Wednesday, April 22, 2009

കണക്കുകൊണ്ട്‌ ചോദ്യങ്ങള്‍

ഞാന്‍ ഒരു കണക്കു വിദഗ്ദ്ധനല്ല, കണക്കുകൊണ്ട്‌ നമ്മുടെ പൂര്‍വികര്‍ കളിച്ചിരുന്ന ചില രസകരമായ ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട്‌. അതു , ഇതിനു മുമ്പ്‌ കേട്ടിട്ടില്ലാത്തവര്‍ക്കായി പങ്കു വയ്ക്കുക മാത്രമാണ്‌ ഈ പോസ്റ്റ്‌ കൊണ്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. ഇതില്‍ ചിലപ്പോള്‍ പിശകുകള്‍ ഉണ്ടാകാം, അങ്ങനെ എങ്കില്‍ അറിവുള്ളവര്‍ അത്‌ തിരുത്തി പങ്കുവയ്ക്കുന്നതില്‍ സന്തോഷമേ ഉള്ളു.

പണ്ടു കേട്ടവ ചിലതു കുറിച്ചു വച്ചതൊക്കെ പകര്‍ത്തുന്നതേ ഉള്ളു എന്നര്‍ത്ഥം.

200 BC യിലുള്ള പിംഗളാചാര്യന്റെ ഛന്ദശാസ്ത്രത്തിലാണെന്നു കേള്‍ക്കുന്നു പൂജ്യത്തിന്റെ ആദ്യവിശദീകരണം

ഇപ്രകാരം -
"ഗായത്രേ ഷഡ്സംഖ്യാമര്‍ദ്ധേപനീതേ ദ്വ്യങ്കേ അവശിഷ്ട സ്ത്രയസ്തേഷു രൂപമപനീയ ദ്വ്യങ്കാധഃ ശൂന്യം സ്ഥാപ്യം"

ഗായത്രി ഒരുപാദത്തില്‍ ആറക്ഷരങ്ങള്‍, അതിനെ പകുതിയാക്കിയാല്‍ മൂന്ന്‌, അതില്‍ നിന്നും ഒന്നു മാറ്റിയതിനെ പകുതിയാക്കിയാല്‍ ഒന്ന് (3-1) * 1/2 അതില്‍ നിന്നും ഒന്നു മാറ്റിയാല്‍ ശൂന്യം. ഇപ്രകാരം പറയുന്നു.

ഇനി ഒരു ചോദ്യം കേള്‍ക്കണ്ടേ?

"ദ്രമ്മാര്‍ദ്ധത്രിലവദ്വയസ്യ സുമതേ പാദത്രയം യത്‌ ഭവേത്‌
തത്‌ പഞ്ചാംശക ഷോഡശാംശചരണഃ സമ്പ്രാര്‍ഥിതേനാര്‍ഥിനാ
ദത്തോ യേന വരാടകാഃ കതി കദര്യേണാര്‍പ്പിതാസ്തേന മേ
ബ്രൂഹിത്വം യദി വേല്‍സി വല്‍സ ഗണിത ജാതിം, പ്രഭാഗാഭിധാം"

ഇതില്‍ ദ്രമ്മം , കവടി എന്നിവ ദ്രവ്യത്തിന്റെ അളവുകള്‍- ദ്രമ്മം വലിയ അളവും കവടി ചെറിയ അളവും.(എത്ര കവടികള്‍ ആണ്‌ ഒരു ദ്രമ്മം എന്നറിയില്ല- തല്‍ക്കാലമേതെങ്കിലും ഒരു വില സങ്കല്‍പ്പിക്കുക)

ചോദ്യം ഇതാണ്‌. ഒരു ഭിക്ഷക്കാരന്‌ ഒരാള്‍ ഒരു ദ്രമ്മത്തിന്റെ പകുതിയുടെ മൂന്നില്‍ രണ്ടിന്റെ നാലില്‍ മൂന്നിന്റെ അഞ്ചില്‍ ഒന്നിന്റെ ആറില്‍ ഒന്നിന്റെ നാലില്‍ ഒന്നു വരാടികകള്‍ (കവടികള്‍) കൊടുത്തു എങ്കില്‍ എത്ര കവടികള്‍ ആണ്‌ കൊടുത്തത്‌

ചോദ്യം രണ്ട്‌ permutation combination വിഭാഗം

"പാശാംകുശാഹി ഡമരൂക കപാല ശൂല ഖട്വാംഗശക്തി ശരചാപയുതൈര്‍ഭവന്തി
അന്യോന്യഹസ്ത കലിതൈഃ കതിമൂര്‍ത്തിഭേദാഃ ശംഭോരേരിവഗദാരിസരോജശംഖചക്രൈഃ "

പാശം, അങ്കുശം, സര്‍പ്പം, ഡമരു, കപാലം , ശൂലം, ഖട്വാംഗം, ശക്തി, ശരം ചാപം എന്നീ പത്തു വസ്തുക്കളോടു കൂടിയ ശിവന്‌ എത്രം തരം permutations and combinations സാധ്യമാണ്‌ അതുപോലെ തന്നെ ശംഖം ചക്രം, ഗദ, പങ്കജം എന്നീ നാലെണ്ണം കൊണ്ട്‌ വിഷ്ണുവിന്‌ എത്ര combination സാധ്യമാണ്‌?

ചോദ്യം മൂന്ന്‌

അനുപാതം വിഭാഗം-

"അര്‍ദ്ധേന തൃതീയേന പ്രക്ഷേപേണാഷ്ടമേന യേ വണിജഃ
സപ്തതിരേകേനൂനാ ലാഭസ്തേഷാം കിയാന്‍ കസ്യ"

മൂന്നു കച്ചവടക്കാര്‍ , അവരുടെ ആകെ മൂലധനം 1/2, 1/3, 1.8 എന്നീ അനുപാതത്തിലാണ്‌. ആകെ ലാഭം 70 ല്‍ നിന്നും ഒന്നു കുറവാണെങ്കില്‍ ഓരോരുത്തരുടെയും ലാഭവിഹിതം എത്ര?

ചോദ്യം നാല്‌ പലിശ -

"ജാനാമി ശതസ്യ ഫലം ന ച കിന്തു ശതസ്യ യത്‌ഫലം സഫലം
മാസൈശ്ചതുര്‍ഭിരാപ്തം ഷഡ്വൃദ്ധിം ശതസ്യം മാസോത്ഥാം"

നൂറിന്‌ എത്ര മാസികപലിശ എന്നെനിക്കറിയില്ല പക്ഷെ നൂറിന്റെപലിശയും ആ പലിശയ്ക്ക്‌ അടൂത്ത നാലു മാസങ്ങളില്‍ ഉണ്ടാകുന്ന മാസിക പലിശയും കൂടീച്ചേര്‍ന്നത്‌ 6 ആണ്‌. എങ്കില്‍ നൂറിനെത്ര പലിശ?

ചോദ്യം അഞ്ച്‌ സഞ്ചാരം വേഗത

"ഏകൗ നാ യോജനാന്യഷ്ടൗ യാത്യന്യോ യോജനാദ്വയം
യോജനാനാം ശതം പന്ഥാ സംഗമഃ ക്വഃ ഗമാഗമേ?

രണ്ട്‌ മനുഷ്യര്‍ സഞ്ചരിക്കുന്നു. ഒരിടത്തു നിന്നും ഒരേ സമയത്തു പുറപ്പെടുന്നു. ഒരാള്‍ ഒരു ദിവസം 8 യോജന വേഗതയിലും മറ്റേ യാള്‍ ഒരു ദിവസം 2 യോജന വേഗത്തിലും. പോകേണ്ട ദൂരം 100 യോജന ആണെങ്കില്‍ ഇവര്‍ എവിടെ വച്ചു വീണ്ടൂം കണ്ടു മുട്ടും?

ബോറടീച്ചോ എങ്കില്‍ തല്‍ക്കാലം നിര്‍ത്താം

ഇവയുടെ ഉത്തരം അറിയാവുന്നവര്‍ (വലിയ മഹാകാര്യമൊന്നും അല്ല എങ്കിലും ) തമാശയ്ക്കായി എഴുതിയിട്ടാല്‍ അതും നന്നായിരിക്കും. അതുകൊണ്ട്‌ ഉത്തരങ്ങള്‍ ഞാന്‍ ഇപ്പോള്‍ എഴുതുന്നില്ല

Monday, April 20, 2009

ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌,

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌, പുഷ്പകവിമാനം = ബോയിംഗ്‌ വിമാനം എന്നൊക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നു പറഞ്ഞ്‌ എന്റെ പുറത്തോട്ടു കേറീക്കോണം

ശ്രീ യുടെ ഒരു കമന്റില്‍ വേദിക്‌ മാത്‌ മാറ്റിക്സ്‌ നെ കുറിച്ച്‌ "ചില ഫ്രാഡുകള്‍ പറയുന്ന" എന്നെഴുതി കണ്ടു ആരെയാണുദ്ദേശിച്ചത്‌ എന്നറിയില്ല.

അന്നേരം എഴുതണം എന്നു വിചാരിച്ചതായിരുന്നു. പക്ഷെ ഇടക്ക്‌ നാട്ടില്‍ പോകേണ്ട ഒരാവശ്യം വന്നതിനാല്‍ അല്‍പം താമസിച്ചു ഈ ചെറിയ കുറിപ്പിന്‌


"സമപരിണാഹസ്യാര്‍ഥംവിഷ്കംഭാര്‍ഥഹതമേവ വൃത്ത ഫലം"

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ പകുതിയെ അതിന്റെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ വൃത്തതിന്റെ വിസ്തീര്‍ണ്ണം ലഭിക്കുന്നു എന്ന്‌ ഈ വരിയുടെ അര്‍ത്ഥം.

ചുറ്റളവ്‌ = 2പൈ r
വ്യാസം=r
1/2 * 2 പൈ r * r = pi* r^2

പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു

ഇതിനെ തന്നെ വേറൊരു രീതിയില്‍ ലീലാതിലകത്തില്‍ പറയുന്നു

"വൃത്തക്ഷേത്രെ പരിധിഗുണിതവ്യാസപാദഃ ഫലം തത്‌
ക്ഷുണ്ണം വേദൈരുപരിപരിതഃ ക ന്ദുകസ്യേവ ജാലം
ഗോളസ്യൈവം തദപി ച ഫലം പുഷ്ടജം വ്യാസനിഘ്നം
ഷഡ്ഭിര്‍ഭക്തം ഭവതി നിയതം ഗോളഗര്‍ഭേ ഘനാഖ്യം

വൃത്തതിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഗുണിച്ച്‌ അതിനെ നാലുകൊണ്ടു ഹരിച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം ലഭികും എന്ന്‌.

അതായത്‌

ചുറ്റളവ്‌ 2 pi r
വ്യാസം 2r
അപ്പോള്‍ 2 pi r * 2r / 4 = pi r^2

ഇതിന്റെ രണ്ടു , മൂന്നു, നാലു പാദങ്ങളെ കൊണ്ട്‌ പറയുന്നത്‌ ഇതിനെ ഉപയോഗിച്ചു ഗോളത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം(volume) ഇവ കണ്ടു പിടിക്കുന്നതാണ്‌.

കണക്കു താല്‍പര്യമുള്ളവര്‍ക്ക്‌ ചെയ്തു നോക്കാം.

അപ്പോള്‍ ചുറ്റളവ്‌ എങ്ങനെ കണ്ടു പിടിക്കും അതിനു pi വേണ്ടേ?

തന്ത്രസംഗ്രഹത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്‌

"വ്യാസേ വാരിധി നിഹതേ രൂപഹതേ വ്യാസസാഗരാഭിഹതേ
സ്ത്രിശരാദിവിഷമഭക്തമൃണം സ്വം പൃഥക്‌ ക്രമാത്‌ കുര്യാത്‌"
വ്യാസത്തിനെ നാലുകൊണ്ട്‌ ഗുണിച്ചിട്ട്‌ വിഷമസംഖ്യകളെ കൊണ്ട്‌ ഹരിക്കുക. എന്നിട്ട്‌ ഒന്നിടവിട്ട്‌ കുറയ്ക്കുക്യും കൂട്ടുകയും ചെയ്യുക.

കണക്കില്‍ എഴുതുമ്പോള്‍ -

ചുറ്റളവ്‌= 4D/1-4D/3 + 4D/5-4D/7 +4D/9-4D/11 +-------

പൈയുടെ വിലയും ഇതില്‍ നിന്നും ലഭിക്കുന്നു.

pi= 4(1-1/3+1/5-1/7+1/9-1/11--
ഇതിനെക്കാള്‍ മുമ്പു തന്നെ മാധവാചാര്യന്‍ ക്രിയാക്രമകരിയില്‍ ഈ വിവരം പറയുന്നുണ്ട്‌. അതോടൊപ്പം പറയുന്നു-
ഇതെത്ര തവണ കൂടുതല്‍ ചെയ്യുന്നുവോ ചുറ്റളവ്‌ അത്ര കണിശമായിത്തീരുന്നു.
ഇവിടെ non-terminating series of james gregori എന്നോ മറ്റോ പറഞ്ഞാല്‍ "അതു താനല്ലയോ ഇതു " എന്നല്ലേ ഞാന്‍ പറഞ്ഞത്‌ എന്നു ശ്രീഹരിയ്ക്കു തോന്നും അതുകൊണ്ട്‌ ഞാന്‍ ഒന്നും പറയുന്നില്ല.(1630-1675 AD കാരനായ ഗ്രിഗറി പറഞ്ഞത്‌ എങ്ങനെ മാധവന്‍ 1350AD യില്‍ പറയും അല്ലേ? !!!)

തല്‍ക്കാലം മാധാവാചാര്യന്റെ ശ്ലോകം കുറിയ്ക്കാം
"വ്യാസാച്ചതുര്‍ഘ്നാത്‌ബഹുശഃ പൃഥക്സ്ഥാത്‌ ത്രിപഞ്ചസപ്താദ്യയുഗാഹൃതാനി
വ്യാസേ ചതുര്‍ഘ്നേ ക്രമശസ്ത്വൃണം സ്വം കുര്യാത്‌ തദാ തദാ സ്യാത്‌ പരിധിഃ സുസൂക്ഷ്മഃ"

ആധുനിക കണക്കിന്റെ സംഭാവനയാണെന്നു നാം വിശ്വസിക്കുന്ന Ratio- proprortions ഇവയെ കുറിച്ചു നമുക്കുണ്ടായിരുന്ന അറിവെന്തായിരുന്നു -

ആര്യഭടീയത്തിന്റെ വ്യാഖ്യാനത്തില്‍ ഭാസ്കരാചാര്യന്‍ തന്ന ഈ ശ്ലോകം നോക്കുക

"അഷ്ടൗ ദാന്താസ്ത്രയോ ദമ്യാ ഇതി ഗാവഃ പ്രകീര്‍ത്തിതാഃ
ഏകാഗ്രസ്യ സഹസ്രസ്യ കതിദാന്താഃ കതീതരേ"

പതിനൊന്നു പശുക്കളില്‍ എട്ടെണ്ണം മെരുക്കപ്പെട്ടവയും മൂന്നെണ്ണം മെരുക്കപ്പെടേണ്ടവയും ആണെങ്കില്‍ ആയിരത്തൊന്നു പശുക്കളില്‍ എത്ര മെരുക്കപ്പെട്ടവ എത്ര മെരുക്കപ്പെടേണ്ടവ?

ശരാശരിയെ കുറിയ്ക്കുന്ന ഈ ഭാഗം നോക്കുക-
ലീലാവതി ഭാസ്കരാചാര്യന്‍ - 2ന്റെ
"ഗണയിത്വാ വിസ്താരം ബഹുഷുസ്ഥാനേഷു തദ്യുതിര്‍ഭാജ്യാ
സ്ഥാനകമിത്യാ സമമിതിരേവം ദൈര്‍ഘ്യേ ച വേധേ ച"
നീളം വീതി, ആഴം തുടങ്ങിയവയ്ക്ക്‌ അളവു പലയിടത്ത്‌ എടുത്ത്‌ അവയുടെ എല്ലാം കൂടിയ തുകയെ , എത്രതവണ എടുത്തോ ആ സംഖ്യ കൊണ്ട്‌ ഹരിക്കണം.

ഇതിനുള്ള വ്യാഖ്യാനത്തില്‍ ഗണേശന്‍ എന്ന ആചാര്യന്‍ എഴുതുന്നു-
"യഥാ യഥാ ബഹുഷു സ്ഥാനേഷു വിസ്തരാധികം ഗണ്യതേ
തഥാ തഥാ സമമിതി സൂക്ഷ്മസൂക്ഷ്മതരാ സ്യാത്‌ "

അതായ്ത്‌ എത്രതവണ കൂടൂതല്‍ ഈ അളവുകള്‍ എടൂക്കുന്നുവോ , ശരാശരി അത്രകൂടൂതല്‍ കൃത്യമാകുന്നു എന്ന്‌.


ഭാരതീയ ശാസ്ത്രങ്ങളില്‍ പുരോഗതി വരണമെങ്കില്‍ അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിക്കണം എന്നു പറഞ്ഞിട്ടില്ല എന്നു തോന്നും ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍.

അതും ശരിയല്ല.

അന്ധമായ വിശ്വാസം ഒന്നിലേ പറയുന്നുള്ളു - ആത്യന്തികസത്യസാക്ഷാല്‍കാരത്തില്‍ - അത്‌ അനുഭവിച്ചവര്‍ പറഞ്ഞിട്ടുള്ളതാനെന്നു ഞാന്‍ വിശ്വസിക്കുന്നു - അതു അനുഭവിക്കാനേ സാധിക്കൂ - അല്ലാതെ തര്‍ക്കിച്ചു തീരുമാനിക്കാവുന്ന ഒന്നല്ല അതുകൊണ്ട്‌.

അതിനിപ്പുറമുള്ളതെല്ലാം

" വിമൃശ്യൈതദശേശേണ യഥേച്ഛസി തഥാ കുരു " എന്നു ഭഗവാന്‍ ഗീതയില്‍ പറഞ്ഞതു പോലെ വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ചിട്ട്‌ അവനവനു ശരിയെന്നു തോന്നുന്നത്‌ ചെയ്യുക.

"കാലാന്തരേ തു സംസ്കാരശ്ചിന്ത്യതാം ഗണകോത്തമൈഃ"

ഉത്തമന്മാരായ ഗണകന്മാര്‍ - കണക്കന്മാര്‍ - ഭാവിയില്‍ വേണ്ടവിധത്തിലുള്ള സംസ്കാരം, ആലോചിച്ചു ചെയ്യണം " എന്നു പറഞ്ഞാല്‍ വീണ്ടും വീണ്ടും പഠിച്ചു പഠിച്ച്‌ ഉയരണം എന്നു തന്നെ ആണര്‍ത്ഥം.

ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല.

കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍. അതിന്റെ ചില വശങ്ങള്‍ ഞാന്‍ ആയുര്‍വേദത്തിന്റെ ഭാഷയും മറ്റും പറഞ്ഞ പോസ്റ്റുകളില്‍ കൊടുത്തിട്ടും ഉണ്ട്‌.

റോഡരികിലുള്ള ബോര്‍ഡ്‌ വായിച്ചു തമിഴു പഠിച്ചാല്‍ തമിഴിലെ അക്ഷരം വായിക്കാന്‍ പഠിച്ചു എന്നു പറയാം പക്ഷെ അതിന്റെ കൂടെ താന്‍ തമിഴ്‌ പണ്ഡിതനും ആയി എന്നു ധരിച്ചാല്‍- കഷ്ടം എന്നേ പറയാന്‍ സാധിക്കൂ

ആചാര്യന്‍ എന്ന ശബ്ദത്തിനെ വിശദീകരിക്കുന്നത്‌ "ഷഡംഗയുക്തമായി വേദം അഭ്യസിപ്പിക്കുവാന്‍ കഴിവുള്ളയാള്‍ " എന്നാണ്‌

ഷഡംഗം എന്നത്‌ ആയുര്‍വേദത്തിലെ കഷായമല്ല ഇവിടെ.

ആറംഗങ്ങള്‍. - അതിലെ വ്യാകരണം, നിരുക്തം എന്നിവ ഗുരുവിന്റെ അടൂത്തു നിന്നും അഭ്യസിച്ചാല്‍ ചിലപ്പോള്‍ വേദത്തില്‍ ഉള്ളത്‌ വല്ലതും മനസ്സിലായേക്കും.- അല്ലാതെ മുമ്പൊരിടത്തു കണ്ടതു പോലെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകുന്ന വിഡ്ഢികള്‍ - അല്ല അവര്‍ക്കു മറ്റു പല ഉദ്ദേശങ്ങളും ഉണ്ടല്ലൊ അല്ലേ.

Thursday, March 26, 2009

മാംസാഹാരം, മതം, ഭക്തി

പണ്ടു കേട്ട ഒരു കഥ.

ഒരു വ്യവസായി തന്റെ യാത്രയ്ക്കിടയില്‍ ഒരു കൊടും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിന്റെ വളരെ വളരെ ഉള്ളില്‍ ഒരിടത്ത്‌ എത്തിയപ്പോള്‍ അവിടെ ഒരുമരച്ചുവട്ടില്‍ കിടന്നുറങ്ങുന്ന ഒരാളെ കണ്ടു. അദ്ദേഹം വാഹനം അവിടെ നിര്‍ത്തി, ഉറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി-
" ഹേയ്‌ താങ്കള്‍ ആരാണ്‌, ഇവിടെ എന്തു ചെയ്യുന്നു?"

അയാള്‍- " ഞാന്‍ ഇവിടെ കിടന്നുറങ്ങുന്നു അല്ലാതെന്ത്‌"

വ്യവസായി " നിങ്ങള്‍ക്കു നല്ല ആരോഗ്യമുണ്ടല്ലൊ , നിങ്ങള്‍ക്ക്‌ നാട്ടില്‍ വന്നു പല്ല പണിയും ചെയ്തു ജീവിച്ചു കൂടെ?"

അയാള്‍ " അതെന്തിന്‌"?

വ്യവസായി " നല്ല പോലെ പണിചെയ്താല്‍ നല്ല പോലെ കാശുണ്ടാക്കാം"

അയാള്‍ " നല്ല പോലെ കാശുണ്ടാക്കി എന്നു കരുതുക എന്നിട്ട്‌?

വുവസായി " കാശുണ്ടാക്കിയാല്‍ എന്നെ പോലെ ബിസിനസ്സൊക്കെ ചെയ്ത്‌ പിന്നെയും കാശുണ്ടാക്കാം"

അയാള്‍ " പിന്നെയും ഒരുപാട്‌ കാശുണ്ടാക്കി എന്നിട്ട്‌?"

വ്യവസായി " നല്ല മാളിക പണിഞ്ഞ്‌ അവിടെ കിടന്നുറങ്ങാം, അല്ലാതെ ഈ കാട്ടില്‍ കിടക്കണൊ"

അയാള്‍ " സുഹൃത്തേ അവസാനം വെറുതേ കിടന്നുറങ്ങാനാണെങ്കില്‍ - അതു തന്നെ അല്ലേ ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌? തന്നെയുമല്ല ആ മാളികയില്‍ കിടന്നാല്‍ ഉറങ്ങുന്നവര്‍ വളരെ കുറവായിരിക്കും ശരിയല്ലേ?

ഇതൊരു കഥ മാത്രം.

പക്ഷെ ജീവിതത്തിന്റെ വളരെ വലിയ ഒരു തത്വത്തെ വെളിപ്പെടുത്തുന്നു.

മതം, ഭക്തി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ കണ്ട ചില പ്രതിവാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായ വാദവും ഈ വ്യവസായിയുടെ തരം വീക്ഷണമാണ്‌.

ഒരു ജീവിയുടെ ഏറ്റവും പ്രഥമമായ ആവശ്യം ഭക്ഷണം. ജീവിയ്ക്കാനുള്ള ഭക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ ആവശ്യം വരുന്നത്‌ വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ. അതിനു ശേഷം തന്റെ കുടുംബം അതിനെ പോറ്റാനും പാലിക്കാനും ഉള്ള വഴി.

ഇതെല്ലാം നിറവേറികഴിഞ്ഞാല്‍ തന്റെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി.

ഇതും കഴിഞ്ഞാല്‍ വേണ്ടത്‌ ഭക്തി. അതും കഴിഞ്ഞ്‌ മതം.

ഈ ക്രമത്തിലല്ല ഇതുണ്ടാകുന്നത്‌ എങ്കില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി.

അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റികഴിഞ്ഞ്‌ തന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയോ, തന്റെ കയ്യില്‍ നീക്കിയിരിപ്പുള്ള ധനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമായോ ഭക്തിയും മതവും എന്നുപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ അവ ഭക്തിയും മതവും അല്ലാതായിത്തീരുന്നു.

തന്റെ കുടൂംബം പോറ്റാനുള്ള വഴി വരെ ഏകദേശം മൃഗങ്ങളും മനുഷ്യനും തുല്ല്യരാണ്‌.

എന്നാല്‍ അതിലുപരിയായി മനുഷ്യന്‍ തന്റെ സമൂഹത്തെ കുറിച്ചു ബോധവാനാകുന്നതോടൂ കൂടി മൃഗത്തില്‍ നിന്നും അല്‍പം മുകളിലാകുന്നു.

അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം. അതിനെ ആണ്‌ 'തത്വശാസ്ത്രം' എന്നു വ്യവഹരിക്കുന്നത്‌ - തത്‌ = അത്‌, ത്വം = നീ

അതു നീ തന്നെ ആകുന്നു എന്നു വെളിപ്പെടുത്തുന്ന ശാസ്ത്രം.
ഹൈന്ദവതത്വശാസ്ത്രത്തില്‍ വിശ്വാമിത്രന്റെ കഥ (വിശ്വത്തിന്‌ അമിത്രനായവന്‍) നേരത്തെ എഴുതിയത്‌ വായിച്ചിരിക്കുമല്ലൊ.

തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.

ആ വാചകത്തിനു മുമ്പ്‌ ഞാന്‍ വേറൊരു വാചകം കൂടി എഴുതിയിരുന്നു - "try to avoid no-veg diet if possible" എന്ന്‌ "if possible" എന്നു വച്ചാല്‍ കഴിയുമെങ്കില്‍ എന്നു മലയാളം. 'കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം' എന്നു പറഞ്ഞാല്‍ ഒരിക്കലും മാംസാഹാരം കഴിക്കരുത്‌ എന്നല്ല അര്‍ത്ഥം.

മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ മാനസിക നിലയെ സൂചിപ്പിക്കുനത്‌ ഇപ്രകാരമാണ്‌- ഏത്‌ - മുമ്പു പറഞ്ഞ - മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല.

'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന ഒരു പഴഞ്ചൊല്ലുണ്ട്‌. അതിന്‍ പ്രകാരം തിന്നാന്‍ വേണ്ടി കൊല്ലാം എന്നു വാദിക്കുന്നതും കേട്ടിട്ടുണ്ട്‌.

ഇവിടെയും മേല്‍പറഞ്ഞ പ്രകാരം, മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍, തന്റെ ജീവിതം നിലനിര്‍ത്തുന്നതിന്‌ ആഹാരമായി അപ്പോള്‍ ആ ഒരു വഴിയേ ഉള്ളു എങ്കില്‍ അതു ശരിയാണ്‌, പക്ഷെ മറ്റു വഴികള്‍ ആഹാരസമ്പാദനത്തിനുണ്ടെങ്കില്‍ കൊന്ന പാപം തീരില്ല.

ഇത്രയും വായിച്ചു കഴിഞ്ഞെങ്കില്‍ മുകളില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക -

"അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം."

ഈ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള കാര്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌.

Saturday, March 21, 2009

സദാചാരം -- contd

സദാചാരം -- മുമ്പിലത്തെ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലേ

"കിം കര്‍മ്മ കിമകര്‍മ്മേതി
കവയോപ്യത്ര മോഹിതാഃ"

ഭഗവത്‌ഗീതയിലെ ഒരു ശ്ലോകത്തിന്റെ ഭാഗമാണ്‌. എന്താണ്‌ ചെയ്യേണ്ടവ എന്തൊക്കെയാണ്‌ ചെയ്യരുതാത്തവ ഇവയെ കുറിച്ച്‌ തീര്‍ച്ചയില്ലാതെ കവികള്‍ പോലും വിഷമിക്കുന്നു -

(ഹ ഹ ഹ ബ്ലോഗിലെ കവികളല്ല കേട്ടൊ അവര്‍ക്കറിയാം കൃത്യമായിട്ടറിയാം. ചിലതൊക്കെ വായിക്കുമ്പോള്‍ തോന്നുന്നില്ലെ? )

ഇന്നതൊക്കെ ചെയ്യണം ഇന്നതൊന്നും ചെയ്യരുത്‌ എന്നു അറത്തു മുറിച്ചു പറയുവാന്‍ സാധിക്കുമോ?

പറ്റില്ല എന്നാണ്‌ ഹൈന്ദവതത്വശാസ്ത്രം പറയുന്നത്‌. ഇന്നത്‌ പുണ്യം , അവയൊക്കെ ചെയ്യുക, ഇന്നതൊക്കെ പാപം - അവയൊന്നും ചെയ്യരുത്‌ എന്നിങ്ങനെ പറയുക സാധ്യമല്ല.

കാരണം - "കര്‍മ്മം" എന്നത്‌ പുണ്യവുമല്ല പാപവുമല്ല. ഏതു സാഹചര്യത്തില്‍ അനുഷ്ഠിക്കപ്പെടുന്നുവോ , എന്തുമനോഭാവത്തോടു കൂടി അനുഷ്ഠിക്കപ്പെടുന്നുവോ അതിനനുസരിച്ചിരിക്കും കര്‍മ്മത്തിന്റെ നിര്‍വചനം.

അതുകൊണ്ടല്ലേ "ഇപ്പോള്‍ മുഴക്കോലായോ" എന്ന പോസ്റ്റ്‌ എനിക്കിടേണ്ടി വന്നത്‌- വായിച്ചില്ലേ സൂരജിന്റെ രണ്ടു ലേഖനങളും? ഇല്ലെന്‍കില്‍ ഉടനെ തന്നെ പോയി വായിക്കണെ നല്ല തമാശകളാണ്‌.

കൂട്‌തല്‍{ ദാ ഇവിടെ ഉണ്ട്‌.

എന്താണ്‌ ചെയ്യേണ്ട കര്‍മ്മങ്ങള്‍ , എന്ന്‌
മഹാഭാരതത്തില്‍ വിദുരരോട്‌ ചോദിക്കുമ്പോല്‍ വിദുരരോട്‌ ചോദിക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടി ഇതാണ്‌

" ദിവസേനൈവ തത്‌ കുര്യാത്‌
യേന രാത്രൗ സുഖം വസേത്‌
യാവജ്ജീവേത തത്‌ കുര്യാത്‌
യേനാമുത്ര സുഖം ഭവേത്‌"

പകല്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം ? രാത്രി സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവയായിരിക്കണം.
മറ്റുള്ളവര്‍ക്കു പാരപണിയുന്ന പണി ചെയ്താല്‍ രാത്രി ഉറങ്ങുവാന്‍ കഴിയില്ല എന്ന്‌ വിദുരര്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു അല്ലേ?

ജീവനുള്ളിടത്തോളം ചെയ്യുന്ന കാര്യങ്ങള്‍ പരലോകജീവിതം സുഖകരമാക്കുന്നവയായിരിക്കണം.

ഇതൊക്കെ ഓരോരുത്തരും മനസ്സിലാക്കി അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരവരുടെ ജീവിതം മാത്രമല്ല ഈ ലോകം മുഴുവന്‍ സുഖമുള്ളതായിരുന്നേനേ

സദാ 'ചാരം'

മുമ്പു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

പിതാവിന്റെ ബലിയിടുന്ന ഒരു പുത്രന്‍. ബലിയ്ക്കുള്ള തയ്യറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

പെട്ടെന്നു അദ്ദേഹം വിളിച്ചു ചോദിക്കുന്നു. "പൂച്ചയെവിടെ"?

ആ വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌ ദൂരെ ഒരു വീട്ടില്‍ പൂച്ചയുണ്ടെന്ന്‌. അതിനെ കൊണ്ടു വരാമെന്നേറ്റിരുന്നതും ആണ്‌. പക്ഷെ ഇതുവരെ എത്തിയില്ല.

വേഗം വേറേ ആളെ വിട്ടു ആ പൂച്ചയെ വരുത്തിച്ചു. കൊണ്ടു വന പാടെ അതിനെ ഒരു കുട്ടയ്ക്കടിയില്‍ അടച്ചിട്ടു.

ബലികര്‍മ്മങ്ങള്‍ എല്ലാം ഭംഗിയായി നടത്തി. പൂച്ചയെ തിരികെ അതിന്റെ വീട്ടിലും എത്തിച്ചു.

കര്‍മ്മങ്ങള്‍ക്കെത്തിയിരുന്ന വൃദ്ധനായ ഒരു അതിഥിയ്ക്ക്‌ ഈ പൂച്ച പുരാണം മനസ്സിലായില്ല അദ്ദേഹം ചോദിച്ചു

" എന്തിനാ പൂച്ചയെ കൊണ്ടു വന്നത്‌?"

വീട്ടുകാരന്‍ "അതേയ്‌, അച്ഛന്‍ മുമ്പ്‌ ബലിയിടുമ്പോഴൊക്കെ പൂച്ചയെ പിടിച്ച്‌ കുട്ടയ്ക്കടിയില്‍ ഇടാന്‍ പറയുമായിരുനു. ഞാനാണ്‌ അതു ചെയ്തിരുന്നത്‌. എന്തു ചെയ്യാം ഇപ്പോള്‍ വീട്ടില്‍ പൂച്ചയില്ലാതായിപ്പോയി.?

അതിഥി " എടോ തന്റെ അച്ഛന്‍ തന്റെ വീട്ടിലെ പൂച്ചയെ പിടിച്ചു കുട്ടയ്ക്കടിയില്‍ ഇടുന്നത്‌ എന്തിനാണെന്നു അറിയില്ലേ? കഷ്ടം. ബലിയ്ക്കുള്ള ചോറും പാലുമൊന്നും അതു വന്ന്‌ തിന്നും കുടിച്ചും നശിപ്പിക്കാതിരിക്കാന്‍ ചെയ്ത കാര്യം താന്‍ ഇങ്ങനെ ആണോ മനസ്സിലാക്കിയത്‌?"

നമ്മുടെ നാട്ടില്‍ നടമാടുന്ന സദാ 'ചാരങ്ങള്‍" കാണുമ്പോള്‍ ഇതൊക്കെ കുറച്ചു കൂടി വിപുലമായതേ ഉള്ളു എന്നു തോന്നുന്നു.

Thursday, March 19, 2009

എഴുത്തും ഭാഷയും

'രക്ഷതു' എന്നത്‌ രക്ഷിക്കുമാറാകട്ടെ എന്നര്‍ത്ഥം വരുന്ന വാക്ക്‌.

ഈശ്വരോ രക്ഷതു എന്നു സാധാരണയായി പറയാറുള്ള ഒരു പ്രയോഗം.

സംസ്കൃതം എന്തെഴുതിയാലും അവസാനം വിസര്‍ഗ്ഗം വേണം എന്നൊരു അന്ധവിശ്വാസം ഉണ്ടോ പോലും

ഇതൊക്കെ വായിച്ചപ്പോള്‍ എഴുതിപ്പോയതാണ്‌.

"കേട്ടിട്ടുള്ളതല്ലാതെ, ഇത്രയും വിശദമായി മുമ്പ് വായിച്ചിട്ടില്ല. എന്തായാലും വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. :-) നന്ദി.

ശോകം, അല്ലല്ലോ ശ്ലോകം, കേമം ആയിട്ടുണ്ട്‌. ഈശ്വരോ രക്ഷതു എന്നത് ഈശ്വരോ രക്ഷതുഃ എന്ന് വേണ്ടേ എന്ന് ഒരു സംശയം! ഈയുള്ളവന്‍റെ സംസ്കൃത പാണ്ഡിത്യം എടുത്ത്‌ കാണിക്കാന്‍ കിട്ടുന്ന അവസരം അല്ലയോ! ഹി ഹി ഹി.
----------

March 18, 2009 5:13 AM
കൂതറ തിരുമേനി said...
@ ശ്രീ @ശ്രേയസ്സ്
സരളമായി ഒന്ന് വിശദീകരിക്കാം എന്ന് കരുതി.ശ്ലോകം എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തൂലികാനാമക്കാര്‍ ശാന്തരും സ്വന്തം പേരില്‍ എഴുതുന്നവര്‍ തെറിവിളിക്കുകയും ചെയ്യന്ന കാലമാണ് ഇത്.കലികാലം അല്ലാതെന്താ പറയുക.ശിവ ശിവ.പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു.
March 18, 2009 8:54 AM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
"പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു."

???മനസ്സിലായില്ല.

March 18, 2009 9:36 AM
ശ്രീ @ ശ്രേയസ് said...
ഹെന്റമ്മേ, ഞാന്‍ വെറുതെ അടിച്ചതാ! ആ "ഈശ്വരോ രക്ഷതുഃ ". അപ്പോള്‍ ശരിയായോ!! പണ്ട് കാളേജില്‍ പഠിക്കാനെന്നും പറഞ്ഞു പോകുമ്പോള്‍ കറക്കി കുത്തി ടെസ്റ്റ് ജയിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നു! :-)

March 18, 2009 9:57 AM
Santhosh | പൊന്നമ്പലം said...
ആ വട്ടത്തിന്റെ (രക്ഷതുഃ) പേര് വിസര്‍ഗ്ഗം എന്നാണേ!

March 18, 2009 10:02 AM
കൂതറ തിരുമേനി said...
@ സന്തോഷ്
അല്പം ഹാസ്യത്തോടെ പറഞ്ഞതാ കേട്ടോ. വിസര്‍ഗ്ഗം എന്നറിയാമായിരുന്നു.വിസര്‍ഗ്ഗം ഇടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.താങ്ക്സ്

@ ഇന്‍ഡ്യാഹെറിറ്റേജ്‌:
ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
"


ഒരാള്‍ ആദ്യം എഴുതുന്നു, വേറൊരാള്‍ തിരുത്തുന്നു, അതുകേട്ട്‌ ആദ്യത്തെയാള്‍ താനെഴുതിയ ശരിയായ പദത്തെ തെറ്റാക്കി തിരുത്തുന്നു, എന്നിട്ട്‌ അതാണ്‌ ശരി എന്നു പറയുന്നു. അപ്പോള്‍ രണ്ടാമന്‍ കറക്കിക്കുത്തിയതാണെന്ന് -

ആകെ തമാശ

ചിരിക്കണോ കരയണൊ എന്നു മനസ്സിലാകുന്നില്ല.

ഇപ്പോള്‍, പഠിച്ചു കൊണ്ടിരുന്ന കാലത്തെ ഒരു സംഭവമാണോര്‍മ്മ വരുനത്‌.

എക്സ്‌ എന്ന സുഹൃത്ത്‌ ബയോകെമിസ്റ്റ്രി സെഷനല്‍ പരീക്ഷ നടക്കുമ്പോള്‍ വൈ എന്ന സുഹൃത്തിന്റെ കടലാസു നോക്കി അയാള്‍ എഴുതിയതു പോലെ ഒക്കെ എഴുതി വച്ചു. അവസാനം മാര്‍ക്ക്‌ വന്നപ്പോള്‍ എക്സിന്‌ ഒരു മാര്‍ക്ക്‌, വൈയ്ക്ക്‌ പൂജ്യം മാര്‍ക്ക്‌. എക്സ്‌ തുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു നടന്നതാണ്‌ - നോക്കെടാ ഞാന്‍ അവന്റെ നോക്കി പകര്‍ത്തിയതാ എനിക്കൊരു മാര്‍ക്കു കിട്ടി അവനോ പൂജ്യവും.