Thursday, September 04, 2008

മഹാഭാരതത്തിലെ കഥ

ഒരേ കാര്യം തന്നെ പല തവണ എഴുതുമ്പോള്‍ എനിക്കു പോലും ബോറടിക്കും അപ്പോള്‍ വായിക്കുന്നവര്‍ക്കോ ?

എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കുവാന്‍ വയ്യ.

പാര്‍ത്ഥന്‍ ജിയുടെ മഹാഭാരതത്തെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന പോസ്റ്റില്‍ പറയുന്ന ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്‌.

അതതു കാലത്തുള്ളവര്‍ അതിലൊക്കെ എന്തെങ്കിലും ഒക്കെ എഴുതിചേര്‍ത്തിട്ടുണ്ടായിരിക്കാം, ഇല്ല എന്നതിന്‌ രാമായണത്തില്‍ എഴുതിയില്ല എന്ന വാദം തന്നെ ഉദാഹരിക്കാം.

വാല്‌മീകിരാമായണത്തിലെ ശ്ലോകങ്ങളുടെ അകെ എണ്ണം 24,000 എന്ന്‌ ആദ്യം തന്നെ പറയുന്നു എന്നാല്‍ ഇന്നു ലഭിക്കുന്ന പുസ്തകം ഞാന്‍ പണ്ട്‌ എണ്ണി നോക്കി ഇവിടെ എഴുതിയിട്ടുണ്ട്‌. അപ്പോള്‍ അവയൊക്കെ എവിടെ നിന്നു വന്നു? ആരെങ്കിലും എഴുതി ചേര്‍ത്തതാകാനല്ലേ തരമുള്ളു. അതുകാണാത്ത ഒരാള്‍ മഹാഭാരതത്തിലും അതില്ല എന്നു പറയുന്നതിനെ ഉള്‍ക്കൊള്ളുവാന്‍ ഒരു മടി.

വാല്‌മീകിരാമായണത്തില്‍ ഉത്തര കാണ്ഡം എന്ന ഒരു അധമമായ ഭാഗവും ചേര്‍ത്തു വച്ചിട്ടുണ്ട്‌ അത്‌ മുമ്പ്‌ പറഞ്ഞ 26,000 ചില്വാനവും കഴിഞ്ഞ്‌ വേറേ ആണ്‌. അതിലാണ്‌ ശംബൂകന്റെ പോലെയുള്ള വൃത്തികെട്ട കഥകള്‍. അങ്ങനെ ഉള്ള നീച പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ മടിക്കാത്തവര്‍ എന്തു തന്നെ ചെയ്യില്ല?

ആകെ ഉള്ള കാണ്ഡങ്ങളുടെയും ശ്ലോകങ്ങളുടെയും എണ്ണം പരഞ്ഞ ഭാഗം കൂടി മാറ്റുവാന്‍ ഈ വിദ്വാന്മാര്‍ മറന്നു പോയതായിരിക്കണം.

പാര്‍ത്ഥന്‍ ജി പറഞ്ഞ ഒരു വാചകം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌ "---മോന്‍ എഴുതി " അതെഴുതുവാന്‍ സാധിക്കില്ലല്ലൊ. കാരണം അനോണിയായി ബ്ലോഗില്‍ എഴുതുന്നതുപോലെയുള്ള വേലയല്ലേ. ---യില്ലാഴിക കാണിക്കുന്നത്‌ പേരു വച്ചായാല്‍ ബുദ്ധിമുട്ടല്ലേ.

അല്ലായിരുന്നു എങ്കില്‍ ചരകസംഹിത എന്ന ആയുര്‍വേദത്തില്‍ പറയുന്നതു പോലെ
"ഇത്യഗ്നിവേശകൃതേ തന്ത്രേ
ചരകപ്രതിസംസ്കൃതേ
ദൃഢബല പൂരിതേ--" (ഇങ്ങനെ അഗ്നിവേശനാല്‍ എഴുതപ്പെട്ടതും , ചരകനാല്‍ പ്രതിസംസ്കരിക്കപ്പെട്ടതും , ദൃഢബലനാല്‍ മുഴുവനാക്കപ്പെട്ടതുമായ സംഹിതയിലെ--- ) എന്ന്‌ വ്യക്തമായി എഴുതിയേനെ.

മഹാഭാരതത്തിലെ കഥ, ലോകത്തു നടക്കുന്ന വിവിധകര്‍മ്മങ്ങളെ പല പല വീക്ഷണകോണങ്ങളില്‍ കൂടി പലര്‍ കാണുന്നത്‌ അപഗ്രഥിക്കുകയും അതില്‍കൂടി അവനവന്റെ സ്വഭാവരൂപീകരണം സാധ്യമാക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ്‌.

താന്‍ കണ്ടതു മാത്രം സത്യം എന്നു വിശ്വസിക്കുന്ന പൊട്ടക്കുളത്തിലെ തവളകളെ പോലെയുള്ള മൂഢന്മാര്‍ മുതല്‍, അങ്ങേയറ്റം പ്രപഞ്ചസത്യത്തെ സാക്ഷാല്‍കരിച്ച മഹാന്മാര്‍ വരെ ഉള്ള ഏതിനും മനസ്സിലാകാവുന്ന രീതിയില്‍ ഈ ലോകത്തില്‍ ഒരു കാര്യവും പറയുവാന്‍ സാധിക്കില്ല.

അതുകൊണ്ട്‌ ഈ കഥകള്‍ അവനവന്‌ മനസ്സിലാകുന്ന രീതിയില്‍ മനസ്സിലാക്കികൊള്ളുക - "ലക്ഷ്മണന്റെ ചിരി " വായിച്ചിരിക്കുമല്ലൊ അല്ലേ?

അവസാനം എത്തുമ്പോള്‍ വേദവും തെറ്റാകും ഇക്കാര്യം Basic Principles of Ayurveda" എന്ന ലേഖനത്തില്‍ ചെറുതായി ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
"The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.

Names and Forms where given to the nameless and formless Absolute i.e. the Absolute is not confined to names or forms, when you are limiting anything based on some criteria, there arise names, forms and thus Plurality. This is the Phenomenal world. There science exists which assumes the plurality to be true for the time being and through these assumptions helps the individuals to experience the Absolute World, where even these assumptions and science are false. " Read more here

11 comments:

  1. അല്ലാ, മാഷ്‌ പറഞ്ഞുവരുന്നത്‌ ഈ അനോണികള്‌ പണ്ടുകാലം മുതലേ ഉണ്ടായിരുന്നു എന്നാണോ.

    ReplyDelete
  2. ഹ ഹ ഹ പാര്‍ത്ഥന്‍ ജീ, അനോണികള്‍ അന്നും ഇന്നും എന്നും ഉണ്ട്‌. അവരുടെ തരങ്ങളും അതുപോലെ തന്നെ- നല്ല വഴിക്കും ചീത്ത വഴിക്കും ഒക്കെ പോകുന്നവര്‍

    മഹാന്മാരായവര്‍ പേരു വയ്ക്കാതെയും മൂലഗ്രന്ഥത്തില്‍ പറയുന്ന തത്വത്തെ - വിശദീകരിക്കണം എന്ന്‌ അവര്‍ക്കു തോന്നുന്ന ഭാഗം കൂടുതല്‍ വിശദീകരിച്ച്‌ എഴുതിയിരിക്കാം.
    കുഞ്ചന്‍ നമ്പ്യാരുടെ ആണെന്നു തോന്നുന്നു ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ലേ?

    ഒരിക്കല്‍ അമ്പലപ്പുഴ കൊട്ടാരത്തിലോ മറ്റോ വച്ച്‌ എന്തോ വായന നടക്കുമ്പോള്‍ (കുട്ടിക്കാലത്തു കേട്ടതാണ്‌ ഓര്‍മ്മ വരുന്നില്ല) ഇദ്ദേഹം (കുട്ടിയായിരുന്നു)അവിടെ ചെന്നു ചേര്‍ന്നു. അപ്പോള്‍ വായന നടത്തിയിരുന്ന ആള്‍ ചോദിച്ചു അത്രെ "കൂട്ടി വായിക്കാനറിയുമോ?" എന്ന്‌ ശ്രമിക്കാം എന്നു പറഞ്ഞിട്ട്‌ വായന തുടങ്ങി.

    കുറച്ചു ശ്ലോകങ്ങള്‍ കഴിഞ്ഞ്‌ വായിച്ച ഒരു ശ്ലോകം കേട്ട്‌ വായന നടത്തിയിരുന്ന ആള്‍ നിര്‍ത്തുവാന്‍ പറഞ്ഞു. അങ്ങനെ ഒരു ശ്ലോകം പുസ്തകത്തിലില്ലല്ലൊ. പിന്നെ എവിടെ നിന്നും ആണ്‌ വായിക്കുന്നത്‌ ?

    അപ്പോള്‍ കുട്ടി പറഞ്ഞു അത്രെ "കൂട്ടി വായിക്കുവാന്‍ അല്ലേ പറഞ്ഞത്‌ ഒരു ശ്ലോകം കൂട്ടി വായിച്ചതാണ്‌" എന്ന്‌

    ഇതിലെ സ്ഥലം, കഥാപാത്രം ഇതൊക്കെ ശരിക്കറിയാവുന്നവര്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.
    അങ്ങനെ ഉള്ള ധിഷണാ ശാലികള്‍---

    ഇപ്പോള്‍ എന്താ അവരെക്കാള്‍ ഒക്കെ ആയിരം മടങ്ങ്‌ ധിഷണാശാലികളല്ലേ അല്ലെ?

    ReplyDelete
  3. പണിയ്ക്കർസാറേ,ഓഫിനു ക്ഷമചോദിച്ചുകൊണ്ട്-
    ശംബൂകന്റെ കഥയുടെ ഒരു പ്രധാനഭാഗം പരാമർശിച്ചുകണ്ടില്ല.
    മൂപ്പരു തലകീഴായിക്കിടന്നാൺ തപസ്സ് ചെയ്തിരുന്നതത്രെ!തപശ്ശക്തികൊണ്ട് അമാനുഷിക
    കഴിവുകൾ ആർജ്ജിയ്ക്കാൻ തത്രപ്പെടുന്നൊരാളുടെ മാർഗ്ഗമേ തലതിരിഞ്ഞതാണെങ്കിലോ? ലോകത്തിൻ തന്നെ അപകടമാണത്.’ശൂദ്രനാ’യതുകൊണ്ടാൺ അയാളെ രാമൻ വധിച്ചതെന്ന് ആരോപിയ്ക്കുമ്പോൾ,മറ്റൊരു പ്രധാനകാര്യവും
    മറക്കുന്നുണ്ട്.ആ കാലങ്ങളിൽ വർണ്ണം നിശ്ചയിച്ചിരുന്നതു കർമ്മമാൺ,ജന്മമല്ല.
    നാലു Psychological types ആണല്ലൊ ഗീത പറയുന്നത്.
    പ്രക്ഷിപ്തമാണേങ്കിലെന്ത് അല്ലെങ്കിലെന്ത്,
    എത്ര ആലോചനാമൃതമായ കഥകളാണിവയൊക്കെ.
    ഇതുപോലെ മറ്റൊന്നാണല്ലൊ ഏകലവ്യന്റെ പെരുവിരൽ മുറിച്ച് വാങ്ങിയ കഥ.
    അർദ്ധവിദ്യയുടെ അപകടമുണ്ടായിരുന്നു അവിടെ.ഗുരുമുഖത്ത് നിന്ന് തിയറിയും അതിന്റെ ധർമ്മാധർമ്മങ്ങളും കേട്ടുപഠിയ്ക്കാതെ,ദൂരെ നിന്ന് നോക്കി പ്രയോഗസാദ്ധ്യതകൾ മാത്രമാൺ പയ്യൻ പഠിച്ചതു-ഡിസ്റ്റൻസ് എഡ്യുക്കേഷനിലൂടെ നീന്തൽ പഠിയ്ക്കുന്നത് പോലെ.ഗുരു ഇങ്ങിനെയൊരു ശിഷ്യനെപ്പറ്റി അറിയുന്നത് തന്നെ,ഒരു മിണ്ടാപ്രാണി(നായ) വായ അപ്പാടെമൂടിയ വിധം അമ്പുകൾ തറഞ്ഞു ഓടിവരുന്നതു കണ്ടപ്പോഴാൺ.
    പ്രയോഗവൈകല്യം വ്യക്തമാണല്ലൊ!
    അവർണ്ണവിദ്വേഷം,ജാതിഭ്രാന്ത് എന്നൊക്കെ ഉപരിപ്ലവമായി വായിക്കുമ്പോൾ,ഈ കഥകളുടെ
    സത്തയാൺ നമുക്ക് നഷ്ട്ടമാകുന്നതു.
    ഒന്നുകൂടിയാവ്ര്ത്തിയ്ക്കട്ടെ,ആക്കാലത്തും
    ഓരോരുത്തരുടേയും കർമ്മമാർഗ്ഗങ്ങളാൺ
    ‘ജാതി’തീരുമാനിച്ചിരുന്നതു.

    ReplyDelete
  4. പണിക്കര്‍ സാറെ,

    കഥകളറിയാതെ ആട്ടം കാണുന്ന ഒരു ഫീലിങ്.

    എന്തെരൊന്തൊ !!!

    ReplyDelete
  5. പ്രിയ ഭൂമിപുത്രീ,
    ശംബൂകന്റെ കഥ ഉത്തരകാണ്ഡത്തിലാണ്‌. ഉത്തരകാണ്ഡം എന്ന ഒരു കാണ്ഡം വാല്‌മീകി എഴുതിയതല്ല. യുദ്ധകാണ്ഡത്തോടു കൂടി വാല്‌മീകിയുടെ രാമായണം തീരുന്നു. പിന്നെ ആരെഴുതി എന്നത്‌ അനോണിമത്തം ആണ്‌ - നീചമായ തരം കാരണം അതിന്റെ ഉത്തരവാദിത്വം വാല്‌മീകിയുടെ തലയില്‍ കെട്ടിവയ്ക്കപ്പെടുകയാണ്‌.

    വിശ്വാമിത്രന്റെ കഥ പതിമൂന്നു സര്‍ഗ്ഗങ്ങളിലായി വാല്‌മീകി വിശദീകരിക്കുന്നതു വായിച്ച ഒരാള്‍ക്ക്‌ ഉത്തരകാണ്ഡത്തിലെ മേല്‍പറഞ്ഞ ഭാഗം ഒരു തവണ വായിച്ചാല്‍ മതി അത്‌ അദ്ദേഹത്തിന്റെ കൃതിയല്ല എന്നു മനസ്സിലാക്കുവാന്‍.

    പിന്നെ വര്‍ണ്ണനിര്‍വചനം . അതിനോട്‌ യോജിക്കുന്നു. ഗുണവും കര്‍മ്മവും ആധാരമാക്കിയാണ്‌ അന്നല്ല എന്നും വര്‍ണ്ണം നിര്‍ണ്ണയിക്കേണ്ടത്‌. അങ്ങനെ വരുമ്പോള്‍ ബ്രാഹ്മണത്വം ലഭിക്കുവാന്‍ വേണ്ടി ക്ഷത്രിയനായ വിശ്വാമിത്രന്‍ പെടുന്ന പാടുകളും, ക്രമേണ കാമക്രോധലോഭമോഹമദമാല്‍സര്യാദികള്‍ ഓരോന്നോരോന്നായി നശിച്ച്‌ അവസാനം ബ്രഹ്മാവ്‌ വന്ന് അദ്ദേഹം ബ്രാഹ്മണനായി എന്നു പറയുന്നതും, ആരോട്‌ മല്‍സരിച്ച്‌ വിജയിക്കുവാന്‍ വേണ്ടി - ആരെ യുദ്ധം ചെയ്ത്‌ ഇല്ലാതാക്കുവാന്‍ വേണ്ടി ആ യജ്ഞം തുടങ്ങിയോ ആ വസിഷ്ടന്റെ പാദത്തില്‍ നമസ്കരിക്കുന്നതും, തന്റെ യജ്ഞം മുടക്കുവാന്‍ നോക്കിയിരുന്ന മാരീചന്‍ സുബാഹു എന്നെ രാക്ഷസന്മാര്‍ - തന്റെ ഒരു നോക്കു കൊണ്ടു പോലും അവര്‍ ഭസ്മമാകും എന്നറിഞ്ഞിരുന്നിട്ടും, ശിക്ഷ എന്നത്‌ ക്ഷത്രിയധര്‍മ്മമായതു കൊണ്ട്‌ തന്റെ യജ്ഞപാലനത്തിനായി ദശരഥമഹാരാജാവിനടുത്തു ചെന്ന്‌ രാമനെ കൂടെ അയയ്ക്കുവാന്‍ യാചിക്കുന്ന വിശ്വാമിത്രന്റെ കഥ - അതൊരിക്കല്‍ ഞാന്‍ വിശദമായി എഴുതാം.

    ReplyDelete
  6. പ്രിയ ഭൂമിപുത്രീ,

    അതുപോലെ തന്നെ ഏകലവ്യന്റെ കഥ. അ കഥയ്ക്ക്‌ ചിലര്‍ മറ്റൊരു മാനം കൂടി കൊടുത്തു കണ്ടിട്ടുണ്ട്‌.

    വില്ലുപയോഗിച്ച്‌ അമ്പെയ്യുമ്പോള്‍ ഉപയോഗിക്കുന്നത്‌ ചൂണ്ടു വിരലും നടുവിരലും ആണ്‌ . തള്ളവിരലല്ല. ഇത്‌ ആധുനിക ആര്‍ചറിയിലും കാണാവുന്നതാണ്‌.

    അതിനാല്‍ ഏകലവ്യന്റെ തള്ളവിരല്‍ പോയതുകൊണ്ട്‌ അവന്‌ അവന്റെ വില്ലുപയോഗിക്കാനുള്ള കഴിവില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല എന്ന്‌. അതായത്‌ അര്‍ജ്ജുനനെയും ഒന്നു കളിപ്പിക്കുകയായിരുന്നു ദ്രോണര്‍ എന്ന്‌.

    അതെന്തോ ആകട്ടെ. ഏകലവ്യനെ കുറിച്ച്‌ പറജതിനുള്ള ഉത്തരം ഭഗവത്‌ ഗീതയില്‍ വളരെ ലളിതമായി കാണാം -
    ഈ ശ്ലോകം ഓര്‍മ്മയുണ്ടല്ലൊ
    " യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത--"

    അതായത്‌ എപ്പോഴൊക്കെ ധര്‍മ്മത്തിന്‌ ഗ്ലാനിയും അധര്‍മ്മത്തിന്‌ വര്‍ദ്ധനയും സംഭവിക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ അവതാരമെടുക്കും --" എന്നു പറഞ്ഞ ഭാഗം.

    അങ്ങനെ പറയുവാന്‍ വേണ്ടി അവതാരമെടുത്ത കൃഷ്ണനും അര്‍ജ്ജുനനും ഉണ്ടായിരുന്ന പക്ഷത്തില്‍, നാമൊക്കെ വ്യാഖ്യാനിച്ച്‌ ശരിയാക്കുവാന്‍ തത്രപ്പെടുന്ന ഈ ദ്രോണരോ ഭീഷ്മരോ ഇല്ലായിരുന്നു.

    ഈ ദ്രോണരേയും ഈ ഭീഷ്മരേയും ഒക്കെ കൊന്നു തള്ളുവാന്‍ തന്നെ ആയിരുന്നു, ഞാന്‍ യുദ്ധം ചെയ്യില്ല എന്നു പറഞ്ഞ്‌ തേരിലിരുന്ന അര്‍ജ്ജുനനോട്‌ കൃഷ്ണനുപദേശിച്ചത്‌. അഥവാ ഇനി നീ കൊ ന്നില്ലെങ്കില്‍ തന്നെ എന്നാല്‍ അവര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു എന്നായിരുന്നു കൃഷ്ണന്‍ ഇവരെ പറ്റി പറഞ്ഞത്‌.

    നാമൊക്കെ എത്ര ശ്രമിച്ചാലും ശരിയല്ലാത്തതൊന്നും വ്യാഖ്യാനിച്ചു ശരിയാക്കുവാന്‍ സാധിക്കില്ല

    ReplyDelete
  7. അനില്‍ ജീ ഇവിടെനടക്കുന്ന കഥയില്ലായ്മയല്ലേ ,കഥയല്ലല്ലൊ
    അതുകൊണ്ട്‌ ആട്ടം കണ്ടിരുന്നാല്‍ പോരേ

    ReplyDelete
  8. അമ്പെയ്ത്തിന്റെ റ്റെക്ക്നിക്ക്-ഹ!രസകരം!
    പക്ഷെ,വില്ലാളിവീരനായ അർജ്ജൂനൻ അത്ര വിഡ്ഡിയാ?
    അല്ലെങ്കില്‍പ്പിന്നെ,ഏകലവ്യനൊരു ചിന്ന ശിക്ഷ കൊടുത്തത്താകും-അമ്പിനും വില്ലിനും കേടുപറ്റാതെ.

    “വ്യാഖ്യാനിച്ച്‌ ശരിയാക്കുവാന്‍ തത്രപ്പെടുന്ന..”
    ഞാൻ പിണങ്ങി പണിയ്കർസാറെ!
    (സൂരജിനെപ്പോലെ സാറും തുടങ്ങ്വാ? )
    വ്യത്യസ്ഥമായ ഒരു വായന നടത്തുകയെന്നേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു..
    അല്ലെങ്കിലും എനിയ്ക്കാ കുശുമ്പൻ ദ്രോണരെ കണ്ടൂട!

    ReplyDelete
  9. "നാമൊക്കെ വ്യാഖ്യാനിച്ച്‌--"
    എന്നായിരുന്നു വാചകം . കണ്ടോ കണ്ടോ അതിലെ നാം മാറ്റിയിട്ട്‌ എനിക്കു പഴി !!!!

    ReplyDelete
  10. “അതിനാല്‍ ഏകലവ്യന്റെ തള്ളവിരല്‍ പോയതുകൊണ്ട്‌ അവന്‌ അവന്റെ വില്ലുപയോഗിക്കാനുള്ള കഴിവില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല എന്ന്‌. അതായത്‌ അര്‍ജ്ജുനനെയും ഒന്നു കളിപ്പിക്കുകയായിരുന്നു ദ്രോണര്‍ എന്ന്‌.“

    അങ്ങിനെ ഒരു സാങ്കേതികത ഉണ്ടല്ലെ?
    വ്യാഖ്യാനം ആദ്യമായി കേള്‍ക്കുന്നു സാര്‍, നന്ദി

    ReplyDelete
  11. കഥയിലെ കഥകൾ ഇങ്ങനെ ചർച്ചചെയ്യുന്നതിന്‌ അവസരം ഉണ്ടാക്കുന്നതിന്‌ നന്ദി...

    ReplyDelete