Wednesday, September 05, 2007

മരണശേഷം --Contd -04

മാനസസരസ്സില്‍ നിന്നും ഒരിക്കല്‍ ഒരു ഹംസം പറന്നു പറന്ന്‌ ഭൂമിയിലുള്ള ഒരു തടാകത്തിലെത്തി. അവിടെ കുറെ കൊറ്റികള്‍ മീന്‍ പിടിക്കുവാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

തങ്ങളുടെ അടുത്തു വന്ന ഹംസത്തിനെ കണ്ട്‌ കൗതുകപൂര്‍വം അവ അടുത്തുകൂടി കുശലപ്രശ്നം ആരംഭിച്ചു. എവിടെ ആണ്‌ താമസം, ആഹാരം എന്തൊക്കെ ആണ്‌ , ജീവിതം എങ്ങനെ ഉണ്ട്‌ അവിടെ തുടങ്ങി ലോഹ്യം സാധാരണ ചോദ്യങ്ങളെല്ലാം അടങ്ങിയതായിരുന്നു.

ഹംസം മാനസസരസ്സിനെ കുറിച്ചും അവിടെ ഭക്ഷണത്തിനു ലഭിക്കുന്ന താമരയല്ലി, താമരപ്പൂദളം ഇവയുടെ മികവിനെ കുറിച്ചും അവിടത്തെ ശുദ്ധിയെ കുറിച്ചും മറ്റും വാതോരാതെ പ്രസംഗിച്ചു. ചളിയില്ല അഴുക്കില്ല ശുദ്ധമായ കണ്ണീര്‍ പോലെ ഉള്ള ജലം, വിടര്‍ന്നു നില്‍കുന്ന താമരപ്പൂക്കള്‍ ഇങ്ങനെ എല്ലാം കേട്ടപ്പോല്‍ കൊറ്റികള്‍ക്കും ഒന്നവിടെ വരെ പോയാലോ എന്നൊരു തോന്നല്‍. പക്ഷെ തീറ്റക്കെന്തു ചെയ്യും? അവര്‍ ചോദിച്ചു-

"അട്ടകളുണ്ടോ ഞണ്ടുണ്ടോ തേരട്ടകളുണ്ടോ ഞാഞ്ഞൂലുണ്ടോ"

അതേ ഇവയൊക്കെ കൂടി ഉണ്ടെങ്കില്‍ ജീവിതം കുശാല്‍ പക്ഷെ ഹംസം പറഞ്ഞു ഇല്ല ഇവയൊന്നും അവിടെ കിട്ടുകയില്ല.

പെട്ടെന്നല്ലേ കൊറ്റികളുടെ ഭാവം മാറിയത്‌ അവര്‍ പറഞ്ഞു ഹയ്യേ പിന്നെന്തോന്ന്‌ മാനസസരസ്സ്‌ , അട്ടയില്ല , ഞണ്ടില്ല , ഒരു ഞാഞ്ഞൂലു പോലും ഇല്ല. ഞങ്ങള്‍ അങ്ങോട്ടൊന്നും ഇല്ല. ഇവിടം സ്വര്‍ഗ്ഗമല്ലേ സ്വര്‍ഗ്ഗം സാക്ഷാല്‍ സ്വര്‍ഗ്ഗം , കടന്നു പോ ഇവിടുന്ന്‌
അവര്‍ ഹംസത്തെ അവിടെ നിന്നും ഓടിച്ചു അത്രെ.

ഭൗതികവാദികളുടെ സ്ഥിതിയും വേറൊന്നല്ല, അവര്‍ അട്ടയും ഞാഞ്ഞൂലും ഒക്കെ തിന്നു മദിച്ച്‌ അവരുടെ ജീവിതം അവസാനിപ്പിക്കുന്നു. അതിനപ്പുറം ഒന്നുണ്ടെന്ന്‌ അവര്‍ക്കറിയില്ല, പറഞ്ഞാല്‍ മനസിലാകുകയും ഇല്ല.

ഈ മനുഷ്യജന്മം മാത്രമേ ചിന്താ ശക്തിയുള്ള ബുദ്ധിയോടു കൂടി ലഭിക്കുന്നുള്ളു. ബാക്കി വൃക്ഷമൃഗാദികള്‍ക്ക്‌ ആ ശക്തിയില്ല. കേവലം മനുഷ്യജന്മത്തില്‍ മാത്രമേ കാര്യാകാര്യവിചാരം ചെയ്ത്‌ ആത്മസാക്ഷാല്‍കാരം നേടുവാന്‍ സാധിക്കൂ. ദേവന്മാര്‍ക്കു പോലും ഇതു സാധ്യമല്ല - അവര്‍ക്കും പിന്നീട്‌ മനുഷ്യജന്മം ലഭിച്ചാലേ മോക്ഷപ്രാപ്തി ഉള്ളു-
പറയുന്നു - സ്വര്‍ഗ്ഗം ദേവലോകം ഇവ ഭോഗഭൂമിയാണ്‌ മുമ്പു ചെയ്ത പുണ്യങ്ങളുടെ ഫലം അനുഭവിച്ചു തീര്‍ക്കുവാനുള്ള സ്ഥലമാണത്‌

"തേ പുണ്യമാസാദ്യ സുരേന്ദ്രലോകം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി"

അതേ, ഗീത പറയുന്നു പുണം നേടി ഇന്ദ്രലോകത്തില്‍ അതിന്റെ ഫലം അനുഭവിച്ച ശേഷം, പുണ്യക്ഷയത്തില്‍ മര്‍ത്യലോകത്തിലെത്തുന്നു.
ഇവിടെ നിന്നും വീണ്ടും ഒന്നേ എന്നു തുടങ്ങണം.

അപ്പോള്‍ ഈ ലഭിച്ച മനുഷ്യജന്മം പാഴാക്കാതെ, ഒരിക്കല്‍ മൃത്യുവിന്‌ വശംവദനാകേണ്ടതാണ്‌ എന്ന സത്യം മനസ്സിലാക്കി അതിനുള്ള പരിഹാരമായ ആത്മജ്ഞാനം നേടുവാനുള്ള സല്‍ബുദ്ധി ഉറപ്പിക്കുക.

അതുകൊണ്ടാണ്‌ എത്ര മോഹനങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവക്കൊന്നും വശംവദനാകാതെ നചികേതസ്‌ തനിക്ക്‌ ആത്മജ്ഞാനം മാത്രമേ വേണ്ടൂ എന്ന്‌ പിടിവാശിപിടിക്കുന്നത്‌.
ഇത്രയുമായപ്പോള്‍ യമധര്‍മ്മന്‍ തന്റെ ശിഷ്യനില്‍ പ്രീതനാകുന്നു. നചികേതസ്സ്‌ ഉപദേശം സ്വീകരിക്കുവാന്‍ അര്‍ഹനാണെന്നു കണ്ട അദ്ദേഹം പറയുന്ന വിഷയങ്ങളാണ്‌ തുടര്‍ന്ന്‌ രണ്ടാം വല്ലിയില്‍ പറയുന്നത്‌.

നചികേതസ്സിന്‌ ഉപദേശമായി ആദ്യം വിദ്യ, അവിദ്യ, അഥവാ പ്രവൃത്തി, നിവൃത്തി, അഥവാ ശ്രേയസ്സ്‌, പ്രേയസ്സ്‌ എന്നീ വിരുദ്ധദ്വന്ദ്വങ്ങളെ കുറിച്ചു പറയുന്നു.

യഥാര്‍ഥജ്ഞാനം വിദ്യ, മിഥ്യാജ്ഞാനം അവിദ്യ. അവിദ്യ എന്നത്‌ മനുഷ്യനില്‍ ഫലേഛയോടു കൂടിയ കര്‍മ്മവാസനയെ വളര്‍ത്തി മനുഷ്യനെ പ്രവൃത്തിനിരതനാക്കി ദുഃഖിപ്പിക്കുന്നു. വിദ്യ എന്നത്‌ യാഥാര്‍ഥ്യം ബോദ്ധ്യപ്പെടുത്തി നിവൃത്തി തരുന്നു.

ഇവരണ്ടും മനുഷ്യജന്മത്തോടു കൂടി തന്നെ നമ്മോടൊപ്പം ഉണ്ട്‌ അവയില്‍ ഏതു തെരഞ്ഞെടുക്കണം എന്നു നാം തീരുമാനിക്കുന്നതില്‍ മാത്രമേ തകരാറു സംഭവിക്കൂ.

നാം വിദ്യ സ്വീകരിച്ചാല്‍ നിവൃത്തി രൂപമായ ആത്മജ്ഞാനമായ ശ്രേയസ്സ്‌ ലഭിക്കുന്നു, അവിദ്യ സ്വീകരിച്ചാല്‍ പ്രവൃത്തിരൂപമായ ക്ലേശങ്ങളും പ്രേയസ്സും ലഭിക്കുന്നു- ഐഹിക ജീവിതചക്രത്തില്‍ പെട്ട്‌ ഉഴലാന്‍ ഇടവരുന്നു. അത്രയേ ഉള്ളു കാര്യം. ഏതു സ്വീകരിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌.

"അന്യഛ്രേയോന്യദുതൈവപ്രേയ-
സ്തേ ഉഭേ നാനാര്‍ഥേ പുരുഷം സിനീതഃ
തയോഃ ശ്രേയ ആദദാനസ്യ സാധുഭവതി
ഹീയതേര്‍ഥാദ്യ ഉപ്രേയോ വൃണീതേ"

ആത്മലാഭരൂപമായ ശ്രേയസ്സ്‌ വേറേ, ലൗകികസുഖലാഭരൂപിയായ പ്രേയസ്സ്‌ വേറെ. വിരുദ്ധസ്വഭാവങ്ങളോടു കൂടിയ ഇവ രണ്ടും മനുഷ്യനെ ബന്ധിക്കുവാന്‍ ശ്രമിക്കുന്നു. ഇവയില്‍ ശ്രേയസ്സ്‌ വരിക്കുന്നവന്‍ ലക്ഷ്യം നേടി ധന്യനാകുന്നു, പ്രേയസ്സു വരിക്കുന്നവനെല്ലാം നഷ്ടപ്പെട്ടു ലക്ഷം നഷ്ടപ്പെട്ടവനായിത്തീരുന്നു.

"ശ്രേയശ്ച പ്രേയശ്ച മനുഷ്യമേത-
സ്തൗസമ്പരീത്യ വിവിനക്തി ധീരഃ
ശ്രേയോഹി ധീരോഭി പ്രേയസോ വൃണീതേ
പ്രേയോ മന്ദോ യോഗക്ഷേമാത്‌ വൃണീതേ"

വിവേകബുദ്ധിയുള്ള ധീരന്‍ വേണ്ടവണ്ണം ചിന്തിച്ച്‌ ശ്രേയസ്സിനെ സ്വീകരിക്കുന്നു, നിത്യാനിത്യ വിവേകം ചെയ്യാന്‍ കഴിവില്ലാത്ത മൂഢന്‍ സുഖലോലുപനായി പ്രേയസ്സിനെ വരിക്കുന്നു
തുടരും--

12 comments:

  1. പണിക്കരു സാറേ,
    മുകളിലെ കൊച്ചു കഥയില്‍‍ ഒരു സംശയം. ഹംസം ഹംസമായി ജനിച്ചതും കൊറ്റി കൊറ്റിയായി ജനിച്ചതും ആരുടെ തെറ്റായിരുന്നു. ജന്മസ്വഭാവം കൊറ്റിയുടെ കുറ്റവുമല്ല. താമരതണ്ടു് കൊറ്റിയ്ക്കു് പഥ്യമാകാത്തതു പോലെ ഞാഞൂലുകള്‍‍ ഹംസത്തിനും.
    സാന്ദര്‍ഭികമായി കഥയുടെ പൊരുള്‍‍ മനസ്സിലായി, കേട്ടൊ.:)

    ReplyDelete
  2. സര്‍,
    വായിയ്ക്കുന്നുണ്ട്‌. മാഷുടെ അനുവാദത്തോടെ, പ്രിന്റ് എടുത്ത്‌ സൂക്ഷിച്ച്‌ വയ്ക്കണമെന്ന്‌ കരുതുന്നു. അങ്ങിനെയായാല്‍, അത്‌ കുഞ്ഞുങ്ങള്‍ക്കുകൂടി ഉപയോഗപ്പെടും.

    ReplyDelete
  3. എല്ലാം തീര്‍ന്നിട്ടെ ഞാന്‍ അഭിപ്രായം പറയൂ കെട്ടോ:)
    വായിക്കുന്നുണ്ട്.

    ReplyDelete
  4. വേണുമാഷ് ചോദിച്ചപോലത്തെ സംശയം എനിക്കും. അതുപോലെ അട്ടകളെയും പുഴുക്കളെയും തിന്നുന്നവര്‍ എന്തോ താഴ്ന്നവര്‍ എന്നൊരു ധ്വനിയുമില്ലേ ആ ഉദാഹരണത്തിന്?

    അതുപോലെ ശ്രേയസ്സും പ്രേയസ്സും കണ്‍ഫ്യൂഷനുണ്ടാക്കി. ശരിക്കും പ്രേയസ്സ് സംബന്ധമായ ക്ലേശങ്ങളും മനഃപ്രയാസങ്ങളുമെല്ലാം ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടത് തന്നെയല്ലേ? അവയൊക്കെ അവന്‍ എങ്ങിനെ നേരിടുന്നു, അവയെയൊക്കെ എങ്ങിനെ തരണം ചെയ്യുന്നു എന്നതല്ലേ യഥാര്‍ത്ഥ പരീക്ഷണം? ശ്രേയസ്സ് തിരഞ്ഞെടുക്കുക എന്ന ബുദ്ധി മാത്രം ഒരാള്‍ കാണിച്ചാല്‍ ബാക്കിയെല്ലാം ഓക്കേ എന്ന് പറയുന്നത് ഒരുവിധത്തില്‍ അവനെ പരീക്ഷണങ്ങളില്‍ നിന്നൊക്കെ രക്ഷപെടുത്തുകയല്ലേ ചെയ്യുക. അപ്പോള്‍ മനുഷ്യന്‍ പ്രേയസ്സും തിരഞ്ഞെടുക്കേണ്ടതല്ലേ?

    ReplyDelete
  5. പ്രിയ വക്കാരിജീ,

    ചെറുപ്പത്തില്‍ തൂമ്പയെടുത്ത്‌ കിളക്കാന്‍ പറയുമ്പോള്‍ അഛനോട്‌ വരുന്ന കലിയും, അല്‍പനേരം ജോലി ചെയ്യുമ്പോള്‍ തോന്നുന്ന ക്ഷീണവും അവശതയും ഒക്കെ എത്രയായിരുന്നു?

    ReplyDelete
  6. contd-
    എന്നാല്‍ അര മണിക്കൂര്‍ നിര്‍ത്താതെ പാഞ്ഞു നടന്ന്‌ football കളിക്കുമ്പോള്‍ നായയെ പോലെ കിതയ്ക്കും എങ്കിലും ഒരു ക്ഷീണവും ഇല്ല , മറ്റൊരാളെ ഇറക്കാം എന്നു caption പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല, ഞാന്‍ തന്നെ കളിക്കാം എന്നും പറയുമായിരുന്നു.
    അപ്പോള്‍ ക്ലേശവും മറ്റും നാം ഒരു പ്രവൃത്തിയേ എങ്ങനെ കാണുന്നുവോ അതിനനുസരിച്ചാണ്‌. ജീവിതക്ലേശം എന്നതും ഇതുപോലെ തന്നെ ആണ്‌. ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല വേദാന്തം പഠിപ്പിക്കുന്നത്‌.
    വഴിയേ കൂടുതല്‍ വിശദീകരിക്കാം. നന്ദി

    ReplyDelete
  7. പ്രിയ വേണു ജീ, വക്കാരിജീ,
    ആരും ചെറുതും അല്ല വലുതും അല്ല എന്ന പരമസത്യമാണ്‌ വേദാന്തത്തിന്റെ കാതല്‍. കൊറ്റിക്ക്‌ കൊറ്റിയുടെ ഭക്ഷണം, ഹംസത്തിന്‌ ഹംസത്തിന്റെ ഭക്ഷണം. രണ്ടു പേരും മുമ്പ്‌ ജീവിതക്ലേശത്തെ പറഞ്ഞപ്പോള്‍ പറഞ്ഞതു പോലെ എങ്ങനെ കാണുന്നു എന്നതേ ഉള്ളു പ്രശ്നം

    ReplyDelete
  8. contd-ഇതിനെ സ്വധര്‍മ്മം എന്ന പേരില്‍ ഭഗവദ്‌ ഗീത പറഞ്ഞിട്ടുണ്ട്‌-
    പ്രവൃത്തികള്‌ സ്വധര്‍മ്മമായി കരുതി, ഈശ്വരാര്‍പ്പണമായി ചെയ്യുക - അപ്പോള്‍ ഫുട്ബാള്‍ കളി പോലെ ആനന്ദത്തോടു കൂടി ചെയ്യാം , അല്ലെങ്കില്‍ തൂമ്പ കിളക്കുന്നതു പോലെ വിഷമിച്ചു കൊണ്ട്‌ ചെയ്യാം - രണ്ടായാലും ചെയ്യണം എന്നതില്‍ തര്‍ക്കമില്ല താനും

    ReplyDelete
  9. പ്രിയ ചന്ദ്രകാന്തം,
    പ്രിന്റ്‌ എടുക്കുവാനൊക്കെ എന്റെ അനുവാദം എന്തിന്‌? വായിക്കുവാനുള്ള താല്‍പര്യത്തിനും , നല്ല വാക്കുകള്‍ക്കും നന്ദി.

    ReplyDelete
  10. മാഷേ, ആ ഫുട്‌ബോള്‍ കളിയുടെയും കിളയ്ക്കുന്നതിന്റെയും ഉദാഹരണം വളരെ നല്ലൊരു ഉദാഹരണമായിത്തോന്നി.

    എങ്കിലും ഇപ്പോഴും എന്തോ കുറച്ച് ലിങ്കുകള്‍ മിസ്സിംഗ് പോലെ. ഒരു സംഗതിയെ നമ്മള്‍ എങ്ങിനെ കാണുന്നു എന്നനുസരിച്ചാണ് അതിലെ ക്ലേശവും ആനന്ദവും എന്ന് മനസ്സിലായി. ഫുട്‌ബോള്‍ കളിയുടെയും തൂമ്പാക്കിളയുടെയും ഉദാഹരണം നല്ലൊരു ഉദാഹരണമാണ് അത് പറയാന്‍. അപ്പോഴും ശ്രേയസ്സും പ്രേയസ്സും തമ്മിലുള്ള ആ കണ്‍ഫ്യൂഷന്‍ മൊത്തമായിട്ട് മാറിയില്ല (കുഴപ്പം എന്റെ ഓടിച്ചുള്ള വായനയുടെയാണ്-മാഷ് ഇപ്പോള്‍ ഇതിനൊരു മറുപടി തരേണ്ട. കാരണം എനിക്ക് ആദ്യം മുതല്‍ ഒന്നുകൂടി വായിക്കണം. എന്നിട്ട് ഞാന്‍ ചോദിക്കാം).

    പതിവുപോലെ ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  11. പ്രിയ വക്കാരി ജീ,
    ഞാന്‍ ചിലതൊക്കെ വായിച്ചു, കുറെ ഒക്കെ പഠിച്ചു എന്നേ ഉള്ളു. പഠിച്ചവയില്‍ എന്തൊക്കെയോ ഉണ്ട്‌ എന്ന വിശ്വാസത്തില്‍ അതു കൂടൂതല്‍ പഠിക്കുവാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍ എല്ലാറ്റിനും ശരിയായ സമാധാനം കിട്ടും എന്നു പ്രതീക്ഷിക്കുന്നത്‌ ചിലപ്പോള്‍ അസ്ഥാനത്തായേക്കാം. സതീഷിനെ പോലെ ഒക്കെ ആരെങ്കിലും വിവരമുള്ളവര്‍ കൂടി വിശദീകരിക്കും ഇടക്കൊക്കെ എന്നു നമുക്ക്‌ പ്രതീക്ഷിക്കാം.
    നന്ദി

    ReplyDelete