Thursday, October 05, 2006

ഭോജനം ദേഹി രാജേന്ദ്ര

ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ അഷ്ടിക്കു ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട്‌ അവരെ സഹായിക്കേണ്ടതു രാജധര്‍മ്മമാണെന്നതിനാല്‍, പണ്ടു രജാക്കന്‍മാര്‍ വിശിഷ്ടരായ കവികള്‍ക്ക്‌ സമ്മനങ്ങള്‍ കൊടുത്തിരുന്നു. ഒരു രീതി അക്ഷരലക്ഷം നാണയം -അതായത്‌ വിലമതിക്കാവുന്ന തരത്തിലുള്ള വരികള്‍ക്കോ വാക്കിനോ അതിലുള്ള അക്ഷരങ്ങള്‍ എത്രയാണോ അത്രയും ലക്ഷം നാണയങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു.

ഒരിക്കല്‍ ഒരു ദരിദ്രബ്രാഹ്മണന്‍, തണ്റ്റെ അടുത്തുള്ള ക്ഷേത്രത്തില്‍ വിക്രമാദിത്യമഹാരാജാവു ദര്‍ശനത്തിനെത്തുന്നു എന്നു കേട്ട്‌ അദ്ദേഹത്തിനായി ഒരു ശ്ളോകം എഴുതിക്കൊടുത്ത്‌ എന്തെങ്കിലും കിട്ടൂമെങ്കില്‍ മേടിക്കമല്ലോ എന്നു കരുതി. അദ്ദേഹം ഒരു കവിയൊന്നും ആയിരുന്നില്ല. എങ്കിലും ഒരു വരി തട്ടിക്കൂട്ടി.

"ഭോജനം ദേഹി രാജേന്ദ്ര ഘൃതസൂപസമന്വിതം"
(അല്ലയോ മഹാരാജാവേ നെയ്യും, സൂപവും ചേര്‍ന്ന ഭോജനം തന്നാലും )

ഇത്രയും എഴുതിയപ്പോഴേക്കും അദ്ദേഹത്തിനു പറയാനുള്ളതെല്ലാം ആയിക്കഴിഞ്ഞു. എത്രയാലോചിച്ചിട്ടൂം ബാക്കി ആയി ഒന്നും തോന്നുന്നുമില്ല. ആ വരികളും ഉരുവിട്ടുകൊണ്ട്‌ അദ്ദേഹം ആ അമ്പലത്തിനു പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. കുറെ ആയപ്പോള്‍ അവിടെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന മറ്റൊരു വ്യക്തി ഇതു കേള്‍ക്കാനിടയായി. ആയാള്‍ ബ്രഹ്മണനോടു വിവരങ്ങള്‍ ചോദിച്ചു. ബ്രഹ്മണന്‍ തണ്റ്റെ ദുരവസ്ഥയെ കുറിച്ചു അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ ആ വ്യക്തി ഈ വരികള്‍ക്ക്‌ പൂരകമായി രണ്ടാമതൊരു വരി പറഞ്ഞുകൊടുത്തു--

"മാഹിഷഞ്ച ശരച്ചന്ദ്രചന്ദ്രികാധവളം ദധിഃ"

( മാഹിഷമായ, ശരല്‍കാലത്തിലെ ചന്ദ്രനെപോലെ ശോഭിക്കുന്ന തൈരും കൂടിക്കൂട്ടി-)

ഈ ശ്ളോകം സന്തോഷത്തോടു കൂടി ബ്രാഹ്മണന്‍ രാജാവിനു മുമ്പില്‍ സമര്‍പ്പിച്ചു. രാജാവു അതിണ്റ്റെ രണ്ടാം പാദത്തിന്‌ അക്ഷരലക്ഷം കൊടൂത്തുവത്രേ.

രണ്ടാം പാദം പറഞ്ഞുകൊടുത്തയാള്‍ കാളിദാസനായിരുന്നുവെന്നും പറയപ്പെടുന്നു. അത്‌ ആദ്യത്തെ ബ്രാഹ്മണനറിയില്ലായിരുന്നു താനും.

1 comment:

  1. ഭോജനം ദേഹി രാജേന്ദ്ര

    and you can appreciate the difference between the two lines

    ReplyDelete