Tuesday, July 31, 2012

ഭീമസേനന്റെ ചിരി

ലക്ഷ്മണന്റെ ചിരി മുന്‍പേ വായിച്ചല്ലൊ അല്ലെ?
ഇനി  ഭീമസേനന്‍ ഒരു ചിരി ചിരിച്ച കഥ കേള്‍ക്കാം
കുരുക്ഷേത്രയുദ്ധം എല്ലാം കഴിഞ്ഞ്‌ ധര്‍മ്മപുത്രര്‍ രാജ്യം ഭരിക്കുന്ന കാലം.
രാജ്യത്തെ എല്ലാ പ്രജകളുടെയും
ക്ഷേമം ഒരേ പോലെ അന്വേഷിക്കുന്ന ധര്‍മ്മനിഷ്ഠന്‍.
സത്യമല്ലാതെ മറ്റൊന്നും ഉരിയാടാത്തവന്‍. പറഞ്ഞ വാക്കു പാലിക്കുന്നവന്‍.
അങ്ങനെ ഉള്ള കാലത്ത്‌ ഒരു ദിവസം ആ രാജ്യത്തുള്ള ഒരു പ്രജയ്ക്ക്‌ തന്റെ മകളുടെ വിവാഹം നടത്താന്‍ കയ്യില്‍ ഒന്നുമില്ലാത്ത ഒരവസ്ഥ വന്നു. അദ്ദേഹം രാജാവിനെ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
നേരെ കൊട്ടാരത്തിലെത്തി. അന്നേ ദിവസം കൊട്ടാരം കാവല്‍ ഭീമസേനന്‍ ആണ്‌.
ഭീമസേനന്‍ കാര്യം അന്വേഷിച്ചു. പ്രജ വിവരം എല്ലാം പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു " അകത്തേക്കു പൊയ്ക്കോളൂ. ജ്യേഷ്ഠനെ കണ്ട്‌ വിവരം പറയൂ. തിരികെ വരുമ്പോള്‍ എന്നെ കണ്ട്‌ കാര്യം ബോധിപ്പിച്ചേ മടങ്ങാവൂ"
നോക്കണെ ഭരണം. തന്റെ ജ്യേഷ്ഠനാണു ഭരിക്കുന്നത്‌ എങ്കിലും ഒരു പരാതിക്കാരന്‍ വന്നാല്‍ അത്‌ എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്നറിയാന്‍ ഒരു ഡബിള്‍ ചെക്ക്‌.
പ്രജ അകത്തു ചെന്ന് രാജാവിനോട്‌ കാര്യം ഉണര്‍ത്തിച്ചു.
അപ്പോള്‍ ധര്‍മ്മപുത്രര്‍ അല്‍പം തെരക്കിലായിരുന്നു.
അദ്ദേഹം പറഞ്ഞു "ഇന്നു ഞാന്‍ അല്‍പം തെരക്കിലാണ്‌ നിങ്ങള്‍ പോയി നാളെ വരൂ. ഞാന്‍ സഹായിക്കാം"
പ്രജ സന്തോഷമായി മടങ്ങി.
തിരികെ വാതില്‍ക്കലെത്തിയ പ്രജയെ ഭീമസേനന്‍ തടഞ്ഞു നിര്‍ത്തി അന്വേഷിച്ചു
"ജ്യേഷ്ഠനെ കണ്ടൊ?"
"കണ്ടു"
"എന്തു പറഞ്ഞു ?"
"ഇന്നദ്ദേഹം തെരക്കിലാണ്‌. നാളെ വരാന്‍ പരഞ്ഞു . നാളെ അദ്ദേഹം സഹായം ചെയ്യും"
ഇതു കേട്ടതും ഭീമസേനന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി
ദേശീയ ആഘോഷങ്ങള്‍ക്കും , അപകടങ്ങള്‍ക്കും മുന്‍കൂട്ടി വിവരം ധരിപ്പിക്കാനുള്ള ഒരു ഉപായമായി കൊട്ടാരവാതിലില്‍ ഒരു വലിയ മണി കെട്ടി തൂക്കിയിട്ടുണ്ട്‌.
ഭീമസേനന്‍ ആ മണി വലിച്ചടിച്ച്‌ തുടങ്ങി.
മണിയടി കേട്ട്‌ ആളുകള്‍ ഓടിക്കൂടാന്‍ തുടങ്ങി.
എത്തുന്നവരോടായി ഭീമസേനന്‍ വിളിച്ചു പറഞ്ഞു "എല്ലാവരും ആഘോഷിച്ചോളൂ. ആഘോഷത്തിനു വേണ്ട ധനം ഭണ്ഡാരത്തില്‍ നിന്നും എടുത്തോളൂ"
ആളുകള്‍ ചോദിച്ചു " എന്താണു കാര്യം?"
ഭീമസേനന്‍ കയര്‍ത്തു " അതു നിങ്ങള്‍ അറിയേണ്ട കാര്യം എന്ത്‌ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചോളുക. കാര്യം ഒക്കെ ഉണ്ട്‌"
എന്താണു പ്രശ്നം എന്നറിയാന്‍ അവസാനം ധര്‍മ്മപുത്രരും എത്തി
ഭീമസേനന്‍ മണിയടി നിര്‍ത്തുന്നില്ല.
ഒടുക്കം ധര്‍മ്മപുത്രര്‍ കയര്‍ത്തു കാര്യം അന്വേഷിച്ചു
അപ്പോള്‍ ഭീമന്‍ ചോദിച്ചു "ഏട്ടന്റെ അടുത്ത്‌ ഈ നില്‍ക്കുന്ന ആള്‍ സഹായം അന്വേഷിച്ചു വന്നിരുന്നില്ലെ?"
"വന്നിരുന്നു"
"അയാള്‍ക്കു നാളെ സഹായം കൊടുക്കാം എന്നു ഏട്ടന്‍ പറഞ്ഞില്ലെ?"
"പറഞ്ഞു"
വീണ്ടും ഭീമന്‍ മണിയടി തുടങ്ങി " അതു തന്നെ കാര്യം
എന്റെ ഏട്ടന്‍ സത്യവാനാണ്‌. പറഞ്ഞ വാക്കു പാലിക്കുന്നവന്‍ ആന്‌. ഇയാള്‍ക്കു കൊടുത്ത വാക്കു പാലിക്കണം എങ്കില്‍ കുറഞ്ഞത്‌ നാളെ ഇയാള്‍ വരുന്നതു വരെ എങ്കിലും ഏട്ടന്‍ മരിക്കില്ല.
ഈ ലോകത്ത്‌ ആര്‍ക്കും നിശ്ചയമില്ലാത്ത ഒരേ ഒരു കാര്യം ആണ്‌ തങ്ങളുടെ മരണം എപ്പോഴാണ്‌ എന്ന്.
അങ്ങനെ ഉള്ളപ്പോള്‍ എന്റെ ഏട്ടന്‍ നാളെ വരെ മരിക്കില്ല എന്നറിയുന്നതില്‍ പരം സന്തോഷകരമായ ഒരു വാര്‍ത്ത വേറെ എന്തുണ്ട്‌?" നാട്ടുകാരെ ആഘോഷിച്ചോളൂ"
ഇടിവെട്ടേറ്റ മാതിരി ആയി ധര്‍മ്മപുത്രര്‍
അദ്ദേഹം പെട്ടെന്നു തന്നെ പ്രജയെ വിളിച്ച്‌ വേണ്ട സഹായം കൊടുത്തു പറഞ്ഞയച്ചു.
ഇപ്പോള്‍ മനസിലായില്ലെ "മരണം വരുമിനി എന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ" എന്ന വരികള്‍ എങ്ങനെ ഉണ്ടായി എന്ന്?
ആ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലെ?

5 comments:

  1. ഉം ഉം ഇന്ന് തന്നെ മരിക്കുംന്ന് വിചാരിച്ച് കാര്യങ്ങള് തീർക്കായിരുന്നൂന്ന് വെച്ചാല് ....പിന്നെ ഈ നാട് എവിടെ എത്തിയിരുന്നേനെ എന്നാലോചിച്ചിട്ട്......

    ReplyDelete
  2. ഭീമനെങ്ങനെയാ ലക്ഷ്മണന്റെ ഏട്ടനായത്???????

    ReplyDelete
  3. ആലോചനാമൃതം!
    ആശംസകള്‍

    ReplyDelete
  4. ഒരു പുതിയ കഥ ബ്ലോഗ്‌ തുടങ്ങി...ക്ഷണിക്കുന്നു

    ReplyDelete