ആയ ഈ ഓംകാരത്തെ അറിഞ്ഞുപാസിക്കുന്നവന്‌ എന്താഗ്രഹിക്കുന്നുവോ അത്‌
അവന്റേതാകുന്നു.

"ഏതദാലംബനം ശ്രേഷ്ഠം
ഏതദാലംബനം പരം
ഏതദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ"

സഗുണോപാസനക്കുള്ള ഏറ്റവും നല്ല വസ്തു ഈ ഓംകാരമാണ്‌ ഇതിനെ
അറിഞ്ഞുപാസിക്കുന്നവന്‍ ബ്രഹ്മലോകത്തില്‍ പൂജ്യനാകുന്നു.