Saturday, September 15, 2007

മരണശേഷം - 06

മുന്‍പു പറഞ്ഞ മാങ്ങക്ക്‌ സ്വയം താന്‍ ഒരു മാങ്ങ ആണ്‌ എന്ന്‌ അറിയുമായിരുന്നോ എന്നു അറിഞ്ഞുകൂടാ, പക്ഷെ നമുക്ക്‌ അത്‌ അറിയാമായിരുന്നു - ഓരോ അവസ്ഥയിലും അത്‌ ഒരു മാങ്ങ തന്നെ ആയിരുന്നു എന്ന്‌.

ആ മാങ്ങ തുടക്കം മുതല്‍ എങ്ങനെ ഉണ്ടാകണം എന്ന വിവരം മുഴുവന്‍ അതിനുള്ളില്‍ ഉള്ള chromosome കളില്‍ വിവരിച്ചിട്ടുണ്ട്‌ എന്ന്‌ ആധുനിക ശാസ്ത്രം നമുക്ക്‌ പഠിപ്പിച്ചു തന്നു. അതിന്‍ പ്രകാരം ആഹാരത്തില്‍ നിന്നും ലഭിക്കുന്ന ഘടകങ്ങള്‍ കൊണ്ട്‌ മാവില്‍ മാങ്ങ ഉണ്ടായി പരിണമിച്ച്‌ നശിച്ചു പോകുന്നു. അതിനുള്ളിലുള്ള ബീജം അനുകൂലസാഹചര്യം ഉണ്ടായാല്‍ അടുത്ത മാവായി പിറവി എടുക്കുന്നു.

ഇനി മാങ്ങ നശിച്ചു പോകുന്നു എന്നു പറഞ്ഞതു കൊണ്ട്‌ അതുണ്ടാകാന്‍ ഉപയോഗിച്ച ഘടകപദാര്‍ഥങ്ങള്‍ നശിച്ചു എന്നര്‍ത്ഥമില്ല. അവ മറ്റൊരു രൂപത്തില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഉണ്ട്‌. പേര്‌ വ്യത്യാസം ഉണ്ട്‌ എന്നു മാത്രം.

ഇതേപോലെ പ്രപഞ്ചത്തിലുള്ള ഏതു വസ്തുവിനെ എടുത്താലും ഉല്‍പത്തി, സ്ഥിതി, നാശം എന്നീ മൂന്നവസ്ഥകള്‍ കാണാം. ഉല്‍പത്തിയില്‍ നിന്നും നാശത്തിലേക്കുള്ള പരിണാമം അനുസ്യൂതം നടക്കുന്നു എല്ലാറ്റിലും

അഥവാ ഉല്‍പത്തി ഉള്ളതിനെല്ലാം നാശവും ഉണ്ട്‌.

"ജാതസ്യ ഹി ധ്രുവോ മൃത്യുഃ"

ജനിച്ചതിനു മരണം ഉറപ്പാണ്‌ എന്നു പറയുന്നു.
എങ്കില്‍ നിത്യം ആയത്‌ - നശിക്കാത്തത്‌ എന്തെങ്കിലും ഉണ്ടോ എന്ന്‌ നമ്മുടെ പൂര്‍വികര്‍ ആലോചിച്ചതിന്റെ ഫലമായാണ്‌ വേദാന്തചിന്ത ഉടലെടുത്തത്‌.

"അജോ നിത്യഃ ശാശ്വതോയം പുരാണോ--"

അജനും- ജനിക്കാത്തവനും, നിത്യനും ശാശ്വതനും പുരാണനും ഒക്കെ ആയ ആത്മാവിനെ കുറിച്ചുള്ള ജ്ഞാനം അങ്ങനെ ഉണ്ടായി. അവന്‍ ജനിച്ചതാകുവാന്‍ സാധ്യതയില്ല - കാരണം ജനിച്ചാല്‍ മരിക്കണം. ജനിക്കാത്തതു കൊണ്ട്‌ മരിക്കുവാനും സാധിക്കില്ല അതു കൊണ്ട്‌ അനന്തനും ആയിരിക്കണം. അപ്പോള്‍ അതിനു മാത്രം സ്ഥിതി എന്ന ഒരവസ്ഥ മാത്രമേ ഉള്ളു.

അവന്‍ ഇന്നത്‌ എന്നു നിര്‍വചിക്കപ്പെടാന്‍ സാധിക്കില്ല - കാരണം നിര്‍വചിക്കപ്പെട്ട വസ്തു നിര്‍വചനത്തിനധീനനാണ്‌- അവനോ എല്ലാറ്റിനും അതീതനാണ്‌- അതുകൊണ്ടാണ്‌ അവനെ "അണോരണീയാന്‍ മഹതോ മഹീയാന്‍ --"അണുക്കളില്‍ വച്ച്‌ അണുവും അതേ സമയം മഹത്തുക്കളില്‍ വച്ചു മഹത്തും എന്നു പറയുന്നത്‌

ഞാന്‍ എന്റെ ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ ആ ഉദാഹരണം നോക്കുക- ഈ ശരീരം എന്നത്‌ അനേകലക്ഷം കോശങ്ങള്‍ ഒന്നിച്ച്‌ ഒരു കൂട്ടമായി പ്രവര്‍ത്തിക്കുന്നു. അവ ഓരോന്നും നശിക്കുകയും പുതിയത്‌ പുതിയത്‌ ഉണ്ടാകുകയും ചെയ്യുന്നു, എന്നാല്‍ ഞാന്‍ എന്ന സങ്കല്‍പം മാത്രം എപ്പോഴും ഞാന്‍ മാത്രമായി നിലനില്‍ക്കുന്നു. ഈ ശരീരത്തിന്റെ ഓരോ കോശവും "എന്റേ"താണ്‌ - "ഞാന്‍ " അല്ല.

നല്ല ഉറക്കത്തില്‍ ഈ ശരീരം മുഴുവനും അതു പോലെ തന്നെ ഉണ്ട്‌. കണ്ണില്‍ പ്രകാശം അടിച്ചു നോക്കൂ- ആ ഇന്ദ്രിയം ഉണ്ട്‌, അതില്‍ പ്രകാശം വീഴുന്നും ഉണ്ട്‌ പക്ഷെ അത്‌ ഞാന്‍ അറിയുന്നില്ല, സ്പര്‍ശിച്ചു നോക്കൂ - ത്വഗിന്ദ്രിയം ഉണ്ട്‌ സ്പര്‍ശനവും ഉണ്ട്‌ പക്ഷെ ഞാന്‍ അറിയുന്നില്ല. ഇതേ പോലെ തന്നെ എല്ലാ ഇന്ദ്രിയവും ഉണ്ടെങ്കിലും യാതൊന്നും ഞാന്‍ അറിയുന്നില്ല. ഈ അവസ്ഥയെ 'സുഷുപ്തി' എന്നു വിളിക്കുന്നു.
ഇതിനെ കുറിച്ച്‌ ഉപനിഷത്‌ വളരെ സുന്ദരമായി വിശദീകരിക്കുന്നുണ്ട്‌.
അതു പിന്നീടെഴുതാം.

അപ്പോള്‍ ഈ ശരീരം അല്ല ഞാന്‍, പിന്നെയോ ആ ബോധം ആണ്‌ എന്നു വരുന്നു.

അങ്ങനെ ബോധം മാത്രമായ 'ഞാന്‍" ന്‌ എന്റെ മരണശേഷം എന്തു സംഭവിക്കുന്നു?
അത്‌ അറിയുവാനുള്ള ചോദ്യം ആണ്‌ നചികേതസ്‌ ചോദിച്ചത്‌. എന്നാല്‍ യമധര്‍മ്മന്‍ ലോകത്തിലുള്ളതും , സ്വര്‍ഗ്ഗത്തിലുള്ളതും ഒക്കെ ആയ പലതരം സുഖാനുഭവങ്ങളേയും നീട്ടി പ്രലോഭിപ്പിച്ചു നോക്കി.

അതിലൊന്നും അവന്‍ താല്‍പര്യമില്ലാത്തവനാണ്‌ എന്നു മനസ്സിലാക്കിയ യമധര്‍മ്മന്‍ സന്തോഷത്തോടു കൂടി നചികേതസ്സിനെ അനുമോദിക്കുകയാണ്‌ ഇനി. തുടര്‍ന്ന്‌ നിത്യനായ ആത്മാവിനെ മനസ്സിലാക്കി കൊടുക്കുന്ന വിദ്യയേയും, പ്രാപഞ്ചികസുഖത്തില്‍ മുഴുകുവാന്‍ പ്രേരിപ്പിക്കുന്ന അവിദ്യയേയും എല്ലാം ഉപദേശിക്കുന്നു.

"സത്വം പ്രിയാപ്രിയരൂപാംശ്ച കാമാന്‍
അഭിധ്യായന്‍ നചികേതോത്യസ്രാക്ഷീഃ
നൈതാം സൃംകാം വിത്തമയീമവാപ്തോ
യസ്യാം മജ്ജന്തി ബഹവോ മനുഷ്യാഃ"

അല്ലയോ നചികേതസ്സെ, വിവേകമുള്ളവനായ നീ ഇഷ്ടാനിഷ്ടരൂപികളായ ഭൗതികകാമങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമ്പദ്രൂപിയായ, പാപമയിയായ ലക്ഷ്യത്തെ നേടിയില്ല. സാധാരണ ഇതില്‍ ആളുകള്‍ വീണുപോകുകയാണ്‌ പതിവ്‌

"ദൂരമേതേ വിപരീതേ വിഷൂചീ
അവിദ്യാ യാ ച വിദ്യേതി ജ്ഞാതാ
വിദ്യാഭീപ്സിതം നചികേതസം മന്യേ
നത്വാ കാമാ ബഹവോലോലുപന്ത"

അത്യന്തം വിരുദ്ധസ്വഭാവികളാണ്‌ വിദ്യയും അവിദ്യയും. നചികേതസ്സിനെ വിദ്യാമര്‍ഗ്ഗിയായി ഞാന്‍ കരുതുന്നു, എണ്ണമറ്റ ഭൗതികകാമങ്ങള്‍ക്ക്‌ നിന്നെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ലല്ലൊ.

"അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതമ്മന്യമാനാഃ
ദംദ്രമ്യാമാണാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാഃ യഥാന്ധാഃ

അവിദ്യക്കുള്ളില്‍ ഇരുട്ടിലെന്നപോലെ മുഴുകി കഴിയുന്നവര്‍, സ്വയം ധീരന്മാരാണെന്നും, പണ്ഡിതന്മാരാണെന്നും, വെറുതേ ശാസ്ത്രകുശലന്മാരാണെന്നും അഭിമാനിച്ച്‌, അനേകതരത്തിലുള്ള വക്രഗതികള്‍ അംഗീകരിച്ച്‌ മൂഢന്മാരായി, ജന്മജരാമരണാദി ദുഃഖങ്ങളില്‍ പെട്ട്‌ , അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ ഉഴലുന്നു.

"ന സാമ്പരായ പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്തമോഹേന മൂഢം
അയം ലോകോ നാസ്തി പര ഇതി മാനീ
പുനഃ പുനര്‍വശമാപദ്യതേ മേ"

ധനസമ്പത്തില്‍ മോഹിച്ച്‌ സത്യബുദ്ധി വെടിഞ്ഞ ബാലിശബുദ്ധികള്‍ക്ക്‌ പരലോകവും അവിടെ എത്തുന്ന വിധവും വ്യക്തമാകുന്നില്ല, അവര്‍ക്ക്‌ ഈ ലോകമേ ഉള്ളു. പരലോകം ഇല്ല എന്നു വിശ്വസിക്കുന്ന അവര്‍ വീണ്ടും വീണ്ടും എന്റെ അടുക്കല്‍ എത്തി ചേരുവാന്‍ ഇടവരുന്നു.

"ശ്രവണായാപി ബഹുഭിര്യോ ന ലഭ്യഃ
ശൃണ്വന്തോപി ബഹവോ യം ന വിദ്യുഃ
ആശ്ചര്യോ വക്താ കുശലോസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ"

ഈ ആത്മാവ്‌ വളരെപ്പേര്‍ക്ക്‌ കേള്‍ക്കുവാന്‍ പോലും കിട്ടുന്നില്ല.
കേള്‍ക്കുന്നവരില്‍ തന്നെ വളരെപേര്‍ക്ക്‌ അറിയുവാന്‍ സാധിക്കുന്നില്ല. ആത്മാവിനെ വ്യക്തമായി വിവരിക്കുന്നയാള്‍ ആശ്ചര്യപുരുഷനായി കണക്കാക്കപ്പെടുന്നു. വ്യക്തമായി ധരിക്കുവാന്‍ കഴിയുന്ന ആള്‍ സമര്‍ഥനും , സുഖിമാനുമായിത്തീരുന്നു. സമര്‍ത്ഥനായ ഗുരുവിനാല്‍ ഉപദേശിക്കപ്പെട്ട്‌ ആത്മതത്വം അനുഭവിക്കുന്നവ്‌അന്‍ ആശ്ചര്യപുരുഷനായിതീരുന്നു.
സമര്‍ഥനായ ഗുരു വേണം ആത്മതത്വം ഉപദേശിക്കുവാന്‍.

അതില്ലാതെ ഞാന്‍ എല്ലാം സ്വയം പഠിക്കും എന്നു പറയുന്ന അല്‍പബുദ്ധികള്‍ക്കു വേണ്ടി ഇനിയും പറയുന്നു-

"ന നരേണാവരേണ പ്രോക്ത ഏഷ
സുവിജ്ഞേയോ ബഹുധാ ചിന്ത്യമാനഃ
അനന്യപ്രോക്തേ ഗതിരത്ര നാസ്തി
അണീയാന്‍ ഹ്യതര്‍ക്യമണുപ്രമാണാത്‌"

അവരനായ - രാഗദ്വേഷാദിയുക്തനായ ഹീനനായ പുരുഷനാല്‍ ഉപദേശിക്കപെട്ടാല്‍ ആ ആത്മതത്വം ഗ്രഹിക്കപ്പെടുകയില്ല.
വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്‍ സംശയിച്ച്‌ സംശയിച്ച്‌ ആത്മാവിനെ പലതരത്തിലാണ്‌ മനസ്സിലാക്കുന്നത്‌. ബ്രഹ്മസാക്ഷാല്‍കാരം നേടിയ ആചാര്യനാല്‍ ഉപദേശിക്കപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ സംശയത്തിനിടമില്ല.ഈ ആത്മാവ്‌ അത്യന്തം സൂക്ഷമായ തത്വമായതു കൊണ്ട്‌ യുക്തികൊണ്ടോ തര്‍ക്കം കൊണ്ടോ സ്ഥാപിക്കപ്പെടാവുന്നതും അല്ല.

"നൈഷാ തര്‍ക്കേണ മതിരാപനേയാ
പ്രോക്തഅന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ
യാം ത്വമാപഃ സത്യധൃതിര്‍ബതാസി
ത്വാദൃങ്ങ്‌നോ ഭൂയാന്നചികേതഃപ്രഷ്ടാ"

ഏറ്റവും പ്രിയപ്പെട്ട കുട്ടീ, ആത്മാവിനെ കുറിച്ചുള്ള നിശ്ചയബുദ്ധി തര്‍ക്കം കൊണ്ടു മാത്രം ലഭിക്കുകയില്ല. ശ്രുതിയിലു അനുഭവത്തിലും ഉറപ്പു വന്ന ആത്മദര്‍ശിയാല്‍ ഉപദേശിക്കപെട്ടാല്‍ മാത്രമേ വ്യക്തമാകുകയുള്ളു. ആ ബുദ്ധി യാതൊന്നോ അത്‌ പൂര്‍വപുണ്യം കൊണ്ട്‌ നിനക്കുണ്ട്‌. നീ സത്യാന്വേഷണനിശ്ചയം ഉള്ളവനാകുന്നു. നിന്നെ പോലെ ഉള്ള ശിഷ്യന്മാരെ എനിക്ക്‌ ഇനിയും കിട്ടുമാറാകട്ടെ

(ഡാലി അദ്വൈതത്തെ കുറിച്ച്‌ ഇട്ട പോസ്റ്റില്‍ ഞാന്‍ ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പറഞ്ഞു പോയതും അതിനെ ചൊല്ലി ഗുരുമുഖത്തു നിന്നല്ലാതെ എല്ലാം പഠിക്കുവാന്‍ കഴിവുള്ള ചില മഹാന്മാര്‍ എന്റെ മേക്കിട്ടുകേറിയതും ഒക്കെ ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്‌)

ഏതു വിഷയവും പഠിപ്പിക്കുന്നത്‌ ആവിഷയം നല്ലവണ്ണം മനസ്സിലാക്കിയവരായിരിക്കണം - അല്ലാത്തപക്ഷം ശിഷ്യന്‌ അറിവുണ്ടാകുകയില്ല. ആത്മജ്ഞാനം എന്നത്‌ തര്‍ക്കം കൊണ്ട്‌ മനസ്സിലാക്കുവാന്‍ സാധിക്കില്ല എന്ന്‌ എടുത്തു പറഞ്ഞിരിക്കുന്നതില്‍ നിന്നും അത്‌ അനുഭവജ്ഞാനമുള്ള ഗുരുവിങ്കല്‍ നിന്നല്ലാതെ അനുഭവിക്കുവാന്‍ സാധിക്കില്ല എന്നും സിദ്ധിക്കുന്നു.
ഇവിടെ ഞാന്‍ 'മനസ്സിലാക്കുവാന്‍' എന്ന പദം ഉപയോഗിക്കാതെ 'അനുഭവിക്കുക' എന്ന പദം ഉപയോഗിച്ചതും മനഃപൂര്‍വമാണ്‌.

"ചിന്ത്യം വിചാര്യമൂഹ്യം ച ധ്യേയം സങ്കല്‍പ്യമേവ ച
യത്‌ കിഞ്ചിത്‌ മനസോ ജ്ഞേയം തത്‌ സര്‍വം ഹ്യര്‍ത്ഥസംജ്ഞകം"

ചിന്തിക്കാവുന്നത്‌ , വിചാരിക്കാവുന്നത്‌ , ധ്യാനിക്കാവുന്നത്‌, ഊഹിക്കാവുന്നത്‌, സങ്കല്‍പിക്കാവുന്നത്‌ എന്നു തുടങ്ങി മനസ്സിനു മനസ്സിലാക്കത്തക്കവണ്ണം എന്തൊക്കെ ഉണ്ടോ അത്ക്കെ മനസ്സിന്റെ അര്‍ത്ഥങ്ങള്‍- വിഷയങ്ങള്‍ എന്നു പറയപ്പെടുന്നു. അതായത്‌ മനസ്സിനു മനസ്സിലാക്കുവാന്‍ സാധിക്കും എങ്കില്‍ ആത്മാവും നിര്‍വചിക്കപ്പെടാവുന്നത്‌ എന്നു വരും, അതിരുകളുള്ളതാകും അതു കൊണ്ടാണ്‌ അതു മനസ്സിനു വിഷയം അല്ല, പിന്നെയോ അനുഭവിച്ച്‌ അതായി തീരുവാന്‍ മാത്രം സാധിക്കുന്ന ഒന്നാണ്‌.

തുടരും-

14 comments:

  1. ശനിയും ഞായറും മാത്രേ പോസ്റ്റുകള്‍ മനസ്സിരുത്തിവായിക്കാന്‍ സമയം കിട്ടാറുള്ളൂ. അതു കൊണ്ട് തന്നെ കഴിഞ്ഞ പോസ്റ്റും ഇന്നാണ്‍ വായിക്കാനൊത്തത്! വെറുതെ ‘നന്ദി’ എന്നും പറഞ്ഞ് പോകുന്നത് ശരിക്കും നന്ദികേടാണ്‍ എന്നറിയാഞ്ഞിട്ടല്ല, എന്നാലും വേറെ വാക്കുകള്‍ കിട്ടാ‍ത്തതു കൊണ്ടാണ്‍- നന്ദി.
    ചെറിയ ഒരു വിഷമം എനിക്ക് തോന്നുന്നത്- പലപ്പോഴും ക്രമം വിട്ട് പോകുന്നു എന്നെങ്കിക്ക് തോന്നുന്നു. പദാനുപദവിവര്‍ത്തനമോ പദാനുപദവ്യാഖ്യാനമോ അല്ല ഉദ്ദേശിക്കുന്നത് എന്നറിയാം. എന്നാലും ഒരു...! :)
    ഇടക്കുള്ള ആത്മഗതങ്ങള്‍ (ഡാലിയുടെ പോസ്റ്റിലെ കമന്റുകളെപറ്റിയും മറ്റും) ഒരു കമന്റായി ഇടുന്നതല്ലേ ഭംഗി? പിന്നെ ഇത്തവണ കുറച്ച് അക്ഷരത്തെറ്റുകള്‍ കടന്ന് കൂടീട്ട്ണ്ട്!

    ReplyDelete
  2. പ്രിയ സതീഷ്‌ ജി,
    നിര്‍ദ്ദേശങ്ങള്‍ വായിച്ചു . അക്ഷരപ്പിശകുകള്‍ ചിലത്‌ ഞാന്‍ മുമ്പെഴുതിയതു പോലെ win98 ന്റെ ദാനങ്ങള്‍ ആണ്‌ . ബാക്കിയുള്ളവ ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കാം. അതു പോലെ തന്നെ ആത്മഗതങ്ങളും-.
    ജോലിക്കിടയില്‍ കിട്ടുന്ന ചില ഒഴിവു സമയത്ത്‌ പല കഷണങ്ങളായി type ചെയ്യുന്നതാണ്‌ ക്രമപ്രശനം ഉണ്ടാക്കുന്നത്‌. അതിലും ശ്രദ്ധിക്കാം.
    വീണ്ടൂം വീണ്ടും ഇതുപോലെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
    നന്ദി

    ReplyDelete
  3. എഴുത്തു തുടരുന്നിടത്തോളം വായനയും തുടരും എന്ന് ഞാന്‍ പറയുന്നു. ശ്ലാഘനീയമായ ഒരു പ്രവൃത്തി എന്നു മാത്രം അറിയിച്ചുകൊണ്ടും ആശംസകള്‍ നേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു. (ഇതും വിധാതാവിന്റെ നിയോഗപ്രകാരമാവാം സുഹൃത്തെ)

    ReplyDelete
  4. മുരളി മാഷേ,

    വായിക്കുന്നതും നിയോഗം, എഴുതുന്നതും നിയോഗം അല്ലേ. നന്ദി

    ReplyDelete
  5. അടുത്ത ഭാഗങ്ങള്‍‍ കൂടി വായിക്കേണ്ടിയിരിക്കുന്നു. അതും നിയോഗം അല്ലേ മാഷേ.:)

    ReplyDelete
  6. പ്രിയ രജി
    വായിക്കുവാന്‍ തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി

    ReplyDelete
  7. പ്രിയ വേണുജീ,
    നേരത്തെ ഞാന്‍ എഴുതിയത്‌ നല്ല അറിവുള്ള , അനുഭവജ്ഞാനമുള്ള ഗുരുവില്‍ നിന്നും പഠിക്കണം എന്നാണ്‌, (അല്ലാതെ എന്നെപ്പോലെ ഉള്ളവരില്‍ നിന്നല്ല :):):) )

    ReplyDelete
  8. മൊത്തത്തിലങ്ങ് പിടികിട്ടിയില്ല, എങ്കിലും ഏതാണ്ടൊക്കെ പിടികിട്ടിയപോലെ :)

    ഗുരുമുഖത്തുനിന്ന് പഠിക്കേണ്ടവ അങ്ങിനെ തന്നെ പഠിക്കണം, പഠനം അറിയാനുള്ള ആഗ്രഹം മൂലമാണെങ്കില്‍. ഗുരുമുഖത്തുനിന്ന് പഠിക്കാന്‍ പറ്റുന്നില്ലെങ്കില്‍ തനിയെ പഠിക്കുന്ന കാര്യങ്ങള്‍ അക്കാര്യത്തില്‍ തന്നെക്കാള്‍ അറിവുള്ള ആരെങ്കിലുമായി പങ്ക് വെയ്ക്കുകയും അയാള്‍ പറയുന്നത് ശ്രദ്ധിക്കുകയും തിരുത്തേണ്ടവ തിരുത്തുകയും വേണം. അങ്ങിനെയാണ് എന്റെ നോട്ടത്തില്‍ പഠനം മുന്നോട്ട് പോവുന്നത്. പക്ഷേ നമ്മുടെ ഇടയില്‍ “എനിക്കറിയില്ല, ഉറപ്പില്ല, ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്-അത് ശരിയാണോ എന്നറിയില്ല, വ്യക്തമായി അറിയില്ല“ എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അതുപോലും പരിഹസിക്കപ്പെടും. കാരണം നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത് അറിയാമെങ്കിലും അറിയില്ലെങ്കിലും “ശക്തമായും ഉറപ്പിച്ചും” കാര്യങ്ങള്‍ പറയുന്നവരെയാണ്. അവരുടെ പറച്ചിലിന്റെ രീതിയാണ് നമ്മുടെ അംഗീകാരത്തിന്റെ ആധാരം-പറയുന്ന കാര്യങ്ങളുടെ ശരിതെറ്റുകളല്ല. ഉറപ്പിച്ചങ്ങ് പറഞ്ഞാല്‍ മതി, കാര്യം ഏറ്റുകൊള്ളും. ഉറപ്പിച്ച് പറയാത്തവരെ അംഗീകരിക്കുകയുമില്ല. കാരണം നമുക്കെല്ലാവര്‍ക്കും വേണ്ടത് ക്വക്ക്-ഫിക്സ് സ്വല്യൂഷനാണ്. അത് ആര് തരുന്നോ അവരുടെ പിന്നാലെ പോകും എല്ലാവരും-അവര്‍ തരുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും (ഞങ്ങളുടെ ഒരു സാറിനോട് ക്ലാസ്സില്‍ എന്ത് സംശയം ചോദിച്ചാലും സാര്‍ വ്യക്തമായ ഉത്തരം തരില്ലായിരുന്നു. അതുകൊണ്ട് ചിലരൊക്കെ സാറിനെ അതിന്റെ പേരില്‍ വിലയിരുത്തുകയും ചെയ്തു. പക്ഷേ നമ്മള്‍ സാറിനോട് റൂമില്‍ പോയി ഒരു സംശയം ചോദിച്ചാല്‍ അപ്പോള്‍ സാര്‍ വ്യക്തമായ ഒരുത്തരം തന്നില്ലെങ്കിലും പിന്നെ അതിനെപ്പറ്റി വായിച്ച് നമുക്ക് ശരിക്കും മനസ്സിലാവുന്ന രീതിയില്‍ സാര്‍ കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു).

    എന്തെങ്കിലുമൊക്കെ അറിയാന്‍ വേണ്ടി പഠിക്കുന്നതും അറിയേണ്ട കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ വേണ്ടി പഠിക്കുന്നതും രണ്ടും രണ്ടാണ്. അറിയാന്‍ വേണ്ടി മാത്രമാണെങ്കില്‍ സ്വപ്രയത്നത്താല്‍ പഠിച്ചാലും മതി. നമുക്ക് എന്തെങ്കിലുമൊക്കെ അറിയാന്‍ പറ്റും. എവിടെയെങ്കിലുമൊക്കെ ആ അറിവുകള്‍ പ്രയോഗിക്കാനും പറ്റും. അക്കാര്യങ്ങളെപ്പറ്റി നമ്മുടെയത്രയും അറിവില്ലാത്തവരെല്ലാവരും നമ്മള്‍ പറയുന്നതൊക്കെ തലകുലുക്കി കേള്‍ക്കുകയും അനുമോദനങ്ങള്‍ ചൊരിയുകയും ചെയ്യും. പക്ഷേ ഒരു കാര്യം ശരിക്ക് മനസ്സിലാക്കാന്‍ വേണ്ടിയുള്ള പഠനമാണെങ്കില്‍ നമുക്ക് നൂറ് ചോദ്യങ്ങള്‍ കാണും-ചോദ്യങ്ങള്‍ വരണം. പലപ്പോഴും നമുക്ക് തനിയെ അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുമില്ല. അപ്പോള്‍ പലപ്പോഴും ഗുരുമുഖത്തുനിന്ന് നമുക്ക് അക്കാര്യങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കേണ്ടി വരും. പക്ഷേ അപ്പോഴും നമ്മള്‍ വിചാരിക്കുന്നതുപോലത്തെ ഒരുത്തരമല്ല ഗുരു തരുന്നതെങ്കില്‍ പലരും ആ ഗുരുവിനെ അംഗീകരിക്കുകയുമില്ല. മുന്‍‌വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നതുകൊണ്ടുള്ള കുഴപ്പം. അറിയാനുള്ള ആഗ്രഹമാണെങ്കില്‍ ആദ്യം വേണ്ടത് മുന്‍‌വിധി മൊത്തം കളയുക എന്നതാണ്.


    മനസ്സിലാക്കാന്‍ വേണ്ടി പഠിക്കുന്നവര്‍ ഒരിക്കലും അക്ഷമരായിരിക്കില്ല, കടും‌പിടുത്തക്കാരുമായിരിക്കില്ല. അവര്‍ക്ക് ക്ഷമയുണ്ടാവും, ആര്‍ എന്ത് പറയുന്നത് കേള്‍ക്കാനും. കാരണം ആവശ്യം അവരുടെയാണ്. അവര്‍ക്ക് ഒരിക്കലും മുന്‍‌വിധി ഉണ്ടാവില്ല. പക്ഷേ അറിയാം എന്ന് കാണിക്കാന്‍ വേണ്ടി പഠിക്കുന്നവര്‍ക്ക് അത്രയ്ക്ക് ക്ഷമയുണ്ടാവില്ല. അപ്പോളാണ് പലപ്പോഴും അവര്‍ അസഹിഷ്ണുത കാണിക്കുന്നതും മുന്‍‌വിധിയോടെ കാര്യങ്ങള്‍ കാണുന്നതും. അത്തരക്കാര്‍ മറ്റുള്ളവരെ അത്ര എളുപ്പത്തില്‍ അംഗീകരിക്കുകയുമില്ല. അവരുടെയത്രയും കാര്യങ്ങള്‍ അറിയാത്തവരെ അങ്ങിനെയുള്ളവര്‍ തെറ്റായ വഴിയിലേക്ക് നയിക്കുകയുമാവാം. കാരണം ചിലരെങ്കിലും അവര്‍ പറയുന്നതാണ് അവസാനവാക്ക് എന്ന് ധരിച്ച് കളയും.

    ഒരു കാര്യത്തെപ്പറ്റി നൂറ് ശതമാനം നമുക്ക് ഉറപ്പില്ലെങ്കില്‍ ആ കാര്യം നമ്മള്‍ വെളിപ്പെടുത്തുക തന്നെ വേണം. കാരണം കേള്‍ക്കുന്നവര്‍ക്ക് അതിനെപ്പറ്റി മറ്റുമാര്‍ഗ്ഗങ്ങളില്‍ കൂടിയും അറിയാന്‍ ശ്രമിക്കാമല്ലോ. പക്ഷേ പലപ്പോഴും നമ്മുടെ ഈഗോ മുതലായ കാരണങ്ങളാല്‍ നൂറുശതമാനം ഉറപ്പില്ലാത്ത കാര്യങ്ങളും നമ്മള്‍ ഉറപ്പിച്ച് തന്നെ പറയും. കേള്‍ക്കുന്നവര്‍ നമ്മുടെ പറച്ചിലിന്റെ രീതികൊണ്ട് തന്നെ അതെല്ലാം വിശ്വസിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലുമായിരിക്കും അവര്‍ മനസ്സിലാക്കുന്നത്, അവര്‍ നേരത്തെ കേട്ടത് മുഴുവന്‍ ശരിയല്ലായിരുന്നെന്നോ തെറ്റായിരുന്നെന്നോ ഒക്കെ. അപ്പോള്‍ അങ്ങിനെയുള്ളവര്‍ക്ക് നമ്മളോട് തോന്നുന്ന വികാരം എന്തായിരിക്കും? നേരത്തെ നമുക്ക് തന്ന ബഹുമാനം മുഴുവന്‍ അവര്‍ തിരിച്ചെടുക്കും.

    ഒരു കാര്യത്തെപ്പറ്റി അറിവുള്ള രണ്ട് പേര്‍ തമ്മിലുള്ള ആരോഗ്യപരമായ സംവാദം അത് കേള്‍ക്കുന്ന, അതില്‍ താത്പര്യമുള്ള, എല്ലാവര്‍ക്കും എത്രമാത്രം പ്രയോജനം ചെയ്യും? പക്ഷേ “അറിവിന്റെ“ കുത്തകാവകാശം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള സ്കോപ്പുമില്ല.

    മാഷിന്റെ ശ്രമങ്ങള്‍ക്ക് വളരെ നന്ദി.

    ReplyDelete
  9. Dear wakaarijee, കുറച്ചു നാള്‍ മുമ്പ്‌ എന്റെ ജ്യേഷ്ഠന്റെ ഒരു മകനോട്‌ ഒരു അയല്‌വാസി, അന്നു നടന്നു കൊണ്ടിരുന്ന cricket match നെ കുറിച്ച്‌ സംസാരിക്കുന്നതു കേട്ടു. സംസാരത്തിനിടയില്‍ എനിക്കു പോലും തെറ്റാണെന്നറിയാമായിരുന്ന ചില വിവരങ്ങള്‍ പറയുന്നതും കേട്ടു. പക്ഷെ ഇവന്‍ നിശ്ശബ്ദമായി എല്ലാം കേട്ടു കൊണ്ടു നില്‍ക്കുന്നു. കുറെ സമയത്തിനു ശേഷം അദ്ദേഹം പോയികഴിഞ്ഞു ഞാന്‍ അവനോടു ചോദിച്ചു. "നീ എന്താ അയാള്‍ ഈ പൊട്ടത്തരമൊക്കെ പറഞ്ഞിട്ട്‌ ഒന്നും മിണ്ടാതിരുന്നത്‌?" അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി- "ഓ അതൊക്കെ ആ ചേട്ടനെ പറഞ്ഞു മനസ്സിലാക്കണം എങ്കില്‍ തന്നെ മണിക്കൂറുകള്‍ പിടിക്കും, പിന്നെ ഞങ്ങള്‍ തമ്മില്‍ പിണങ്ങേണ്ടിയും വരും, എന്തിനാ അതിനൊക്കെ പോകുന്നത്‌ നമുക്കും മനഃസമാധാനം, ചേട്ടനും സന്തോഷം" മൗനമായി ചിലര്‍ ഇരിക്കുന്നതു കാണുമ്പോള്‍ ഇങ്ങനെ ഒരു angle ഉം ചിലപ്പോള്‍ ഉണ്ടായേക്കാം.

    ReplyDelete
  10. പണിക്കരു മാഷു പറഞ്ഞതാകില്ല കാരണം.നല്ല വിവരണങ്ങള്‍‍ തന്നെ.
    വ്യക്തമായി ധരിക്കുവാന്‍ കഴിയുന്ന ആള്‍
    ശിഷ്യരാകണമെന്നൊരു സൂചനയുണ്ടല്ലോ.
    ഗുരുവിന്‍റെ അറിവു് മനസ്സിലാക്കിയെടുക്കാന്‍‍ എനിക്കു പ്രയാസം വരുന്നതെന്‍റെ നിയോഗമെന്നറിയുന്നു.മനസ്സിലാക്കാന്‍‍ ശ്രമിക്കുന്നു മാഷേ.
    പണിക്കരു സാറിന്‍റെ ശ്രമങ്ങളെ പ്രണമിക്കുന്നു.:)

    ReplyDelete
  11. പ്രിയ വേണുജീ,
    നിയോഗം ഉള്ളവര്‍ക്കേ കേള്‍ക്കുവാനും , പഠിക്കുവാനും, അനുഭവിക്കുവാനും യോഗം ഉണ്ടാകൂ എന്നാണ്‌ പറയപ്പെടുന്നത്‌. അതാണ്‌ മേല്‍പറഞ്ഞ ശ്ലോകവും ("ശ്രവണായാപി ബഹുഭിര്യോ ന ലഭ്യഃ--")
    പറഞ്ഞത്‌- contd-

    ReplyDelete
  12. --
    അതില്ലാഞ്ഞതു കൊണ്ടായിരിക്കാം ഇതൊക്കെ ചെറുപ്പത്തില്‍ പഠിച്ച കാലത്ത്‌ ഇതെല്ലാം വെറും അനാവശ്യമാണെന്നും, വിഡ്ഢിത്തമാണെന്നും ഒക്കെ എനിക്കും തോന്നിയിരുന്നത്‌. ഇപ്പോള്‍ ആ ഗുരുക്കന്മാരൊക്കെ മണ്മറഞ്ഞു കഴിഞ്ഞപ്പോള്‍ സംശയനിവാരണത്തിനും ആളില്ലാതായി

    ReplyDelete
  13. ഈ പോസ്റ്റും (അതിനു മുമ്പുള്ളവയും) കമന്റുകളും വായിക്കാനിടയായി. പുതിയ അറിവുകള്‍, പുതിയ വീക്ഷണ കോണുകള്‍.... നന്നായിരിക്കുന്നു.

    ReplyDelete